പായസക്കുട്ടന്മാര്ക്കൊപ്പം ഒരു യാത്ര
കൂട്ടുകാരേ,
ചെറുപ്പത്തില്‍ പഞ്ചാരക്കുട്ടന്‍ എന്നോ പഞ്ചാരക്കുട്ടി എന്നോ അച്ഛനമ്മമാര്‍ നിങ്ങളെ വിളിച്ചുകാണും, അല്ലേ? ചിലപ്പോള്‍ കുസൃതിക്കുട്ടനെന്നോ ഓമനക്കുട്ടനെന്നോ ആവും വിളിച്ചിരിക്കുക. എന്നാല്‍ പായസക്കുട്ടന് എന്നു ആരെയെങ്കിലും വിളിച്ചുകേട്ടിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഇതാ കേട്ടോളൂ.
പണ്ടുപണ്ടാണ്. ഒരു യുഗം മുമ്പാണ്; ത്രേതായുഗത്തില്‍……
അയോദ്ധ്യയിലെ ദശരഥ മഹാരാജാവിന്റെ പുത്രന് ശ്രീരാമന് ശരിക്കും പായസക്കുട്ടനായിരുന്നു!
ശ്രീരാമന് മാത്രമല്ല; അനിയന്മാരായ ഭരതന്, ലക്ഷ്മണന്, ശത്രുഘ്നന്‍ എന്നിവരും പായസക്കുട്ടന്മാര് തന്നെ!
അത് എങ്ങനെയെന്നോ? പറയാം.
ദശരഥ മഹാരാജാവിന് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. പക്ഷേ ആരിലും കുട്ടികള്‍ ഉണ്ടായില്ല. എന്താണൊരു പരിഹാരം?
”ഒരു യാഗം നടത്തണം. പുത്രകാമേഷ്ടി എന്നാണ് പേര്.” കുലഗുരുവായ വസിഷ്ഠന് നിര്‍ദ്ദേശിച്ചു.
യാഗം തുടങ്ങി. അപ്പോള്‍ ഹോമകുണ്ഡത്തില്‍ നിന്ന് ഒരു ദേവന് ഉയര്‍ന്നുവന്നു. കൈയില്‍ ഒരു സ്വര്‍ണപ്പാത്രവും ഉണ്ടായിരുന്നു.
പാത്രം രാജാവിന് കൊടുത്തുകൊണ്ടു ദേവന് പറഞ്ഞു:
”മഹാരാജന്! ദേവനിര്‍മിതമായ പായസമാണ് ഇതിലുള്ളത്. അങ്ങ് ഇത് ഭാര്യമാര്‍ക്ക് നല്‍കൂ. പുത്രന്മാരുണ്ടാകും.”
ദശരഥന് പാത്രം വാങ്ങി അന്തഃപുരത്തിലേക്ക് നടന്നു.
മൂന്നുപേരുണ്ടല്ലോ ഭാര്യമാര്‍. മൂന്നുപേര്‍ക്കും തുല്യമായി പായസം വീതിക്കുകയല്ലേ വേണ്ടത്? അദ്ദേഹം അങ്ങനെ ചെയ്തില്ല. പായസത്തിന്റെ നേര് പകുതി കൗസല്യയ്ക്ക് നല്കി. ദശരഥന് അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായില്ല. അവരാണ് പ്രഥമ പത്നി. ബാക്കിയുള്ള പകുതിപ്പായസം കൈകേയിക്കും കൊടുത്തു! അതിനുമുമ്പ് തെല്ലിട സംശയിച്ചുനിന്നു ദശരഥന്, എന്നു എഴുത്തച്ഛന്റെ രാമായണത്തില്‍ പറയുന്നുണ്ട്.
ഈ പതര്‍ച്ച അല്‍പ്പം അകലെ ഒതുങ്ങിനില്ക്കുന്ന സുമിത്ര എന്ന ഭാര്യയെ കണ്ടിട്ടാവാം; കൂടുതല്‍ സുന്ദരിയും പ്രതാപവതിയുമായ കൈകേയിയെ ഭയന്നിട്ടുമാവാം. ഭര്‍ത്താവ് സുമിത്രയെ അവഗണിച്ചതില്‍ നല്ലവളായ കൗസല്യയ്ക്ക് വിഷമം തോന്നി. അവര്‍ സ്നേഹത്തോടെ സുമിത്രയ്ക്കരികിലെത്തി തന്റെ പായസത്തില്‍ നിന്ന് പകുതി നല്കി പുഞ്ചിരിച്ചു. നോക്കിനില്‍ക്കുകയാണ് കൈകേയി. ചേച്ചിയെപ്പോലെ താനും ചെയ്തില്ലെങ്കില്‍ കുറച്ചിലല്ലേ? പിശുക്കിയെന്നും സ്വാര്ത്ഥയെന്നും കൊതിച്ചിയെന്നുമല്ലേ ആളുകള്‍ തന്നെപ്പറ്റി പറയുക? അതുവേണ്ട. നിറഞ്ഞ ചിരിയോടെ കൈകേയിയും സുമിത്രയെ സമീപിച്ചു; തന്റെ പായസത്തില്‍ പകുതി കൊടുത്തു.
നോക്കണേ! ക്ഷമയുടെ ഗുണം ഇരട്ടിയാണ്! ഒതുങ്ങി മാറി നിന്ന ആളിന് ഇപ്പോള്‍ രണ്ട് പങ്കു ലഭിച്ചിരിക്കുന്നു! പായസത്തിന്റെ പകുതിയും ലഭിച്ചിരിക്കുന്നു!
ഗര്‍ഭകാലം തികഞ്ഞപ്പോള്‍ ഇരട്ടിഫലവും ഉണ്ടായി. രാമനെ കൗസല്യയും ഭരതനെ കൈകേയിയും പ്രസവിച്ചു. സുമിത്രയോ? ഒന്നല്ല, രണ്ടു കുട്ടികളെ പ്രസവിച്ചു-ലക്ഷ്മണ, ശത്രുഘ്നന്മാരെ. അങ്ങനെ ദശരഥ മഹാരാജാവിന് നാലു പുത്രന്മാരെ ലഭിച്ചു- നാലു പായസക്കുട്ടന്മാരെ!
അമ്മമാര്‍ പായസം വീതിച്ചതിലൂടെ കാണിച്ച അടുപ്പമുണ്ടല്ലോ. അതു ജനനശേഷം കുട്ടികളിലും ഉണ്ടായി എന്നതാണ് മറ്റൊരു രസകരമായ വസ്തുത.
കൗസല്യയില്‍ നിന്നുള്ള പായസം സ്വീകരിച്ചുണ്ടായ ലക്ഷ്മണന് കൗസല്യാപുത്രനായ ശ്രീരാമന്റെ സന്തതസഹചാരിയായിത്തീര്‍ന്നു. കൈകേയിയില്‍നിന്ന് പായസഭാഗം ലഭിച്ചുണ്ടായ ശത്രുഘ്നന്‍ കൈകേയീ പുത്രനായ ഭരതന്റെയും ഇണപിരിയാക്കൂട്ടായി!
ഇതില്‍ ചെറിയ ഒരു ശാസ്ത്രസത്യം ദര്ശിക്കാവുന്നതല്ലേ? അമ്മമാരുടെ മാനസികഭാവവും പ്രവൃത്തികളും മക്കളുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും എന്നതാണത്. ജനനത്തിന് മുമ്പുള്ള ചില കര്‍മങ്ങള്‍ ജനനശേഷവും ജീവിതത്തെ സ്വാധീനിച്ചെന്നുവരാം. മാത്രമല്ല, നാം ആഗ്രഹിക്കുന്നതിനപ്പുറം എന്തോ ചിലത് നടക്കുന്നതായും തോന്നുന്നില്ലേ? ദശരഥന് രണ്ടു ഭാര്യമാര്‍ക്കേ പായസം പകുത്തുനല്കിയുള്ളൂ. മക്കള്‍ രണ്ടുമതി എന്നാവണം നിശ്ചയം. പക്ഷേ, ലഭിച്ചതോ? ഭാര്യമാരുടെ ഉദാരത ദശരഥന് നാലുമക്കളെ സമ്മാനിച്ചു! നാലു പായസക്കുട്ടന്മാരെ!
വരൂ, കൂട്ടുകാരേ! രാമായണം ശ്രദ്ധയോടെ വായിച്ചുനോക്കൂ. ആ പായസക്കുട്ടന്മാര്ക്കൊപ്പമുള്ള യാത്ര പുതിയ പല അറിവുകളും നമുക്ക് സമ്മാനിക്കാതിരിക്കില്ല.
…തുടരും
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: