ന്യൂദല്‍ഹി: വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന 1.8 ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മാണപ്രവൃത്തികള്‍ ആഗസ്റ്റ് 15 മുതല്‍ തുടങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമസമാണ് ഈ പദ്ധതി തടസപ്പെടാന്‍ പ്രധാന കാരണം.
റോഡ് നിര്‍മാണത്തിനുവേണ്ട പത്ത് ശതമാനം സ്ഥലം പോലും ഏറ്റെടുക്കുവാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞില്ല. ഇതുകൂടാതെ രണ്ട്ലക്ഷം കോടി രൂപയുടെ പുതിയ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാതകളുടെ നിര്‍മാണം സംബന്ധിച്ച് ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ഥലക്കുറവ്, വനം, പരിസ്ഥിതി മേഖലകളില്‍നിന്നുള്ള തടസങ്ങള്‍ നീക്കല്‍, റെയില്‍വേ മേഖലകളില്‍നിന്നുള്ള അനുമതി എന്നിവയായിരുന്നു പ്രധാന തടസങ്ങള്‍. ഈ കടമ്പകളെല്ലാം അടുത്തമാസം 15 നകം കടക്കും.
റോഡ് നിര്‍മാണത്തിന് പല കാരണങ്ങളാലും പൊതു-സ്വകാര്യ പങ്കാളിത്തം പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ താമസിയാതെ ഇപിസി സമ്പ്രദായം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മിക്ക പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ പോലും കഴിഞ്ഞില്ല. ഇതുമൂലം വായ്പാരംഗത്തുനിന്നും ബാങ്കുകള്‍ അടക്കമുള്ള പല സ്ഥാപനങ്ങളും പിന്മാറുകയായിരുന്നു.
എന്നാല്‍ സ്വകാര്യ മേഖലയില്‍ പിപിപി അനുവദിക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല. അതേസമയം ദേശീയ പാതയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ നയം മാറ്റുകയാണെന്നും ഗഡ്കരി പറഞ്ഞു.
രണ്ടുലക്ഷം കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കുള്ള വിശദമായ പദ്ധതിരേഖ ഉടന്‍ തയ്യാറാക്കും. വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും അനുമതി ലഭിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള പ്രാഥമിക നടപടികള്‍ ആഭംഭിച്ചുകഴിഞ്ഞു. അടുത്ത രണ്ടുവര്‍ഷത്തിനകം മൊത്തം ആഭ്യന്തര ഉല്പാദനത്തില് ഇതിലൂടെ ഏറ്റവും ചുരുങ്ങിയ രണ്ട് ശതമാനത്തിന്റെയെങ്കിലും വളര്‍ച്ച ഇതിലൂടെ പ്രതിഫലിക്കുമെന്ന് ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: