പത്തനാപുരം: സ്വാമിവിവേകാനന്ദന്റെ ജീവചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്കുന്ന കാഥികനോട് സാംസ്കാരികവകുപ്പിന്റെ അവഗണന. പത്തനാപുരം മഞ്ചള്ളൂര്‍ കുന്നുംപുറത്ത് വീട്ടീല് പി.കെ.ശ്രീകുമാര്‍ എന്ന കഥാപ്രസംഗ കലാകാരനാണ് ഈ അവഗണന നേരിടുന്നത്. എന്നിട്ടും തളരാതെ ഭാരതീയ യുഗപുരുഷന്റെ കഥാദര്ശനവുമായി ജീവിതം തള്ളിനീക്കുകയാണ്.
എണ്‍പതുകളിലാണ് കാഥികനായുള്ള ശ്രീകുമാറിന്റെ കടന്നുവരവ്. 10 വര്‍ഷം ആകാശവാണിയില്‍ ബി ഗ്രേഡ് കലാകാരനായി കഥപറയാന്‍ അവസരം ലഭിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് കഥാപ്രസംഗത്തിനുണ്ടായ തകര്‍ച്ച ഈ കലാകാരനേയും ബാധിച്ചു. പല മേഖലകളില്‍ ജോലി നേടിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. നീണ്ട ഇടവേളയ്ക്കുശേഷം നാടകതിരക്കഥാകൃത്തുക്കളായ ജയപ്രകാശ് കുളൂരിന്റെയും പി.കെ.ഗോപിയുടേയും സഹായത്തോടെ വിവേകാനന്ദ ചരിതവുമായി വീണ്ടും വേദികളിലെത്തി. കഥാപ്രസംഗം അന്യം നില്‍ക്കുകയാണെന്ന ബോധം ഉള്‍ക്കൊണ്ട് ഈ കലാരൂപത്തെ നവീനരീതിയില്‍ അവതരിപ്പിക്കാനും ഇദ്ദേഹത്തിന് സാധിച്ചു. സാധാരണയുള്ള കഥാപ്രസംഗം രീതിയില്‍ നിന്നും വ്യത്യസ്തമായി നായകവേഷപകര്ച്ചയുള്ള കാഥികന്റെ അവതരണം കാണികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരള സംഗീതകലാസാഹിത്യ അക്കാദമിയുടെ സഹായത്താല്‍ വിവേകാനന്ദ കഥാദര്‍ശനം അവതരിപ്പിക്കാനും അവസരം ലഭിച്ചിരുന്നു. വിവേകാനന്ദസ്വാമിയുടെ 150-ാം ജന്മദിനാഘോഷവേളയിലും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാതെ ശബരിമല ഉള്‍പ്പെടെയുള്ള വേദികളില്‍ കഥാദര്‍ശനം അവതരിപ്പിച്ചു.എന്നാല്‍ ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന ഈ കാഥികനെ സഹായിക്കാന്‍ സാംസ്കാരികവകുപ്പോ ബന്ധപ്പെട്ട അധികൃതരോ തയ്യാറാകുന്നില്ല എന്നതാണ് സത്യം. സംസ്ഥാനത്തെ സ്കൂളുകളില്‍ വിവേകാനന്ദ കഥാദര്‍ശനം അവതരിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കിയെങ്കിലും സാമ്പത്തിക സഹായത്തിനായി സാംസ്കാരികവകുപ്പ് കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കാഥികന്. പത്തനാപുരം ഗാന്ധിഭവനിലെ സേവകന് കൂടിയായ ഈ കാഥികന് താങ്ങായി എന്നും ഒപ്പമുള്ളത് ഗാന്ധിഭവനും സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജനുമാണ്.
അനന്ദു തലവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: