ന്യൂദല്‍ഹി: ദയാവധ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റിനാണ് സമ്പൂര്‍ണ്ണ അധികാരമെന്നും കേന്ദ്രസര്‍ക്കാര്‍. ദയാവധം നിയമവിധേയമാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയെ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ദയാവധം ആത്മഹത്യയ്ക്ക് തുല്യമാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. പാര്‍ലമെന്റാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്, കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗി പറഞ്ഞു.
ജിവിതത്തിലേക്ക് തിരിച്ചെത്തില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ രോഗികളെ മരണത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കോമണ്‍കോസ് എന്ന സന്നദ്ധ സംഘടന നല്കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ ദയാവധം നിയമവിധേയമാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭിപ്രായം തേടിയിരിക്കുകയാണ് സുപ്രീംകോടതി. ഇക്കാര്യത്തില്‍ രണ്ടു മാസത്തിനുള്ളില്‍ നിലപാടറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. വിഷയത്തില്‍ അമിക്കസ്ക്യൂറിയായി മുന്‍ സോളിസിറ്റര്‍ ജനറല്‍ ടി.ആര് അന്ത്യാര്‍ജുനയെ സുപ്രീംകോടതി നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: