കൊച്ചി: ഉത്തരേന്ത്യയില്‍ നിന്നും കുട്ടികളെ അനധികൃതമായി കൊണ്ട് വന്ന സംഭവം കേരള പോലീസ് അന്വേഷിച്ചാല്‍ എന്ത് നടക്കുമെന്ന് അറിയാമെന്ന് ഹൈക്കോടതി. കുട്ടികളെ കൊണ്ടുവന്ന കേസില്‍ അന്വേഷണം നിലച്ചോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കുറെ നാളായി ഈ വിഷയത്തില്‍ പുതിയതായി ഒന്നും കേള്‍ക്കാനില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കുട്ടികളെ കടത്തിയ സംഭവം ഗൗരവമായാണ് കാണുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. കുട്ടികളെ സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. സമൂഹത്തിലെ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണ് ഇവിടെ ചൂഷണം ചെയ്യുന്നത്. കുട്ടികളെ ഭാവിയില്‍ ഇവര്‍ എന്ത് ചെയ്യുമെന്ന് ആര്‍ക്ക് അറിയാമെന്നും കോടതി നിരീക്ഷിച്ചു.
കുട്ടിക്കടത്ത് സംബന്ധിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റീസ് മഞ്ചുള ചെല്ലൂര്‍, ജസ്റ്റീസ് പി.ആര്. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. കുട്ടിക്കടത്ത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തമ്പ് എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്പര്യഹര്ജിയിലാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഏത് സാഹചര്യത്തില്‍, എന്തിന് കൊണ്ട് വന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കുട്ടികളെ കൊണ്ടുവന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം. പോലീസ് കുട്ടികളെ എന്തിന് കൊണ്ട് വന്നു എന്ന വസ്തുത പരിശോധിച്ചിട്ടില്ല. ജൂവൈനല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കുട്ടികളെ കേരളത്തില്‍ എത്തിക്കുവാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അനുമതി വേണം. അന്യസംസ്ഥാനങ്ങളുടെ അനുമതിയും വേണം. ഈ വസ്തുതയും പരിശോധിക്കണം.
അനാഥാലയങ്ങള്‍ ഹാജരാക്കിയ കുട്ടികളുടെ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് മുതലായ രേഖകള്‍ വ്യാജമാണ്. മാതാപിതാക്കളുടെ അനുമതി ഉണ്ടെങ്കില്‍ പോലും അന്യസംസ്ഥാനത്തെ കുട്ടികളെ ഇത്തരത്തില്‍ എത്തിക്കുന്നത് നിയമ വിരുദ്ധമാണ്. സംഭവം ഗൗരവ മായി കാണണം. ഐക്യരാഷ്ട്രസഭയുടെ ശിശു സംരക്ഷണത്തിന്റ പല ഉച്ചകോടികളിലും ഭാരതം ഒപ്പ് വച്ചിട്ടുള്ളതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ ആവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനാഥാലയങ്ങളുടെ അസോസിയേഷന് സെക്രട്ടറി പരീതിനെ കോടതി അനുവദിച്ചില്ല. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ കേരളാ പൊലീസിന്റെ അന്വേഷണത്തിന് പരിമിതികള്‍ ഉണ്ട്. ദേശീയതലത്തിലെ കുറ്റകൃത്യമായതിനാലാണ് കേസ് ഏറ്റെടുക്കുന്നതെന്നും സിബിഐയുടെ അഭിഭാഷകന് വ്യക്തമാക്കി. സിബിഐയുടെ നിലപാട് കോടതി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: