തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ആലോചനകള്‍ മുറുകുമ്പോള്‍ ലത്തീന്‍ കത്തോലിക്കാസഭ മുതലെടുപ്പിനു ഒരുങ്ങുന്നു.കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ സഹായിച്ച ലത്തീന്‍ സഭയെ അവഗണിച്ചുവെന്ന പരാതിയാണിവര്ക്ക്. പ്രത്യുപകാരം കിട്ടിയേ അടങ്ങൂ എന്ന വാശിയിലാണവര്‍. അതിനായി വിലപേശി മന്ത്രിസ്ഥാനം സ്വന്തമാക്കാനാണ് ലത്തീന്‍സഭയുടെ നീക്കം. പിന്നാക്ക സമൂഹങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭ്യമാക്കുന്നതിനായി സംസ്ഥാന മന്ത്രിസഭാ പുന:സംഘടനയില്‍ ലത്തീന്‍ കത്തോലിക്കാ സഭയ്ക്കും അര്‍ഹിക്കുന്ന സ്ഥാനം നല്‍കണമെന്ന ആവശ്യം കേരള റീജ്യന് കാത്തലിക് കൗണ്‍സില്‍ ഉന്നയിച്ചു. സഭ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസാപാക്യമാണ് വാര്‍ത്താസമ്മേളനത്തില്‍ നയംവ്യക്തമാക്കിയത്.
പരമ്പരാഗതമായി ചില വകുപ്പുകള്‍ ചിലര്‍ക്കു മാത്രമായി മാറ്റിവെച്ചിക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ലത്തീന്‍സഭയുടെ പരാതി. വിദ്യാഭ്യാസം, തുറമുഖം, വ്യവസായം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളില്‍ ചിലതില്‍ കാലങ്ങളായി ഇതാണ് തുടരുന്നത്. ഇതു മാറണം. മന്ത്രിസഭ പുന:സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ നയരൂപീകരണ സമിതിയായ കേരള റീജ്യന് ലത്തീന്‍ കത്തോലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിക്കു പിന്നാലെ ആവശ്യങ്ങള്‍ അവര്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുവയ്ക്കുകയും ചെയ്തു.
അതേസമയം, കേരളാ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സിലെ ക്രിസ്ത്യന്മന്ത്രിമാരും കയ്യാളുന്ന വകുപ്പുകളെക്കുറിച്ച് ലത്തീന്‍സഭ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. കേന്ദ്ര ബജറ്റിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സഭയുടെ രാഷ്ട്രീയ പ്രമേയത്തില്‍ നടത്തിയിട്ടുള്ളത്. ക്രിസ്തു മതത്തിലേക്ക് മാറിയ പട്ടികജാതി പട്ടികവര്‍ഗകാര്‍ക്ക് എസ്സി /എസ്ടി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും നിര്‍ദേശമുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്ഥ്യമാകുന്നതിനെതിരെ സഭയ്ക്കുള്ള എതിര്‍പ്പും പ്രമേയത്തില്‍ പ്രകടം. പദ്ധതിമൂലം മത്സ്യബന്ധന മേഖലയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച ആശങ്ക ദൂരീകരിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
തീരദേശ മേഖലയെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. തീരദേശങ്ങളില്‍ പഞ്ചായത്തുകള്‍ രൂപീകരിക്കണം. ആവശ്യമായ സ്കൂളുകളും, കോളേജുകളും സ്ഥാപിക്കണം. ഇതിനൊക്കെ കഴിയണമെങ്കില്‍ തങ്ങളുടെ സമുദായത്തില്‍ നിന്നുകൂടി മന്ത്രിസഭയില്‍ ആളുണ്ടാകണമെന്നും ലത്തീന്‍ സഭാ പറയുന്നു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണം. അധ്യാപക പരിശീലനവും പരീക്ഷകളും കൃത്യമായി നടത്തണം. എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയാതെ വരുന്നത് പ്രതിഷേധാര്‍ഹമാണ്. പുതിയ പ്ലസ് ടു കോഴ്സുകളും സ്കൂളുകളും അനുവദിക്കുമ്പോള്‍ സാമൂഹികമായി പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങള്‍ക്കും തീരപ്രദേശത്തിനും മുന്‍ഗണന നല്‍കണം. പ്രവേശനത്തില്‍ കമ്യൂണിറ്റി ക്വാട്ട ഏകജാലകത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അതാത് സമുദായങ്ങള്‍ക്ക് അതിനുള്ള അനുവാദം നല്‍കണമെന്നും ലത്തീന്‍ സഭ ആവശ്യമുന്നയിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: