ന്യൂദല്‍ഹി: ലോകജനസംഖ്യാദിനാഘോഷ പരിപാടികള്‍ ഇന്ന് ദല്‍ഹിയില്‍ നടക്കും.
ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറും ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ടും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 11 നായിരുന്നു ലോക ജനസംഖ്യാദിനം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വേറിട്ട ആഘോഷപരിപാടികളാണ് അധികൃതര്‍ ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്.
ന്യൂദല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ”ഇന്ത്യന്‍ യുവത്വത്തില്‍ വിശ്വാസമര്‍പ്പിക്കുക” എന്നതാണ് പരിപാടിയുടെ പ്രമേയം. സാമ്പത്തികമായി മാത്രമല്ല, എല്ലാ മേഖലയിലും യുവജനങ്ങളുടെ കഴിവും പങ്കാളിത്തവും പ്രയോജനപ്പെടുത്തുകയാണ് പ്രമേയംകൊണ്ടുദ്ദേശിക്കുന്നത്. യുവാക്കളെ അവരുടെ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുവാനും പങ്കാളിത്തവും നിക്ഷേപവും ഉറപ്പുവരുത്തുന്ന ഐക്യരാഷ്ട്രസഭയുടെ നിരീക്ഷക സംഘടനയാണ് പോപ്പുലേഷന്‍ ഫണ്ട്. ഇതാദ്യമായാണ് പോപ്പുലേഷന്‍ ഫണ്ടുമായി ചേര്‍ന്ന് ഭാരതത്തില്‍ ജനസംഖ്യാ ദിനം ആഘോഷിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്, സഹമന്ത്രി കിരണ്‍ റിജിജു എന്നിവരാണ് ചടങ്ങിലെ മുഖ്യ അതിഥികള്‍. ഇവര്‍ക്കു പുറമെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ”എ പ്രൊഫൈല്‍ ഓഫ് അഡോളസെന്റ് ആന്റ് യൂത്ത് ഇന്‍ ഇന്ത്യ” എന്ന പുസ്തകം പരിപാടിയില്‍ പ്രകാശിപ്പിക്കും. രജിസ്ട്രാര്‍ ജനറല്‍ ഓഫീസും യുഎന്‍എഫ്പിഎയും സംയുക്തമായാണ് പുസ്തകം പുറത്തിറക്കുന്നത്. ‘യുത്ത് ഇന്‍ഫോ പോര്‍ട്ടല്‍’ എന്ന നിലയില്‍ പുസ്തകത്തെ ഉപയോഗപ്പെടുത്താനാകും.
കൗമാരക്കാരുടെയും യുവാക്കളുടെയും വളര്‍ച്ച എന്ന വിഷയത്തില്‍ യുത്ത് അഫയേഴ്സ് സെക്രട്ടറി രാജീവ് ഗുപ്ത ചര്‍ച്ച നടത്തും. ‘സാക്ഷരതയില്‍ കൗമാരക്കാരുടെയും യുവാക്കളുടെയും പുതിയ പ്രവണതകള്‍’ എന്ന വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വിദഗ്ധനായ റാബി റോയന്‍ ക്ലാസ് നയിക്കും. വിവിധ മേഖലകളിലുള്ള കൗമാരക്കാരുടെയും യുവാക്കളുടെയും പങ്കാളിത്തത്തെക്കുറിച്ച് ഡോ.സി. ചന്ദ്രമൗലിയും ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: