റിയോ ഡി ജനീറോ: ലോകകപ്പ് കിരീടനേട്ടത്തില്‍ ജര്‍മ്മനി ഇറ്റലിക്കൊപ്പം. ഇന്നലെ നാലാം ലോകകിരീടം ജര്‍മ്മനി സ്വന്തമാക്കിയതോടെയാണ് അവര്‍ ഇറ്റലിക്കൊപ്പമെത്തിയത്. 1950, 74, 90 ലോകകപ്പുകളിലാണ് ജര്‍മ്മന്‍ ടീം ഇതിന് മുമ്പ് ലോകകപ്പ് നേടിയിട്ടുള്ളത്. 18 ലോകകപ്പുകളില്‍ നിന്ന് എട്ട് തവണ ഫൈനലില്‍ കളിച്ചാണ് ജര്‍മ്മന്‍ ടീം നാല്പ്രാവശ്യം കിരീടം സ്വന്തമാക്കിയത്. നാല് തവണ മൂന്നാം സ്ഥാനവും ഒരു തവണ നാലാം സ്ഥാനവും ജര്‍മ്മനി നേടിയിട്ടുണ്ട്. അഞ്ച് ലോകകിരീടങ്ങള്‍ സ്വന്തമാക്കിയ ബ്രസീലാണ് കിരീട നേട്ടത്തില്‍ ഒന്നാമത്. ജര്‍മനിയെപ്പോലെ 18 ലോകകപ്പ് കളിച്ച ഇറ്റലിയും 1934, 1938, 1982, 2006 ലോകകപ്പുകളിലാണ് ജേതാക്കളായത്. അര്‍ജന്റീനയും ഉറുഗ്വെയും രണ്ട് തവണ വീതം ലോകജേതാക്കളായിട്ടുണ്ട്.
1954ലെ ലോകകപ്പില്‍ ഹംഗറിയെ തോല്‍പ്പിച്ചാണ് ജര്‍മ്മനി ആദ്യമായി ലോകകിരീടം നേടിയത്. പിന്നീട് 74-ല്‍ സ്വന്തം മണ്ണില്‍ ഹോളണ്ടിനെ 2-1ന് പരാജയപ്പെടുത്തി രണ്ടാം കിരീടവും നേടി. അതിനുശേഷം 1982, 86, 90 ലോകകപ്പുകളുടെ ഫൈനലില്‍ കളിച്ചെങ്കിലും 1990-ല്‍ ഇറ്റലിയില്‍ മാത്രമാണ് കിരീടമുയര്‍ത്താന്‍ കഴിഞ്ഞത്. അന്ന് അര്‍ജന്റീനയെ 1-0ന് ജര്‍മ്മനി കീഴടക്കി. 1982-ല്‍ ഇറ്റലിയോടും 1986-ല്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അര്‍ജന്റീനയോടും കീഴടങ്ങി. പിന്നീട് 2002ല്‍ ജപ്പാനിലും കൊറിയയിലുമായി നടന്ന ലോകകപ്പില്‍ ബ്രസീലിനോട് ഫൈനലില്‍ ജര്‍മ്മനി പരാജയപ്പെട്ടു.
അതേസമയം അര്‍ജന്റീന ഇത് മൂന്നാം തവണയാണ് ലോകകപ്പില്‍ റണ്ണറപ്പാകുന്നത്. ആദ്യം 1930-ലെ ആദ്യ ലോകകപ്പില്‍. പിന്നീട് 1990ലും. അതു കഴിഞ്ഞ് ബ്രസീലിലും. ആദ്യം ഉറുഗ്വായോടാണ് തോറ്റതെങ്കില്‍ പിന്നീട് രണ്ടു തവണയും കീഴടങ്ങിയത് ജര്‍മ്മനിയോടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: