കൊച്ചി: കൊച്ചി തുറമുഖം അത്യാധുനിക സംവിധാനങ്ങളോടെയുള്ള കല്‍ക്കരി ഇറക്കുമതി ടെര്‍മിനല്‍ നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. പുതുവൈപ്പിനിലാണ് (മള്‍ട്ടി പര്‍പ്പസ്) വിവിധോപയോഗ സവിധാനത്തിലുള്ള ടെര്‍മിനല്‍ നിര്‍മിക്കുക. രാജ്യത്ത് വര്‍ധിച്ചുവരുന്ന കല്‍ക്കരി ഉപഭോഗവും ഇറക്കുമതിയും മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന തുറമുഖ വികസനപദ്ധതിയുമായി ബന്ധപ്പെട്ടാണ് കൊച്ചിയില്‍ പുതിയ കല്‍ക്കരി ടെര്‍മിനല്‍ ഉയരുന്നത്.
പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ 200 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 300 മീറ്റര്‍ നീളത്തില്‍ അത്യാധുനിക യന്ത്രവല്‍കൃത സംവിധാനത്തോടെ ടെര്‍മിനലും ബെര്‍ത്തുകള്‍ക്ക് സമീപം വലിയ കപ്പലുകള്‍ അടുക്കാന്‍ പാകത്തില്‍ 14.5 മീറ്റര്‍ ആഴവും ടെര്‍മിനലുമായി ബന്ധപ്പെട്ട് റോഡും മറ്റ് അനുബന്ധ സംവിധാനങ്ങളുമാണ് കരാര്‍ നിര്മ്മാണത്തിലുള്പ്പെടുന്നത്. 30 വര്‍ഷത്തെ കാലാവധിയില്‍ രൂപകല്‍പ്പന-ചെലവ്-നിര്‍മ്മാണം-പ്രവര്‍ത്തനം-കൈമാറ്റം എന്ന നിബന്ധനയിലാണ് കല്‍ക്കരി ടെര്‍മിനല്‍ നിര്‍മാണക്കരാര്‍ നടപ്പിലാക്കുക. പ്രതിവര്‍ഷം 43 ലക്ഷം ടണ്‍ കല്‍ക്കരി കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന രീതിയിലാണ് പ്രവര്‍ത്തനം ഒരുക്കേണ്ടത്. ടെര്‍മിനല്‍ നിര്‍മാണത്തിനായി ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചുവരികയാണ്.
ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ കൊച്ചി തുറമുഖം വര്‍ഷങ്ങളായി കല്‍ക്കരി ഇറക്കുമതി നടത്തിയിരുന്നു. 2004-05 വര്‍ഷം എട്ട് കല്ക്കരികപ്പലുകളാണ് കൊച്ചി തുറമുഖത്തെത്തിയത്. 2008-09 വര്‍ഷമിത് 6 കപ്പലും 2012-13 വര്‍ഷമിത് ഒരു കപ്പലായും കുറഞ്ഞു. 2013-14 വര്‍ഷം കല്‍ക്കരി കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തിയിട്ടുമില്ല. നിരന്തര സമരങ്ങളും തൊഴില്‍ കൈകാര്യ ചെലവിലെ ആധിക്യവും പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പും റെയില്‍ അനുബന്ധ സേവനത്തിന്റെ പോരായ്മകളും കല്‍ക്കരി ഇറക്കുമതിക്കാര്‍ കൊച്ചി തുറമുഖത്തെ തഴയുവാന്‍ ഇടയാക്കി. പ്രതിവര്‍ഷം 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച കല്‍ക്കരി ഇറക്കുമതി സ്തംഭനം വന്‍ സാമ്പത്തിക തിരിച്ചടിയാണ് കൊച്ചി തുറമുഖത്ത് സൃഷ്ടിച്ചത്.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: