തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത എയിംസ് സ്ഥാപിക്കുന്നതിന് കണ്ടെത്തിയ നാല് സ്ഥലങ്ങളടങ്ങിയ നിര്‍ദേശം ഇന്നലെ കേന്ദ്രസര്‍ക്കാരിന് അയച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എയിംസിന് യഥാസമയം സ്ഥലം കണ്ടെത്തി നല്കുന്നതില് വീഴ്ച്ചവരുത്തിയത് മൂലമാണ് കേന്ദ്രബജറ്റില്‍ പ്രഖ്യാപിക്കാതിരുന്നതെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സ്ഥലം കണ്ടെത്തുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് അനാസ്ഥയുണ്ടായിട്ടില്ല. സമയബന്ധിതമായി ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഈ മാസം 19നകം സ്ഥലം കണ്ടെത്തി അറിയിക്കണമെന്നാണ് കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്കിയ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ഇതോടെ പ്രതിപക്ഷം ആക്ഷേപവുമായി രംഗത്തെത്തി. യുപിഎ പത്ത് വര്‍ഷം ഭരിച്ചിട്ടും എയിംസ് നേടിയെടുക്കാനായില്ല. ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ അനുവദിച്ച എയിംസിന്റെ ക്രഡിറ്റ് അടിച്ചെടുക്കാന്‍ നാണമില്ലേയെന്ന് പ്രതിപക്ഷത്തു നിന്നും എം.എം. ബേബി പരിഹസിച്ചു.
തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനോട് ചേര്‍ന്നുള്ള ഭൂമി, കോഴിക്കോട് കിനാലൂരിലെ കെഎസ്ഐഡിസി ഭൂമി, കൊച്ചിയിലെ എച്ച്എംടി ഭൂമി, കോട്ടയം മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ഭൂമി എന്നിവയാണ് എയിംസിനായി കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. കേന്ദ്രസംഘം നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം അനുയോജ്യമായ സ്ഥലം തീരുമാനിക്കും. കേന്ദ്രബജറ്റിന് മുമ്പ് സ്ഥലം കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചതിന് പിന്നാലെ രണ്ട് മന്ത്രിസഭായോഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തു. കേരളത്തിന് എയിംസ് നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാരിന്റെ അനാസ്ഥ മൂലം കപ്പിനും ചുണ്ടിനുമിടയില്‍ എയിംസ് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി.എ റഹീം ആരോപിച്ചു. കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നിട്ടും യുപിഎ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. യഥാസമയം സ്ഥലം കണ്ടെത്തി നല്കിയ മറ്റു നാല് സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ എയിംസ് അനുവദിച്ചു.
അന്താരാഷ്ട്ര ചികിത്സാ-ഗവേഷണ സൗകര്യമാണ് സംസ്ഥാനസര്‍ക്കാരിന്റെ അനാസ്ഥ മൂലം കേരളത്തിന് നഷ്ടപ്പെടുന്നതെന്നും റഹീം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഐഐടി ലഭിച്ചത് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടിട്ടാണെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. എന്നാല്‍ എയിംസിന്റെ കാര്യത്തില്‍ സംഭവിച്ച പരാജയം തുറന്ന് സമ്മതിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ആരോപിച്ചു. എയിംസ് കേരളത്തില്‍ ആരംഭിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: