എരുമേലി: സര്‍വ്വീസ് ബസുകളുടേതടക്കം വരുന്ന ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനഫലമായി റിക്കാര്‍ഡ് കളക്ഷന്‍ വരുമമാനമുണ്ടാക്കി സല്പേര് സമ്പാദിച്ച എരുമേലി കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ഇന്നലത്തെ നടപടി നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് മാത്രം ഓടിക്കൊണ്ടിരിക്കുന്ന ഗതാഗതവകുപ്പിനും കേരളീയ സമൂഹത്തിനും അപമാനമായി.
എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിലെ പ്രബലരായ രണ്ടു യൂണിയനുകളുടെ ശക്തിപ്രകടനത്തിനും സമരത്തിനുമായി എട്ടു സര്‍വ്വീസ് ബസ്സുകളുടെ ഓട്ടം ബോധപൂര്‍വ്വം നിര്‍ത്തിവച്ച ജീവനക്കാരുടെ നടപടിയാണ് വിവാദത്തിന് വഴിയൊരുക്കിയത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ യൂണിയനില്‍പ്പെട്ടവരും പ്രതിപക്ഷപാര്‍ട്ടിയുടെ നൂറോളം ജീവനക്കാരുമാണ് ഒറ്റയടിക്ക് ഇന്നലെ അവധിയെടുത്ത് യൂണിയന് പ്രവര്‍ത്തനത്തിന് പോയത്. എരുമേലിയില്‍ ആകെയുള്ള 152 പേരില്‍ 88പേര് ഐഎന്‍ടിയുസിക്കാരും 11 പേര് സിഐടിയുക്കാരും.ചില മെക്കാനിക്കല്‍ ജീവനക്കാരും സംയുക്തമായി അവധിയെടുത്തതോടെ മാസപൂജക്കെത്തിയ ശബരിമല തീര്‍ത്ഥാടകരും മലയോര മേഖലയിലെ നുറുകണക്കിന് യാത്രക്കാരുമാണ് പെരുവഴിയിലായത്.
ജീവനക്കാര്‍തന്നെ ഏറെ നാളായി ചോദിച്ചു വാങ്ങിയ എരുമേലി- കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ദീര്‍ഘദൂര സര്‍വ്വീസ്, ഏഴ് ഓഡിനറി സര്‍വ്വീസുമാണ് ജീവനക്കാര്‍ മുടക്കിയത്. ഐഎന്‍ടിയുസിക്കാര്‍ ബ്രാഞ്ച് സമ്മേളനം നടത്താന്‍ പോയപ്പോള്‍ സിഐടിയുക്കാര്‍ കോട്ടയത്ത് കളക്ട്രേറ്റ് പിക്കറ്റിംഗിന് പോയതാണെന്നും യൂണിയന് നേതാക്കള്‍ പറയുന്നു. പ്രതിദിനം രണ്ടു ലക്ഷത്തിലധികം രൂപ വരുമാനമുണ്ടായിരുന്ന എരുമേലി ഡിപ്പോയ്ക്ക് പതിനായിരങ്ങളുടെ നഷ്ടമാണ് ജീവനക്കാരുടെ സംഭാവനയായി ലഭിച്ചത്. നിലനില്‍പ്പിനായി കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ എഴുതിത്തള്ളുകയും അത്രയും രൂപ പൊതു ഖജനാവില്‍ നിന്നും നല്കി പിടിച്ചു നിര്‍ത്തുകയും ചെയ്യുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ എരുമേലിയിലെ സംഭവം, വകുപ്പ് മന്ത്രിക്കും മന്ത്രിസഭയ്ക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയും മാനക്കേടുമാണുണ്ടാക്കിയതെന്ന് നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യവും എരുമേലിയുടെ വികസനവും മുന്നില്‍കണ്ട് ആരംഭിച്ച എരുമേലി കെഎസ്ആര്‍ടിസി സെന്റര്‍ അത് പിടിച്ചു നിര്‍ത്താനും ജനങ്ങള്‍ തന്നെ രംഗത്തിറങ്ങേണ്ടിവന്ന ചരിത്രം ജീവനക്കാര്‍ മനസിലാക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
എരുമേലി സെന്ററിന്റെ പ്രവര്‍ത്തനത്തെ ഇത്തരത്തില്‍ അട്ടിമറിച്ച ജീവനക്കാര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ സെന്ററിനെ സംരക്ഷിക്കാന്‍ വീണ്ടും രംഗത്തിറങ്ങേണ്ട സമയം സംജാതമായിരിക്കുകയാണെന്നും സന്നദ്ധ സംഘടനകളും പറയുന്നു. ഇരുപത്തിരണ്ടോളം സര്‍വ്വീസുകള്‍ മാത്രം ഓടി പരിമിതമായ സമയത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എരുമേലി കെഎസ്ആര്‍ടിസി സെന്ററിന് ഇന്നലത്തെ ജീവനക്കാരുടെ നടപടി നാണക്കേടും നാട്ടുകാരോടുള്ള വെല്ലുവിളിയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. യൂണിയന് പ്രവര്‍ത്തനവും സമരാഭാസങ്ങളും ജന്മാവകാശമായി ദത്തെടുത്തവര്‍ പൊതുമുതലായ കെഎസ്ആര്‍ടിസിയുടെ അടിത്തറ ഇളക്കിമാറ്റുന്ന സംഭവം തിരിച്ചറിയണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: