തിരുവനന്തപുരം: സംസ്ഥാനത്ത് 2008ല്‍ നടപ്പാക്കിയ ഇഎംഎസ് സമ്പൂര്‍ണ ഭവനപദ്ധതി പരാജയമെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സ്ഥലവും വീടും നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി നഗരപ്രദേശങ്ങളില്‍ വെറും 10 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ വെറും 23.84 ശതമാനവും നേട്ടം മാത്രമാണുണ്ടാക്കിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വികസന ഫണ്ട് ലഭ്യമാക്കാത്തതുകാരണം പദ്ധതി നിര്‍വ്വഹണം തടസ്സപ്പെട്ടുവെന്നും പദ്ധതിനിര്വ്വഹണത്തിനാവശ്യമായ 5861.56 കോടിയുടെ സ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വരൂപിച്ചത് വെറും 1452.97 കോടി മാത്രമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥലം വാങ്ങി വീടുകള്‍ നിര്‍മ്മിക്കാന്‍ കൊല്ലം കോര്പ്പറേഷന് ചെലവിട്ട 35.50 ലക്ഷം പാഴ്ചെലവായി.
സര്‍ക്കാര്‍ നടത്തിയ പൊതുസര്വ്വെ പ്രകാരം 2007ല്‍ സംസ്ഥാനത്ത് 10.84 ലക്ഷം വീടുകളുടെ ആവശ്യകതയുണ്ടായിരുന്നു. ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും വീട് നല്കാന് ലക്ഷ്യമിട്ട പദ്ധതിയില്‍ ഭൂരഹിത കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം എസ്സി, എസ്ടി, ആശ്രയ, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എന്നിവരില്‍ അര്‍ഹരായവരെയും ഉള്‍പ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. പദ്ധതിയില്‍ നഗരപ്രദേശങ്ങളില്‍ 55071 ഭൂരഹിതരെയും 33430 ഭവനരഹിതരെയും ഗുണഭോക്താക്കളായി തെരഞ്ഞെടുത്തു. ഇതില്‍ 5576 ഭൂരഹിതര്‍ക്കും 15171 ഭവനരഹിതര്‍ക്കും ധനസഹായം ലഭിച്ചു. ഇതില്‍ പണി പൂര്‍ത്തിയാക്കിയ വീടുകള്‍ വെറും 8854 മാത്രമാണ്. പദ്ധതിയുടെ പ്രവര്‍ത്തന നേട്ടം 10 ശതമാനം മാത്രം.
ഗ്രാമപ്രദേശങ്ങളില്‍ 1,35,850 ഭൂരഹിതരെയും 3,34,487 ഭവനരഹിതരെയും പദ്ധതിക്കായി തെരഞ്ഞെടുത്തു. ഇതില്‍ 12,856 ഭൂരഹിതര്‍ക്കും 1,45,904 ഭവന രഹിതര്‍ക്കും ധനസഹായം ലഭിച്ചു. ഇതില്‍ പണി പൂര്‍ത്തിയായ വീടുകള്‍ വെറും 1,12,128 മാത്രമാണ്. അതായത് 23.84 ശതമാനം.
ഭൂരഹിത കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി നല്കുന്നതില് വകുപ്പ്തല സംവിധാനം പരാജയപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ മിച്ചഭൂമിയോ പുറമ്പോക്ക് ഭൂമിയോ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്വം കളക്ടര്‍മാര്‍ക്കാണ്. കളക്ടറെ പിന്തുണയ്ക്കാന്‍ ഗ്രാമപഞ്ചായത്ത് /മുന്‍സിപ്പാലിറ്റി/കോര്പ്പറേഷന് തലത്തില്‍ ഒരു തിരച്ചില്‍ സമിതി രൂപീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലൊന്നും തിരച്ചില്‍ സമിതി രൂപീകരിച്ചിട്ടില്ല.
വീട് നിര്‍മ്മിക്കാന്‍ സ്വകാര്യവ്യക്തിയില്‍ നിന്ന് കൊല്ലം കോര്പ്പറേഷന് അനുയോജ്യമല്ലാത്ത സ്ഥലംവാങ്ങിയതുമൂലം 35.5 ലക്ഷം പാഴ്ചെലവ് ആകുകയും ചെയ്തു. 43 ഗുണഭോക്താക്കള്‍ക്കായി വാങ്ങിയ സ്ഥലം ചതുപ്പ്നിലമായിരുന്നു. വീട് നിര്‍മ്മാണത്തിന് അനുയോജ്യമാക്കാന്‍ ഭീമമായ തുക ചെലവാക്കി നികത്തേണ്ട അവസ്ഥയിലായിരുന്നു സ്ഥലം. ഇത് സ്ഥലം വാങ്ങുമ്പോള്‍ തന്നെ കോര്പ്പറേഷന് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇഎംഎസ് പദ്ധതിയുടെ മാര്‍ഗ്ഗരേഖ പ്രകാരം ആശ്രയകുടുംബങ്ങളെ യാതൊരു കാരണവശാലും പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനാവില്ല. ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയ 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 29 എണ്ണത്തില്‍, മറ്റൊരു ഭവന പദ്ധതിയിലും ഉള്‍പ്പെടാതിരുന്നിട്ടും 791 ആശ്രയകുടുംബങ്ങളെ പട്ടികയില്പ്പെടുത്തിയില്ല. ഇതില്‍ നിന്നും അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമായി. എട്ട് തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികയില്‍പ്പെട്ട 464 എസ്സി കുടുംബങ്ങള്‍ക്ക് ഇന്ദിരാ ആവാസ് യോജ്ന പദ്ധതിയില്‍ ഭവനം ലഭിച്ചുവെന്ന പേരില്‍ ധനസഹായം നിഷേധിച്ചു. എന്നാല്‍ ഇവര്‍ക്ക് ഒരു പദ്ധതിയിലും ധനസഹായം ലഭിച്ചിരുന്നില്ല. അര്‍ഹതപ്പെട്ട എസ്സി കുടുംബങ്ങള്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന് ഇതില്‍ നിന്നും വ്യക്തമായി. പൊതുവിഭാഗം, എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കുമായി മുന്‍ഗണനാ നടപടികള്‍ തയ്യാറാക്കണമെന്ന നിര്‍ദ്ദേശവും ഗുണഭോക്താക്കളെ തെരഞ്ഞെടുത്തശേഷം സൂപ്പര്‍ചെക്ക് നടത്തണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: