ന്യൂദല്‍ഹി: ലക്ഷ്യമിട്ട തോതില്‍ പ്രകൃതിവാതകം ഉത്പാദിപ്പിക്കുന്നതില്‍ പരാജയപ്പെട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 349 കോടി രൂപ അധിക പിഴ ചുമത്തിയതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു.
കിഴക്കന്‍ തീരത്തെ കെ.ജി-ഡി6 ബ്ലോക്കിലുള്ള ധിരുഭായി 1, 3 ഗ്യാസ് ഫീല്‍ഡില്‍നിന്ന് പ്രതിദിനം 80 ദശലക്ഷം സ്റ്റാന്റേര്‍ഡ് ക്യുബിക് മീറ്റര്‍ വാതകം ഉത്പാദിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം റിലയന്‍സിന് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നത്. എന്നാല്‍ 2011-12 വര്‍ഷത്തില്‍ 35.33 എംഎംഎസ്സി എംഡിയും 2012-13ല്‍ 20.88 എംഎംഎസ്സി എംഡിയും 2013-14ല്‍ 9.77 എംഎംഎസ്സി എംഡിയും മാത്രം ഉത്പാദിപ്പിക്കാനേ റിലയന്‍സിന് കഴിഞ്ഞുള്ളൂ. ഇതിനുള്ള പിഴയായിട്ടാണ് നടപ്പുവര്‍ഷം 579 ദശലക്ഷം ഡോളര്‍ ഈടാക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു.
വാതകപ്പാടത്ത് റിലയന്‍സിന് ചെലവായ തുക അനുവദിച്ചുകൊടുക്കാതെയാണ് പിഴ ഈടാക്കുക. ഇതോടെ കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷങ്ങളിലായി ഉത്പാദന ലക്ഷ്യം നിറവേറ്റാത്തതിന്റെ പേരില്‍ റിലയന്‍സ് നല്‍കേണ്ട പിഴ 2,376 ബില്യണ്‍ ഡോളറായതായി രേഖാമൂലം നല്കിയ മറുപടിയില്‍ പ്രധാന് വ്യക്തമാക്കി. പിഴ ഈടാക്കുന്നത് സംബന്ധിച്ച് റിലയന്‍സിന് പെട്രോളിയം മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: