എല്ലാം തികഞ്ഞൊരു ഗുണവാന്‍
തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേല! മരവും മലയും ഒപ്പം പെയ്യുന്നു! മിഥുന സന്ധ്യയ്ക്ക് അവസാനത്തെ ചക്കയും ഇട്ട് പ്ലാവിനെ പൂജിക്കുന്നു! പ്രാര്‍ത്ഥിക്കുന്നു.
‘കള്ളനായിരം! പിള്ളേര്‍ക്കായിരം!!
ഒടമക്കാരന് പന്തീരായിരം!!!” എന്ന്! എന്തൊരു വിശാലമനസ്സ്! പ്രകൃതിയേയും അതിലെ ചരാചരങ്ങളെയും പൂജിക്കുന്നു! അതുകൊണ്ടുതന്നെ സന്തോഷവതിയായ പ്രകൃതിയും കനിഞ്ഞനുഗ്രഹിക്കുന്നു. കോരിച്ചൊരിയുന്ന മഴ! നിറഞ്ഞൊഴുകുന്ന പുഴകളും പാടങ്ങളും! കുളങ്ങളും തോടുകളും! അന്ന് മിഥുനമാസം രോഗഗ്രസ്തമായിരുന്നു. ചൂടുള്ള പൊടിയരിക്കഞ്ഞിയും ഉപ്പുമാങ്ങയും!! ഈ വിഭവങ്ങള്‍ക്ക് ഔഷധവീര്യമുണ്ടെന്നറിയാന് വിദേശികളുടെ സര്‍ട്ടിഫിക്കറ്റ് വേണം, ഇന്ന്! അന്നാരും ആന്റിബയോട്ടിക് ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. തുളസി ഇലയും കുരുമുളകുമിട്ട് വറുത്തുപൊടിച്ച കാപ്പിപ്പൊടിയുമിട്ട് തിളപ്പിച്ച് കുടിക്കും! ”മല്ലന് (പനിയ്ക്ക്) പായ കൊടുക്കരുത്” എന്നാണ് പ്രമാണം! അതായത് കിടക്കരുതെന്ന്!
ഇവിടെയാണ് ‘രാമരാജ്യ’ത്തിന്റെ പ്രസക്തി; രാമായണത്തിന്റെയും! വെളുപ്പിനെ ഉണര്‍ന്ന് മുറ്റമടിച്ച്, ചാണകംകൂട്ടി മെഴുകി, കുളിച്ച്, ഈറനോടെ വിളക്കുവെച്ച് ദശപുഷ്പം ചൂടി, മുക്കുറ്റിച്ചാന്തും തൊടും. ഇന്ന് പ്രസിദ്ധ ആയുര്‍വേദ ആചാര്യന്മാരും പറയുന്നു: ബ്ലഡ്പ്രഷറിന് മുക്കുറ്റിച്ചാന്ത് വളരെ ഫലപ്രദമാണെന്ന്. അതിന്റെ ഫലം ഒരു വര്‍ഷം നിലനില്ക്കുമത്രെ! പ്രകൃതിയെ സ്നേഹിക്കാന്‍ പഠിപ്പിച്ചു. പിന്നീട് ധര്മമെന്താണെന്നറിയാന് രാമായണം വായിക്കാന്‍ പറഞ്ഞു. അതില്‍ ധര്മമറിയുന്ന രാമന്റേയും അധര്‍മം ചെയ്യുന്ന രാവണന്റെയും കഥകള്‍ പറഞ്ഞുതന്നു.
എന്താണ് രാമായണം?
ആരാണീ രാമന്?
ആരാണീ രാവണന്? എന്നെല്ലാം!!
ഓരോരുത്തര്‍ക്കും ഓരോ ധര്‍മമുണ്ട്. പ്രജകള്‍ക്കും രാജാവിനെപ്പോലെതന്നെ ധര്‍മമുണ്ട്. ഒരു പക്ഷിയുടെ ദുഃഖക്കരച്ചിലില്നിന്നുമുണ്ടായതാണ് രാമായണം! അത് വെറുമൊരു പക്ഷിയുടെതായിരുന്നോ? അതോ നിസ്സഹായയായ ഒരു സ്ത്രീയുടേതായിരുന്നോ? രണ്ടുപേരുടേയും കരച്ചില് നാം ഇന്നും കേള്‍ക്കുന്നില്ലെ? രാമരാജ്യത്തിന്റെ പ്രശസ്തിയുടെ മങ്ങലായിരുന്നില്ലെ ആ കരച്ചില്? അതാണ് രാമായണത്തിലൂടെ പല കഥാപാത്രങ്ങളും സ്വന്തം അനുഭവങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് പറഞ്ഞു തരുന്നത്.
രാമനെക്കുറിച്ച് ശ്രീ നാരദമഹര്‍ഷി പറഞ്ഞുതരുന്നു. നമുക്കത് ശ്രദ്ധിക്കാം!
ആരാണീ രാമന്?
”തപഃസ്വാദ്ധ്യായ നിരതം
തപസ്വീ വാഗ്വിദാംവരം
നാരദം പരിപപ്രഛ
വാത്മീകിര്‍ മുനിപുംഗവം!”
വാല്മീകി രാമായണത്തില്‍, ശ്രീ നാരദമഹര്‍ഷി വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലേക്ക് കയറിച്ചെന്നു. (തപസ്സും നിരന്തരം സ്വാധ്യായവും ചെയ്തുകൊണ്ടിരിക്കുന്ന വാല്മീകി മഹര്‍ഷിയുടെ അടുത്തേയ്ക്ക് ജ്ഞാനത്തെ ദാനം ചെയ്യുന്ന ശ്രീനാരദ മഹര്‍ഷി ചെന്നു.) അപ്പോള്‍ വാല്മീകി മഹര്‍ഷി ചോദിക്കുന്നു- ”ഹേ! മഹര്‍ഷേ, ഈ ലോകത്ത് എല്ലാം തികഞ്ഞ ഗുണവാനായി ആരാണുള്ളത്? ധര്‍മജ്ഞനും വീര്യവാനും കൃതജ്ഞനും സത്യം പറയുന്നവനും ദൃഢവ്രതനും സര്‍വഭൂതങ്ങള്‍ക്കും ഹിതം ചെയ്യുന്നവനും ക്രോധത്തെ ജയിച്ചവനും ആയി ആരാണുള്ളത്?” എന്ന്. അതുകേട്ട ശ്രീനാരദമഹര്‍ഷി പറഞ്ഞു- ”ഉണ്ട്! മഹര്‍ഷേ ഉണ്ട്!! ഈ ലോകത്തിന്റെ ഭാഗ്യത്തിന് അങ്ങനെ ഒരാളുണ്ട്. ഈ ചോദിച്ച ഗുണങ്ങളെല്ലാം ഉള്ളവര്‍ അപൂര്‍വമാണ്. എന്നാല്‍ ഇതെല്ലാം ഒരാളില്‍ തന്നെ ചെന്നു ചേരുകയെന്നത് അത്യപൂര്‍വമാണ്. അങ്ങനെ ഒരാളുണ്ട്. ഇക്ഷ്വാകുവിന്റെ വംശത്തില്‍ ജനിച്ചവനും രാമനെന്നു പേരുള്ളവനും ജനങ്ങളാല്‍ പുകഴ്ത്തപ്പെട്ടവനുമായ എല്ലാ ലക്ഷണവുമൊത്ത ധര്‍മത്തില്‍നിന്നും ഒരിക്കലും വ്യതിചലിക്കാത്ത ഒരാളെക്കുറിച്ച് ഞാന്‍ പറയാം” എന്ന്.
(തുടരും)
വി.പി.ഭാനുമതി അമ്മ,
പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: