കോട്ടയം: സിവില്‍ സ്റ്റേഷന് വളപ്പില്‍ റവന്യൂ വകുപ്പിനു മാത്രം പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം വേണമെന്ന ആവശ്യം ന്യായീകരിക്കത്തക്കതല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പത്രസമ്മേളനത്തില്‍ പറഞ്ഞു. സുഗമമായ ഭരണനിര്‍വ്വഹണത്തിനും നിരവധി ആവശ്യത്തിനുമായെത്തുന്ന ജനങ്ങള്‍ക്കും തടസ്സമുണ്ടാകുന്ന രീതിയിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കണം. കളക്ട്രേറ്റ് പരിസരത്ത് പൊതുജനങ്ങള്‍ക്കായി നാളിതുവരെ യാതൊരു പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി കളക്ട്രേറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും വാഹനം പാര്ക്കുചെയ്യാന് ആകെ ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് കോമ്പൗണ്ട് മാത്രമാണ്. അതിനായി നടത്തിയ ക്രമീകരണങ്ങളെ തകര്‍ത്തുകൊണ്ടുള്ള ധിക്കാരപരമായ പ്രവര്‍ത്തികളാണ് റവന്യൂ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത്. ജില്ലാ പഞ്ചായത്തിന്റെ സ്ഥലം സംബന്ധിച്ച് റവന്യൂ വകുപ്പിന് ആക്ഷേപമുണ്ടെങ്കില്‍ അളന്നു തിട്ടപ്പെടുത്താം. എന്നാല്‍ ഇത്തരത്തില്‍ യാതൊരു പരാതിയുമില്ലെന്നാണ് കളക്ടര്‍ പറയുന്നത്.
മുന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കാടുപിടിച്ചും മാലിന്യം നിറഞ്ഞും ഉപയോഗശൂന്യമായ വാഹനങ്ങളും കിടന്നിരുന്ന ജില്ലാ പഞ്ചായത്ത് കോമ്പൗണ്ട് കളക്ടറുടെ കീഴിലുള്ള നിര്മ്മിതിയെക്കൊണ്ട് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വൃത്തിയാക്കി ടൈലും ചങ്ങലയുമിട്ട് ക്രമീകരിച്ചതാണ്. ജനപ്രതിനിധികളോട് ധിക്കാരപരമായി പെരുമാറിയാല്‍ ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ലാ പഞ്ചായത്ത് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ്, അംഗങ്ങളായ ജോസ് പുത്തന്‍കാലാ, സുധാകുര്യന്, ഉഷാ വിജയന്, കെ. അപ്പച്ചന്, സജി മഞ്ഞക്കടമ്പില്‍, എന്‍.ജെ. പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വില്‍സണ്‍ മാത്യൂ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: