ന്യൂദല്‍ഹി:”കോണ്‍ഗ്രസിതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ ലോക്സഭയില്‍ കേന്ദ്രസര്‍ക്കാര്‍ ടെലികോം അതോറിറ്റി ഭേദഗതി ബില്‍ പാസാക്കി. തൃണമൂല്‍ കോണ്‍ഗ്രസ്,ബിഎസ്പി, എഐഎഡിഎംകെ, സമാജ്വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ് എന്നീ കക്ഷികള്‍ നിരുപാധികം കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ അനാവശ്യമായി ബില്ലിനെ എതിര്‍ത്ത് നാണംകെട്ട അവസ്ഥയിലായി കോണ്‍ഗ്രസ്. ശബ്ദവോട്ടോടു കൂടി ട്രായ് നിയമഭേദഗതി ഇന്നലെ ലോക്സഭ പാസാക്കുമ്പോള്‍ എതിര്‍ശബ്ദങ്ങളൊന്നും ഉയര്‍ന്നതേയില്ല. മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ബില്ലിനെ പിന്തുണച്ചോതോടെ സര്‍ക്കാരിനെ എതിര്‍ക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പായ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്ക്കരിച്ചു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പാര്‍ലമെന്റിലെ ആദ്യരാഷ്ട്രീയ വിജയം കൂടിയാണ് ട്രായ് നിയമഭേദഗതി. ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് നല്ല ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ബില്ലിന് ലഭിച്ചത് രാജ്യസഭയിലും സര്‍ക്കാരിന് ഗുണകരമാകും. ട്രായ് ഭേദഗതി ബില്ല് ഇന്ന് രാജ്യസഭ പരിഗണിച്ചേക്കും.
ട്രായ് ചെയര്‍മാന്റെ പദവി വഹിച്ചവര്‍ വിരമിച്ച ശേഷം മറ്റു സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കരുതെന്ന നിയമമാണ് ലോക്സഭ ഭേദഗതി ചെയ്തത്. ട്രായ് ചെയര്‍മാനായിരുന്ന നൃപേന്ദ്രമിശ്രയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രമാണ് കോണ്‍ഗ്രസ് എതിര്‍ത്തത്. എന്നാല്‍ ട്രായ് ഉന്നതപദവി വഹിച്ചയാള്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ പദവികളിലേക്ക് പോകുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും നിയമഭേദഗതി ആവശ്യമാണെന്നുമാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാരും ബിജെപിയും നടത്തിയ നീക്കങ്ങള്‍ വിജയം കണ്ടതോടെ ബില്ല് രാജ്യസഭയിലും പാസാകുമെന്ന് ഉറപ്പായി. രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷമില്ലെങ്കിലും പ്രധാന പ്രതിപക്ഷ കക്ഷികളായ തൃണമൂല്‍കോണ്‍ഗ്രസ്, എഐഎഡിഎംകെ,ബിഎസ്പി എന്നിവരുടെ പിന്തുണ സര്‍ക്കാരിന് സഹായകരമാകും.
ഏതു ഉദ്യോഗസ്ഥനേയും സെക്രട്ടറിയായി നിയമിക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തരവാദിത്വമുള്ള പാര്‍ട്ടിയെന്ന നിലയില്‍ മോദിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായ ലോക്സഭയില്‍ പറഞ്ഞു. നല്ല ഉദ്യോഗസ്ഥനെ പ്രധാന തസ്തികയില്‍ നിയമിച്ച നടപടിയെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് ബിഎസ്പി നേതാവ് മായാവതിയും പറഞ്ഞു. ഇതൊരു പ്രത്യയ ശാസ്ത്ര വിഷയമല്ലെന്നും ഭരണനടപടിക്രമങ്ങള്‍ മാത്രമാണെന്നും വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് വിഷയത്തില്‍ ഐക്യമുണ്ടാക്കിയ പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
ലോക്സഭയില്‍ ഇന്നലെ റെയില്ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു. രാജ്യസഭ ഇന്നലെ പാക്കിസ്ഥാനിലെത്തിയ മാധ്യമസംഘത്തിലെ ഒരാള്‍ പാക് ഭീകരന് ഹാഫിസ് സെയ്ദുമായി സംസാരിച്ച വിഷയം ചോദ്യോത്തരവേള തടസ്സപ്പെടുത്തി ഉന്നയിക്കാന്‍ ശ്രമിച്ചത് ബഹളത്തിന് കാരണമായി. ഇക്കാര്യങ്ങളിലൊന്നും കേന്ദ്രസര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും സര്‍ക്കാരല്ല മാധ്യമപ്രവര്‍ത്തകരെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയതെന്നും കേന്ദ്രസര്‍ക്കാര്‍ സഭയില്‍ വ്യക്തമാക്കി. ഗാന്ധിവധവുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിച്ചെന്ന ആരോപണവുമായി ഇന്നലെയും ചില അംഗങ്ങള്‍ രംഗത്തെത്തി. ഇത്തരത്തിലൊരു സംഭവമേയില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ആവര്‍ത്തിച്ചു മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: