കോട്ടയം: അരുന്ധതിയാര്‍, ചക്ലിയാര്‍ സമുദായത്തില്‍പ്പെട്ട പട്ടികജാതിക്കാരുടെ പാര്‍പ്പിട പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. കളക്ട്രേറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പട്ടികജാതിക്കാരുടെ പാര്‍പ്പിട പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ നിന്നും മാറ്റി സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് മുമ്പ് കുടിയേറിയവരും റെയില്‍വേ, റോഡ് പുറമ്പോക്കുകളില്‍ താമസിക്കുന്നവരുമായ അരുന്ധതിയാര്‍, ചക്ലിയാര്‍ സമുദായത്തില്‍പ്പെട്ട പട്ടികജാതി വിഭാഗത്തിന് വീടുനിര്‍മ്മിക്കുന്നതിന് മൂന്നുലക്ഷം രൂപ വീതം പട്ടികജാതി വകുപ്പ് അനുവദിക്കുകയുണ്ടായി. ഏകദേശം മൂന്നൂറോളം വീടുകള്‍ പണിയുന്നതിനുള്ള കരാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ കുടിവെള്ളം പോലും കിട്ടാത്തിടത്ത് വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലാണ് വീടുകള്‍ നിര്‍മ്മിച്ചത്. ഇതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയെങ്കിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. അഴിമതിക്കാര്‍ക്കെതിരെ സമരം നടത്തിയ ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുയും ചെയ്തു. ഈ നടപടികള്‍ക്കെതിരെയാണ് പട്ടികജാതി മോര്‍ച്ച പ്രക്ഷോഭത്തിനിറങ്ങിയത്.
ധര്‍ണ്ണാസമരത്തിന് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറിമാരായ എം.കെ. സന്തോഷ്കുമാര്‍, എന്‍. ഹരി, സംസ്ഥാന സമിതിയംഗം കെ.കെ. തങ്കപ്പന്, ജില്ലാ സെക്രട്ടറിമാരായ ജോമോന് പനച്ചിക്കാട്, വിജയരാഘവന്, നേതാക്കളായ സതീഷ് കാഞ്ഞിരം, ദിലീപ് പരിയാരം, മുരളീധരന് പുതുപ്പള്ളി, കെ.പി. ഹരി, രാഘവന്, ചെല്ലപ്പന് പായിപ്പാട്, വി.ആര്. അനില്‍, ജയദേവ്, ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. കുട്ടപ്പന് പെരുന്ന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: