മുംബൈ: പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പത്തു മുതല്‍ 35 ശതമാനം വരെ വെട്ടിക്കുറച്ചു. വിലക്കുറവ് ഒന്നുരണ്ടാഴ്ചക്കിടെ പ്രാബല്യത്തില്‍ വരും.
നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അതോറിറ്റിയുടേതാണ് തീരുമാനം. മരുന്നുവില നിയന്ത്രണ നിയമത്തിലെ അപൂര്‍വ്വമായി മാത്രം പ്രയോഗിക്കുന്ന വ്യവസ്ഥകള്‍ പ്രകാരമാണ് വിലകുറച്ചത്. പുതിയ സര്‍ക്കാരിന്റെ നയ നിലപാടുകള്‍ പ്രകാരമാണ് ഇൗ നടപടി.
പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള 50 തരം മരുന്നുകളുടെ വിലയാണ് വെട്ടിക്കുറച്ചത്. ഗ്ലിക്കഌസൈഡ്, ഗ്ലിമെപിരിഡി, സിറ്റാഗ്ലിപ്റ്റിന്, വോഗ്ലിബോസ്, അമ്ലോഡൈപൈന്, ടെല്മിസാര്ട്ടന്, റോസുവസ്റ്റാറ്റിന്‍, ഹെപ്പാരിന്‍, റാമിപ്രില്‍ എന്നിവ വിലകുറയുന്ന മരുന്നുകളില്‍പ്പെടുന്നു. ഇതോടെ ഹൃദ്രോഗത്തിനുള്ള 58 ശതമാനവും പ്രമേഹത്തിനുള്ള 21 ശതമാനവും മരുന്നുകളുടെ വില പൂര്‍ണ്ണമായും അധികൃതരുടെ നിയന്ത്രണത്തിലായി. ഈ മരുന്നുകളുടെ വിലനിയന്ത്രിച്ച് ഈ മാസം പത്തിനാണ് വിജ്ഞാപനമിറങ്ങിയത്. ഇത്തരം മരുന്നുകള്‍ക്ക് താങ്ങാനാവാത്തത്ര വില കൂടിയതിനാലാണ് ഇടപെടുന്നതെന്നും അധികൃതര്‍ വിജ്ഞാപനത്തില്‍ പറയുന്നു. പൊതുതാല്‍പ്പര്യ പ്രകാരം മരുന്നുവില നിശ്ചയിക്കാനും പുനര്‍നിര്‍ണ്ണയിക്കാനും നാഷണല്‍ ഫാമസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റിക്ക് അധികാരമുണ്ട്.
കാന്‍സര്‍, എയ്ഡ്സ്, പ്രമേഹം, ഹൃദ്രോഗം, ക്ഷയം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില നിരീക്ഷിക്കാന്‍ അടുത്തിടെ സ്ഥാനമേറ്റ അതോറിറ്റി ചെയര്മാന് ഇന്ഞ്ചതി ശ്രീനിവാസ് തീരുമാനിച്ചിരുന്നു.
5500 കോടി വരുന്ന മരുന്ന് വിപണി നിയന്ത്രിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണിത്. ജീവന്‍രക്ഷാ മരുന്നുകളുടെ വില വന്‍തോതില്‍ വെട്ടിക്കുറച്ചതിനെതിരെ ഇന്ത്യന്‍ ഫാര്‍മ അലയന്‍സ് രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: