തൊടുപുഴ: തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച് ടെമ്പിള്‍ സ്ക്വാഡിന് സൂചന ലഭിച്ചു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് അമ്പലങ്ങളില്‍ മോഷണം നടത്തുന്ന സംഘമാണ് പിന്നിലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ രണ്ടാഴ്ചയായി കേസ് അന്വേഷിക്കുന്ന ടെമ്പിള്‍ സ്ക്വാഡ് തലവന്‍ എസ്.പി ജയരാജും സംഘവും മോഷ്ടാക്കള്‍ക്ക് പിന്നാലെയാണ്. പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ അതീവരഹസ്യമാക്കി വച്ചാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ സംഘതലവന്‍ എസ്.പി ജയരാജ് ജന്മഭൂമിയോട് പറഞ്ഞു. 2008 മേയ് മാസത്തിലാണ് ചരിത്ര പ്രസിദ്ധമായ തൃപ്രയാര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടക്കുന്നത്. ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന അമൂല്യമായ രണ്ട് തിടമ്പുകളും കാണിക്കവഞ്ചിയില്‍ നിന്ന് നാല് ലക്ഷത്തോളം രൂപയുമാണ് കവര്‍ന്നത്. പഞ്ചലോഹത്തില്‍ നിര്‍മ്മിച്ചവയായിരുന്നു തിടമ്പുകള്. ഇതിനാല്‍ തന്നെ കൃത്യമായ വില നിശ്ചയിക്കുക പ്രയാസമാണ്. ലോക്കല്‍ പോലീസാണ്.
ആദ്യം കേസ് അന്വേഷിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഏറ്റെടുത്തു. രണ്ട് വര്‍ഷത്തിന് ശേഷം കേസ് ടെമ്പിള്‍ സ്ക്വാഡിന് കൈമാറുകയായിരുന്നു. ദക്ഷിണേന്ത്യയിലെ മൂവായിരത്തോളം അമ്പല മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് തൃപ്രയാര്‍ ക്ഷേത്ര കവര്‍ച്ചയെക്കുറിച്ച് സൂചന കിട്ടിയിരിക്കുന്നത്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: