തിരുവനന്തപുരം: പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മുല്ലപ്പെരിയാര്‍ ഡാമില്‍ വെളിച്ചമെത്തുന്നു. വനംവകുപ്പിന്റെ കടുംപിടുത്തത്തില്‍ സുപ്രീംകോടതി തന്നെ നേരിട്ടിടപെടുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് കേരളം സംരക്ഷിക്കുന്ന, തമിഴ്നാട് പരിപാലിക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിലേക്ക് വെളിച്ചമെത്തിക്കാനാകുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ വൈദ്യുത കമ്പി വലിക്കുന്നത് വന്യമൃഗങ്ങള്‍ക്കു ദോഷമുണ്ടാക്കുന്നുണ്ടെന്നു കാട്ടി 2000ത്തില്‍ വനംവകുപ്പ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
വനത്തിനുള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വന്യമൃഗങ്ങള്ക്കുണ്ടാകുന്ന പ്രശ്നങ്ങളും, കയ്യേറ്റം എന്നിവയും ചെറുക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വനംവകുപ്പ് മുല്ലപ്പെരിയാറിലേക്ക് വെളിച്ചമെത്തിക്കുന്നതും തടഞ്ഞത്. 2012ല്‍ ഇടുക്കി കെഎസ്ഇബി ഡിവിഷന് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കാന്‍ വനംവകുപ്പിന്റെ അനുമതി തേടി. സ്വകാര്യ കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി കേബിള്‍ വാങ്ങുകയും ചെയ്തു. ഈ കേബിളുകള്‍ തൊടുപുഴ കെഎസ്ഇബി സബ്ഓഫീസില് നാശത്തിന്റെ വക്കിലെത്തി കിടപ്പുണ്ട്. അന്ന് വനംവകുപ്പ് അനുമതി നല്‍കാത്തതു വഴി കെഎസ്ഇബിക്കു ണ്ടായനഷ്ടം 10 ലക്ഷം രൂപയ്ക്കു മുകളിലാണ്.
വനമേഖലയില്‍ കൂടി അഞ്ചു കിലോമീറ്റര്‍ മാത്രമാണ് ഭൂഗര്‍ഭ കേബിള്‍ ഇടേണ്ടത്. കേബിള്‍ സ്ഥാപിക്കാന്‍ രാവിലെ അഞ്ചു മുതല്‍ വൈകിട്ട് നാലു വരെ സമയം വേണം. ഒരുമാസം കൊണ്ട് പണിപൂര്‍ത്തിയാക്കി വെളിച്ചം എത്തിക്കാന്‍ സാധിക്കും.
ഇനി പുതിയ കേബിളുകള്‍ വാങ്ങേണ്ടി വരും. ഡാം സൈറ്റില്‍ വൈദ്യുതി എത്തിക്കാന്‍ കഴിയാത്തതു മൂലം ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതും, മോണിറ്ററിംഗ് സെന്റര്‍ തുറക്കുന്നതും മുടങ്ങി.
തമിഴ്നാട് പരിപാലിക്കുന്ന ഡാമില്‍ കേരളത്തിന് ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവാദമില്ല. റിസര്‍വോയര്‍ സ്ഥിതി ചെയ്യുന്ന പെരിയാര്‍ വനമേഖല കേരളത്തിന്റേതാണ്. ഇവിടെ ക്യാമറസ്ഥാപിക്കാന്‍ സൈറ്റ് സര്‍വ്വേ നടത്തുന്നതിനു പോലും വനംവകുപ്പ് ദുരന്ത നിവാരണ അതോറിറ്റിയെ അനുവദിച്ചില്ല. മൂന്നു വര്‍ഷമായി വനംവകുപ്പിന്റെ അനുമതിയും കാത്ത് 40 ലക്ഷംരൂപ വിലയുള്ള ക്യാമറകള്‍ ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ പൊടിപിടിച്ചിരിക്കുകയാണ്.
ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്നാടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ 17ന് സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനു ശേഷം ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമുണ്ടാകും.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: