തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ അദ്ധ്യയനദിവസം അഞ്ചാക്കിയതിനെ തുടര്‍ന്നുണ്ടായ ടൈംടേബിള്‍ മാറ്റം പ്രായോഗികബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ടൈംടേബിള്മാറ്റവും പാഠപുസ്തകവിതരണത്തിലെ കാലതാമസവും പ്ലസ് വണ്‍ പ്രവേശനബുദ്ധിമുട്ടുമടക്കമുള്ള വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് ഇ.കെ. വിജയനാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
നോട്ടീസിന് മന്ത്രി പി.കെ. അബ്ദുറബ്ബ് നല്കിയ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. ഹയര്‍സെക്കന്‍ഡറിയിലെ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രി അബ്ദുറബ്ബും അറിയിച്ചു. വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഹയര്‍സെക്കന്‍ഡറി അദ്ധ്യയനസമയത്തില് മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അത് നമ്മുടെ സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ മാറ്റങ്ങള്‍ വരുത്തും.
ഹയര്‍സെക്കന്‍ഡറി അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. എന്നാല്‍ കോടതി ഇടപെടല്‍ മൂലം തടസ്സങ്ങള്‍ ഉണ്ടായി. സീറ്റിന്റെ കുറവുള്ളത് എറണാകുളം മുതല്‍ വടക്കോട്ടാണ്. ഇത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളാണ് കോടതി സ്റ്റേ ചെയ്തത്. ക്ലാസ് തുടങ്ങി ഒരു ദിവസം പുസ്തകം വൈകിയപ്പോള്‍ വിമര്‍ശിക്കുന്നവര്‍ മൂന്നാം ടേം പരീക്ഷാസമയത്തും പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിച്ച കുട്ടികളുടെ നാടാണിതെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ മാസം 31നകം സ്കൂളുകളിലേയും ഹയര്‍സെക്കന്‍ഡറിയിലെയും എല്ലാ പാഠപുസ്തകങ്ങളും വിതരണം ചെയ്യുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. സ്വകാര്യ പ്രസ്സുകളിലല്ല പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത്. പ്ലസ് വണ്ണിന്റെ നാലുലക്ഷം പാഠപുസ്തകങ്ങളാണ് ഇനി വിതരണം ചെയ്യാനുള്ളത്. അത് ഈ മാസം 20നകവും പ്ലസ്ടുവിന്റേത് 30നകവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കച്ചവടക്കണ്ണോടെ വിദ്യാഭ്യാസമേഖലയെ നോക്കിക്കാണുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഇ.കെ. വിജയന് കുറ്റപ്പെടുത്തി. വിദ്യാഭ്യാസമേഖലയിലെ അരാജകത്വം എല്ലാ യുഡിഎഫ് ഭരണകാലത്തുമുള്ളതാണെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. പ്ലസ് വണ്ണിന് 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചാലും 30,000 പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. ഹയര്‍സെക്കന്‍ഡറി ടൈംടേബിള്‍ മാറ്റം കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പ്രശന്ങ്ങളുണ്ടാക്കുമെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: