ഫോര്‍ട്ടലേസ: ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ സമാധാനത്തിന്റെ വഴിയില്‍ പരിഹരിക്കാന്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനാ പ്രസിഡന്റ് സീ ജിന്‍ പിങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി.ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലില്‍ എത്തിയ നരേന്ദ്ര മോദിയും സീ ജിന്‍ പിങും തമ്മില്‍ നടന്ന കൂടിക്കാഴ്ച നിശ്ചയിച്ചതിന്റെ ഇരട്ടി സമയമെടുത്ത് 80 മിനിറ്റ് നീണ്ടു. ‘കൂടിക്കാഴ്ച വളരെ സഫലമായിരുന്നുവെന്നും ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും’ മോദി ട്വിറ്ററില്‍ കുറിച്ചു.
അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് സമാധാനപരമായ മാര്‍ഗ്ഗത്തില്‍ പരിഹാരമുണ്ടാകുമെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കപ്പെടുമെന്നും കരുതുന്നതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കിയതായി വിദേശകാര്യവക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ചൈനാ പ്രസിഡന്റ് ഇതേ വികാരത്തില്‍ ഈ നിലപാടിനെ സ്വാഗതം ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഇരുരാജ്യങ്ങള്‍ക്കും വളരെയേറെ ഗുണകരമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ അനവധി അവസരങ്ങളാണ് മുന്നിലുള്ളതെന്ന് ചര്‍ച്ചയില്‍ ഇരുവരും അഭിപ്രായപ്പെട്ടു. ഈ ബന്ധം ഏഷ്യയുടേയും ലോകത്തിന്റെ തന്നെയും പുരോഗതിക്ക് ഉതകുമെന്നും അവര്‍ പറഞ്ഞു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ഭാരതത്തില്‍ നിന്നുള്ള കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് രണ്ടാമതൊരു പാതകൂടി തുറക്കുന്ന കാര്യം മോദി ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് സീ ജിന്‍ പിങ് പറഞ്ഞു. നവംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യാ – പെസഫിക് എക്കണോമിക് കോപ്പറേഷന് (അപക്) സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സീ ജിന്‍ പിങ് മോദിയെ ക്ഷണിച്ചു. ഷാങ്ഹായ് കോര്പ്പറേഷന് ഓര്‍ഗനൈസേഷനുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ചൈന ഭാരതത്തോട് അഭ്യര്‍ഥിച്ചു. ചൈനാ സന്ദര്‍ശനത്തിനുള്ള ക്ഷണത്തില്‍ സന്തോഷം പ്രകടിപ്പിച്ച മോദി എത്രയും വേഗം അതുണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
ഭാരതവും ചൈനയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് സീ ജിന്‍ പിങ് പറഞ്ഞു. ഭാരതവും ചൈനയും തമ്മില്‍ കൂടിക്കാണുമ്പോള്‍ ലോകം മുഴുവന്‍ അത് ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി അധികാരത്തിലേറി ആഴ്ചകള്‍ക്കുള്ളില്‍ പരസ്പരം കൂടിക്കാണാന്‍ അവസരം ലഭിച്ചതിലും കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വലിയ ഗതിവേഗം ആര്‍ജ്ജിച്ചതിലും ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അടുത്തിടെ ചൈന സന്ദര്‍ശിച്ചിരുന്നു. ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യീ പ്രസിഡന്റിന്റെ പ്രത്യേക ദൂതനായി ജൂണില്‍ ഭാരതത്തിലെത്തിയിരുന്നു.
ഭാരതത്തിലെ റെയില്‍വേ വികസനം പോലുള്ള അടിസ്ഥാന വികസന രംഗത്ത് കൂടുതല്‍ ചൈനീസ് നിക്ഷേപത്തെ സ്വാഗതം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തില്‍നിന്ന് ചൈനയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യത്തിലെ പോരായ്മ പരിഹരിക്കാന്‍ കഴിയുമെന്നും സീ ജിന്‍ പിങ് അഭിപ്രായപ്പെട്ടു. ഷാങ്ഹായ് കോപ്പറേഷന് ഓഗനൈസേഷനില് ഇന്ത്യയ്ക്ക് ഇപ്പോള്‍ നിരീക്ഷക പദവിയാണുള്ളത്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് മോദി അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താന്‍ നടത്തിയ ചൈനാ സന്ദര്‍ശനങ്ങള്‍ മോദി അനുസ്മരിച്ചു. ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കരുത്തിലാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നത്, മോദി പറഞ്ഞു. വിനോദസഞ്ചാര രംഗത്ത് വലിയ വളര്‍ച്ചയുണ്ടാകുമെന്ന വിശ്വാസവും മോദി പ്രകടിപ്പിച്ചു. ചൈനീസ് പ്രസിഡന്റിന്റെ ഈ വര്ഷമൊടുവിലുള്ള ഭാരത സന്ദര്‍ശനം ഭാരതവും ചൈനയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ അജണ്ട നിശ്ചയിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: