പാലാ: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുനേരെ പാലായില്‍ വീണ്ടും ഡിവൈഎഫ്ഐ ആക്രമണം. ഞായറാഴ്ച ഗുരുപൂജ ഉത്സവം കഴിഞ്ഞ് മടങ്ങിയ ആര്‍എസ്എസ് പാലാ മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കണ്ണന് (വിവേക്) ദീപക്, വിഷ്ണു എന്നിവര്‍ക്കുനേരെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗവും പാലാ നഗരസഭാംഗവുമായ വി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. രാത്രി 11മണിയോടെയാണ് സംഭവം. ശാഖാ പരിപാടികള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇവര്‍ കൊട്ടാരമറ്റം ബസ് ടെര്‍മിനലിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ കളി കാണാന്‍ ഇവിടുത്തെ സിപിഎം പാര്‍ട്ടി ഓഫീസിനടത്ത് ഒത്തുകൂടിയിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി മര്‍ദ്ദിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ കണ്ണനെയും ദേഹമാസകലം ചതവുകളുമായി മറ്റു രണ്ടുപേരെയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വി.ആര്. രാജേഷ്, പാലാ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായി പാലാ പോലീസ് പറഞ്ഞു.
പാലായില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആസൂത്രിത അക്രമം നടത്തിവരികയാണ്. കഴിഞ്ഞ ആഴ്ച യുവമോര്‍ച്ച പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രന്റെ വീട് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ ആക്രമണമാണിത്.
സിപിഎമ്മിന്റെ സംഘടനാശേഷി തകരുന്നത് മറച്ചുവയ്ക്കാന്‍ നടത്തുന്ന കുത്സിത നീക്കത്തിന്റെ ഭാഗമാണ് പാലായ്ക്ക് അന്യമായ ഇത്തരം ആക്രമണ പരമ്പരകളെന്ന് ബിജെപി സംഘപരിവാര്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത് മുളയിലെ അവസാനിപ്പിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും നേതാക്കളായ കെ.എന്‍. മോഹനന്, ജി. രഞ്ജിത്, ടി.ആര്. നരേന്ദ്രന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: