കൊച്ചി: ഗ്രൂപ്പുകള്‍ക്കുള്ളിലും പോര് മൂര്‍ച്ഛിച്ചതോടെയാണ് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന കീറാമുട്ടിയായത്. മന്ത്രിപദ മോഹികളുടെ എണ്ണം ഏറിയതാണ് പ്രശ്നമായത്.
ഒന്നോ രണ്ടോ പേരെ മാറ്റി പകരക്കാരെ കൊണ്ടുവരാമെന്ന കണക്കുകൂട്ടല്‍ ഇനി നടക്കില്ല. പുനഃസംഘടന ഉണ്ടെങ്കില്‍ സമൂലമായ അഴിച്ചുപണി വേണ്ടിവരും. മന്ത്രിസ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിനേക്കാള്‍ ശക്തമാണ് ഗ്രൂപ്പുകള്‍ക്കുള്ളിലെ വടംവലികള്‍. ജി. കാര്‍ത്തികേയനേയും ബെന്നി ബഹനാനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ട്.
ബെന്നി ബഹനാനുവേണ്ടി സഭാനേതൃത്വവും സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ട്. ബെന്നി ബഹനാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കെ. ബാബുവിനെ ഒഴിവാക്കേണ്ടി വരും. ഇത് സാമുദായിക സന്തുലനം തെറ്റിക്കും. കെ. ബാബു ഒഴിയാനും തയ്യാറല്ല. കെ.സി. ജോസഫിനെ ഒഴിവാക്കി കാര്‍ത്തികേയനെ ഉള്‍പ്പെടുത്തണമെന്ന തീരുമാനത്തിനും തിരിച്ചടി നേരിട്ടു. ഒഴിയാന്‍ സന്നദ്ധനല്ലെന്ന നിലപാടിലാണ് കെ.സി. ജോസഫ്. ഐ ഗ്രൂപ്പില്‍ സ്ഥിതി ഇതിലും വഷളാണ്. കെ. മുരളീധരന്, വി.ഡി. സതീശന് എന്നീ പേരുകള്‍ മുഖ്യമന്ത്രിതന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഗ്രൂപ്പ് നേതാവായ ചെന്നിത്തലയ്ക്ക് ഇരുവരോടും താല്‍പ്പര്യമില്ല. ഐ ഗ്രൂപ്പില്‍നിന്ന് പുതിയ ഒരാളെ മന്ത്രിസഭയിലെടുക്കണമെങ്കില് ഗ്രൂപ്പിലെ ഒരു മന്ത്രി ഒഴിയണം. സി.എന്‍. ബാലകൃഷ്ണന് ഒഴിയട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിലപാട്. എന്നാല്‍ ഒഴിയാന്‍ തയ്യാറല്ലെന്ന് ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് എന്നും ഉറച്ച പിന്തുണ നല്കുന്ന തൃശൂര്‍ ജില്ലയില്‍ നിന്ന് മന്ത്രിയില്ലാതാകുന്ന സാഹചര്യവും സി.എന്‍. ബാലകൃഷ്ണന് ഒഴിഞ്ഞാല്‍ ഉണ്ടാകും.
തൃശൂര്‍ ജില്ലയില്‍നിന്ന് തേറമ്പിലിന്റെയും ടി.എന്‍. പ്രതാപന്റെയും പേരുകള്‍ ഉയരുന്നുണ്ടെങ്കിലും നേതൃത്വത്തിന് വലിയ താല്‍പ്പര്യമില്ല. സി.എന്‍. ബാലകൃഷ്ണനെ ഒഴിവാക്കി ജില്ലയില്‍ നിന്ന് ഇവരെ ആരെയെങ്കിലും മന്ത്രിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് വിലയിരുത്തല്‍. സ്പീക്കര്‍ പദവി ആര്‍ക്കുവേണമെങ്കിലും നല്‍കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ അതേറ്റെടുക്കാന്‍ ആളില്ല.
കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് സ്പീക്കറാകാനില്ല എന്ന് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. സ്പീക്കറായാല്‍ പാര്‍ട്ടി പദവി രാജിവെക്കേണ്ടിവരുമെന്നതിനാല്‍ താല്പര്യമില്ല. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമാണ് കാര്‍ത്തികേയന്റെ രാജിയെന്നാണ് വിലയിരുത്തല്‍. പുനഃസംഘടന യാഥാര്‍ത്ഥ്യമായാല്‍ നഷ്ടം ഐ ഗ്രൂപ്പിനാവും. ഇപ്പോള്‍ മന്ത്രിമാരുടെ എണ്ണത്തിലും വകുപ്പുകളുടെ കാര്യത്തിലും ഐ ഗ്രൂപ്പിനുള്ള മേല്‍ക്കൈ നഷ്ടമാകും.
ഐ ഗ്രൂപ്പിന്റെ എതിര്‍പ്പിനു കാരണമിതാണ്. പാര്‍ട്ടിയിലും ഭരണത്തിലും തന്റെ മേല്‍ക്കൈ നഷ്ടപ്പെട്ട നിലയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭയില്‍ മേല്‍ക്കൈ നേടാനായാല്‍ അതുവഴി പാര്‍ട്ടിയിലും സ്വാധീനമുറപ്പിക്കാനാകുമെന്നദ്ദേഹംകരുതുന്നു.
ആഭ്യന്തരവകുപ്പും റവന്യൂ വകുപ്പും പോയതോടെ എ ഗ്രൂപ്പിലെ അണികളും നിരാശയിലാണ്. തന്നോടാലോചിക്കാതെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ നീക്കം നടത്തുന്നതില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിഷേധത്തിലാണ്. വിവിധ കാരണങ്ങളാല്‍ പുനഃസംഘടനയെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ സുധീരനൊപ്പം നില്‍ക്കുന്നുവെന്ന അവസ്ഥയുണ്ട്.
എ.കെ. ആന്റണിയോട് അടുപ്പവും വിധേയത്വവും പുലര്‍ത്തുന്ന എ ഗ്രൂപ്പുകാര്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളെ വിമര്‍ശനബുദ്ധ്യാ ആണ് കാണുന്നത്. ആന്റണിയെ ദല്ഹിക്കയച്ചതുമുതല് സംസ്ഥാന കോണ്‍ഗ്രസില്‍ തുടര്‍ന്നുവന്ന തന്റെ സുവര്‍ണകാലം നഷ്ടമാകുന്നത് ഉമ്മന്‍ചാണ്ടിയും തിരിച്ചറിയുന്നുണ്ട്. പുനഃസംഘടന ഉമ്മന്‍ചാണ്ടിയുടെ മാത്രം ആവശ്യമാണെന്ന ധാരണ സൃഷ്ടിക്കാന്‍ മറുവിഭാഗത്തിനായിട്ടുമുണ്ട്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: