രാമപുരം: രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അതീവ താല്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത്. രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന്റെ 20-ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവര്‍ണ്ണര്‍. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന്റെ സംഭാവന ഏറെ വലുതാണ്. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ലോകം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഈ മേഖലയില്‍ ചെറുപ്പക്കാരുടെ വലിയൊരു നിരയെ രാമപുരം കോളജ് വളര്‍ത്തിയെടുത്തിരിക്കുന്നു. 19 വര്‍ഷത്തിനിടെ 61 യൂണിവേഴ്സിറ്റി റാങ്കുകള്‍ നേടിയ രാമപുരം കോളജ് കേരളത്തിന്റെ അഭിമാനമാണെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പാലാ രൂപതാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. രാമപുരം കോളജ് ഉന്നത വിദ്യാഭ്യാസ മേഖലയിലും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അക്കാദമിക തലത്തിലും പുലര്‍ത്തുന്ന മികവ് പ്രശംസനീയമാണെന്നും, അതാണ് 61 റാങ്കുകള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടാനായതെന്നും എം.ജി സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സിലര്‍ ഡോ. ഷീനാ ഷുക്കൂര്‍ പറഞ്ഞു.
മുന്‍ മേഘാലയ ഗവര്‍ണ്ണര്‍ ഡോ. എം.എം. ജേക്കബ് ആശംസാ പ്രസംഗം നടത്തി. കോളജ് മാനേജര്‍ റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. വി.ജെ. ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: