ന്യൂദല്‍ഹി: 2003ലെ മാറാട് കൂട്ടക്കൊലക്കേസിലെ 22 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി തയ്യാറാക്കുന്ന ജാമ്യവ്യവസ്ഥകള്ക്കനുസരിച്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കഴിഞ്ഞ 11 വര്‍ഷമായി പ്രതികള്‍ ജയിലിനുള്ളില്‍ തന്നെയാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചു. കേരള സര്‍ക്കാര്‍ അഭിഭാഷകരുടെ നിലപാടും നിര്‍ണായകമായി.
കേസ് പരിഗണിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ അഭിഭാഷകര്‍ എതിര്‍ത്തെങ്കിലും പിന്നീട്, പ്രതികള്‍ക്ക് ജാമ്യം നല്കുകയാണെങ്കില് നിബന്ധനകളോടെ വേണമെന്ന് നിലപാട് മാറ്റി. ഇതോടെ പ്രതികള്‍ക്ക് ജാമ്യം നല്കുന്നതില് സംസ്ഥാന സര്‍ക്കാരിന് വലിയ എതിര്‍പ്പില്ലെന്ന് സുപ്രീകോടതി വിലയിരുത്തുകയായിരുന്നു. എന്നാല്‍ ഉപാധികള്‍ വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പ്രതികളുടെ ജാമ്യം അനുവദിക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്യുന്നതെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഇതോടെ കോഴിക്കോട്ടെ മാറാട് പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥകള്ക്കായി സമീപിക്കേണ്ടിവരും. ഇതിന്റെ അടിസ്ഥാനത്തിലാകും പ്രതികളുടെ മോചനം. ജാമ്യവ്യവസ്ഥകള്‍ സംബന്ധിച്ച് മാറാട് പ്രത്യേക കോടതി തീരുമാനം കൈക്കൊള്ളുന്നത് സംസ്ഥാന സര്‍ക്കാരിന്റെയും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും.
മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്കിയാല് വീണ്ടും സംഘര്‍ഷമുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷം ഉടലെടുക്കാവുന്ന സാഹചര്യമാണ് മാറാടുള്ളതെന്നും മാറാട് കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതികളായ 22 പേരുടെ ജാമ്യാപേക്ഷയിന്മേല് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. 22 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചാല്‍ ജയിലില്‍ കഴിയുന്ന മറ്റു 40 പേര്‍കൂടി ജാമ്യം തേടി കോടതിയെ സമീപിക്കുന്നസാഹചര്യമുണ്ടാകും. കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിക്കുന്ന സ്ഥിതി വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നതാണെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി അംഗീകരിച്ചില്ല. കഴിഞ്ഞ 11 വര്‍ഷമായി തുടര്‍ച്ചയായി ജയിലില്‍ കഴിയുകയാണ് പ്രതികളെന്ന വശം മാത്രമാണ് കോടതി പരിഗണിച്ചത്. ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ വേഗത്തില്‍ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: