ബെര്‍ലിന്‍: വിശ്വവിജയികള്‍ക്ക് നല്കാന് ഇതിലും വലിയ സമ്മാനമില്ല. രണ്ടുവ്യാഴവട്ടത്തെ കാത്തിരിപ്പിനുശേഷം ജര്‍മനിയെ ലോക ഫുട്ബോളിന്റെ നെറുകയിലെത്തിച്ച സൂപ്പര്‍ താരങ്ങള്‍ക്ക് ആരാധകര്‍ ഒരുക്കിയത് അത്യുജ്ജ്വല വരവേല്‍പ്പ്.
ലോകകപ്പ് ഫുട്ബോള്‍ ട്രോഫി നെഞ്ചോടു ചേര്‍ത്തുവന്ന ഫിലിപ്പ് ലാമിനെയും കൂട്ടരെയും ഹര്‍ഷാരവങ്ങളോടെ സ്വീകരിക്കാന്‍ നാടും നഗരവും ബെര്‍ലിനിലേക്ക് ഒഴുകി. 1990നുശേഷം ബെര്‍ലിന്‍ കണ്ട ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നത്. ഒരുപക്ഷേ വന്മതിലിന്റെ വീഴ്ചയ്ക്കുശേഷം ആദ്യത്തേതെന്നും അതിനെ കണക്കുകൂട്ടാം. രാത്രിമുഴുവന്‍ തെരുവില്‍ ഉറക്കമിഴിച്ചുകാത്തിരുന്ന പതിനായിരക്കണക്കിന് ജര്മനിക്കാര് പുലരിയുടെ ആദ്യവേളകളില്‍ ലോകജേതാക്കളെ കണ്‍കുളിര്‍ക്കെകണ്ടു. ചിലരൊക്കെ സ്ട്രീറ്റ് ലൈറ്റുകളുടെ മുകളില്‍ കയറിപ്പറ്റി. മറ്റുചിലര്‍ ബഹുനിലകെട്ടിടങ്ങളുടെ നെറുകയില്‍ തൊട്ടു. കുട്ടികളെ ഒക്കത്തിരുത്തി യെത്തിയ അമ്മമാരും ആഘോഷ നിമിഷങ്ങളെ വ്യത്യസ്തമാക്കി, നഗരം ജനസാഗരമായ വേളകള്‍. കാല്പ്പന്തുകലയുടെ ഏറ്റവും പ്രതിഭാധനരായ പ്രയോക്താക്കളെ ഒരു നോക്കുകാണാന്‍.. ഒന്നു തൊടാന്‍ അവര്‍ മത്സരിച്ചു. കൊടിയിറക്കില്ലാത്ത ഉത്സവത്തിലെന്നപോലെ… എത്ര തുള്ളിച്ചാടിയാലും കൊതിതീരാത്ത മാന്‍കുട്ടികളെപ്പോലെ ജര്‍മന്‍ ജനത മതിമറന്നു നടന്നു.
റിയോ ഡി ജനീറോയില്‍ നിന്ന് ജര്‍മന്‍ ടീമിന്റെ യാത്ര പ്രതീക്ഷച്ചതിലും ഒരു മണിക്കൂര്‍ വൈകിപ്പോയിരുന്നു. വിമാനത്തിന്റെ ഒരു വശത്ത് ലഗേജ് ട്രക്ക് മുട്ടിയതിനെ തുടര്‍ന്ന് ജര്‍മന്‍ പോരാളികള്‍ക്ക് അല്‍പ്പം കാത്തിരിക്കേണ്ടിവന്നു.
രാവിലെ 9.08ന് ടെഗല്‍ എയര്‍പോര്‍ട്ടില്‍ 23 അംഗ സംഘം വന്നിറങ്ങി. ആ നിമിഷം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാരുടെ നീണ്ടനിരയുണ്ടായിരുന്നു. തുടര്‍ന്ന് ടീം ബസില്‍ താരങ്ങള്‍ ബെര്‍ലിന്‍ നഗരത്തിന്റെ സിരകളിലേക്ക്. ബസില്‍ ജര്‍മനി ലോകജേതാക്കളായ വര്‍ഷങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. പിന്നെ, തുറന്ന ട്രക്കില്‍ ആരാധക സാഗരത്തെ കീറിമുറിച്ച് നഗരംചുറ്റല്‍. ചരിത്രപ്രസിദ്ധമായ ബ്രാന്‍ഡന്‍ബര്‍ഗ് കവാടം വിജയാഘോഷത്തിന്റെ ലഹരിയില്‍ മയങ്ങിപ്പോയി. കൈവീശിയും കപ്പുയുര്ത്തിക്കാട്ടിയും നൃത്തംചെയ്തും ഏവരെയും ആവേശംകൊള്ളിക്കാന്‍ താരങ്ങളും മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: