”വിജയത്തിന് നിരവധി തന്തമാരുണ്ട്. പരാജയം അനാഥമാണ്” എന്ന ചൊല്ല് ശരിവെയ്ക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ കന്നി പൊതുബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ചിലര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍. ബജറ്റ് കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ പ്രകടനപത്രികയായിരിക്കും എന്ന് പ്രചരിപ്പിച്ചവര്‍ ധനമന്ത്രി അരുണ്‍ ജെറ്റ്ലി പ്രഖ്യാപിച്ച പദ്ധതികള്‍ കേട്ടപ്പോള്‍ മറുകണ്ടം ചാടി. വിമര്‍ശിക്കാന്‍ പഴുതില്ലെന്ന് വന്നപ്പോള്‍ ചിലര്‍ ഒരു അടവുനയം പുറത്തെടുത്തു. യുപിഎ സര്‍ക്കാരിന്റെ ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റിന്റെ ചുവടുപിടിച്ചുള്ളതാണ് ജെറ്റ്ലിയുടെ ബജറ്റ് നിര്‍ദ്ദേശങ്ങളെന്നാണ് ഇക്കൂട്ടര്‍ കണ്ടെത്തിയത്. നരേന്ദ്ര മോദി എന്ന ഭരണാധികാരിയുടെ വികസനനയങ്ങളാണ് ബജറ്റ് പ്രഖ്യാപനങ്ങളായി പുറത്തുവന്നതെന്ന് അംഗീകരിക്കാന്‍ മടിക്കുന്നവരായിരുന്നു ഇവര്‍. ഒറ്റനോട്ടത്തില്‍തന്നെ ബജറ്റിലെ മോദിമുദ്ര തെളിഞ്ഞുകാണാം. ബജറ്റിലെ 12 നിര്‍ദ്ദേശങ്ങള്‍ ഒരര്‍ത്ഥത്തില്‍ മോദിയുടെ 12 കല്പനകളാണ്.
രാജ്യത്ത് 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുന്നതിനായി 7600 കോടി രൂപയാണ്ബജറ്റില് നീക്കിവെച്ചിട്ടുള്ളത്. ”വന്‍നഗരങ്ങളുടെ ഉപഗ്രഹനഗരങ്ങളെന്ന നിലയ്ക്കും നിലവിലുള്ള ഇടത്തരം നഗരങ്ങളെ ആധുനികവല്‍ക്കരിച്ചും 100 സ്മാര്‍ട്ട്സിറ്റികള്‍ നിര്‍മിക്കുകയെന്നത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ്. വികസനം കൂടുതല്‍ ജനങ്ങളിലേക്കെത്തുന്നതോടെ ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കും. ഇവരെ ഉള്‍ക്കൊള്ളുന്നതിന് പുതിയ നഗരങ്ങള്‍ ഉണ്ടാവണം. അല്ലാത്തപക്ഷം ഇപ്പോഴത്തെ നഗരങ്ങള്‍ വാസയോഗ്യമല്ലാതാവും” എന്നാണ് ബജറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്.
”സ്കാം ഇന്ത്യയില്‍നിന്ന് സ്കില്‍ ഇന്ത്യയിലേക്ക്” എന്നതാണ് തന്റെ മുദ്രാവാക്യമെന്ന് രാഷ്പ്രതിയുടെ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുമ്പോള്‍ പ്രധാനമന്ത്രി മോദി വ്യക്തമാക്കുകയുണ്ടായി. ഇതാണ് ‘സ്കില്‍ ഇന്ത്യ’ എന്ന പേരില്‍ ബജറ്റില്‍ സ്ഥാനംപിടിച്ചിട്ടുള്ള ദേശീയ മള്‍ട്ടിസ്കില്‍ പ്രോഗ്രാം. പാരമ്പര്യ തൊഴിലാളികളായ മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, ഇരുമ്പുപണിക്കാര്‍, നെയ്ത്തുകാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനവും സാമ്പത്തികസഹായവും ഇതിലൂടെ ലഭ്യമാക്കും. ഈ ലക്ഷ്യം നേടുന്നതിനായി വിവിധ പദ്ധതികള്‍ സംയോജിപ്പിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെറ്റ്ലി വിശദീകരിക്കുകയുണ്ടായി.
2022 ആകുന്നതോടെ വീടില്ലാത്ത എല്ലാവര്ക്കും വീട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന ബജറ്റിലെ പ്രഖ്യാപനം മോദിയുടെ സ്വപ്നംതന്നെയാണ്. ഈ ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനായി ഭവനവായ്പകളുടെ പലിശ ഇളവ് പരിധി ഒന്നരലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുന്നു. ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മിക്കാന്‍ നാഷണല്‍ ഹൗസിംഗ് ബാങ്കിന് രൂപം നല്‍കും. വെറുമൊരു പ്രഖ്യാപനത്തിലൊതുക്കാതെ ഇതിനായി 4000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്.
ശുചീകരണത്തിനുള്ള ‘സ്വച്ച ഭാരത് അഭിയാന്’ ആണ് ബജറ്റില്‍ മോദിമുദ്ര പതിഞ്ഞിട്ടുള്ള മറ്റൊരു പദ്ധതി. വ്യക്തിശുചിത്വത്തില്‍ വളരെയധികം നിഷ്കര്‍ഷ പുലര്‍ത്തുന്നയാളാണ് മോദി. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം വിവിധ മന്ത്രാലയങ്ങളിലെ തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി കാലഹരണപ്പെട്ട ഫയലുകള്‍ മോദിയുടെ നിര്‍ദ്ദേശപ്രകാരം നശിപ്പിക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ സഹായമുണ്ടെങ്കിലും സംസ്ഥാനങ്ങളുടെയും മറ്റും സഹകരണമുണ്ടെങ്കിലേ ശുചിത്വം ഉറപ്പുവരുത്താനാവൂ. 2019 ആകുമ്പോഴേക്കും ‘സ്വച്ച ഭാരത് അഭിയാന്’ പരിധിയില്‍ എല്ലാ വീടുകളെയും ഉള്‍പ്പെടുത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ഈ പദ്ധതി വിജയകരമായി നടപ്പാക്കി ആഘോഷിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയും ഗംഗയും തമ്മിലുള്ള ബന്ധം രാഷ്ട്രീയപരമല്ല. അത് വൈകാരികവും സാംസ്കാരികവുമാണ്. ഗംഗാമാതാവ് വിളിച്ചതിനാലാണ് താന്‍ വാരാണസി ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതെന്നാണ് മോദി പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തില്‍ ഗംഗാ ശുചീകരണത്തിനായി 2037 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചത് സ്വാഭാവികം. ഇതിനായി എന്‍ആര്‍ഇ ഫണ്ട് സമാഹരിക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്. ഗംഗാ ശുചീകരണത്തിനായി മുന്‍കാലങ്ങളില്‍ ഏറെ പണം ചെലവഴിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കുകയുണ്ടായില്ല. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ഗംഗാ ശുചീകരണ പദ്ധതി വന്‍ പരാജയത്തില്‍ കലാശിക്കുകയായിരുന്നു.
ഗുജറാത്ത് വികസന മാതൃകയുടെ മുഖ്യ സവിശേഷതകളിലൊന്ന് സൗരോര്‍ജ പ്ലാന്റുകളുടെ വിജയകരമായ പ്രവര്‍ത്തനമാണ്. ഇതിന്റെ വെളിച്ചത്തിലാണ് ഊര്‍ജമേഖലയെ ശക്തിപ്പെടുത്തുന്നതിന് ബജറ്റ് ഊന്നല്‍ നല്‍കുന്നത്. സൗരോര്‍ജത്തിനും പാരമ്പര്യേതര ഊര്ജത്തിനുമാണ് പ്രാമുഖ്യം. രാജസ്ഥാന്, ഗുജറാത്ത്, തമിഴ്നാട്, ജമ്മുകാശ്മീരിലെ ലഡാക്ക് എന്നിവിടങ്ങളില്‍ വന്‍ ഊര്‍ജപദ്ധതികള്‍ക്ക് ബജറ്റില്‍ ശുപാര്‍ശയുണ്ട്. ഇതിനായി 500 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന പമ്പ്സെറ്റുകള്‍ക്കും പമ്പിംഗ്സ്റ്റേഷനുകള്ക്കുമായി 400 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഒരു മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്കുകള്‍ക്കായി 100 കോടി രൂപ വേറെയും അനുവദിച്ചിരിക്കുന്നു. ഹരിത ഊര്‍ജ ഇടനാഴി പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷംതന്നെ പൂര്‍ത്തിയാക്കും.
സവിശേഷമായ രീതിയില്‍ അഞ്ച് ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ നിര്‍മിക്കാനുള്ള ബജറ്റ് ശുപാര്‍ശയിലും മോദിയുടെ കയ്യൊപ്പുണ്ട്. ഈ സാമ്പത്തികവര്‍ഷം ഇതിനായി 500 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഭാരതത്തിന്റെ സാംസ്കാരികവും ചരിത്രപരവും മതപരവുമായ പൈതൃകം ടൂറിസ്റ്റ് വികസനത്തിനുള്ള വന്‍സാധ്യതയാണ്. ടൂറിസം വ്യവസായമാകുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സോമനാഥ്-ഗയ-വാരാണസി ബൗദ്ധ തീര്‍ത്ഥാടന പാതയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യമൊരുക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെയും തീര്‍ത്ഥാടകരെയും ഇതുവഴി ഭാരതത്തിലേക്ക് ആകര്ഷിക്കാനാവും. പൈതൃകനഗരങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനുമായി ‘ഹൃദയ്’ എന്ന പേരില്‍ ദേശീയ പൈതൃക നഗരവികസന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മഥുര, അമൃത്സര്‍, ഗയ, കാഞ്ചീപുരം, വേളാങ്കണ്ണി, അജ്മീര്‍ എന്നീ നഗരങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ സാമ്പത്തികവര്‍ഷം 200 കോടി രൂപ ഇതിനായി നീക്കിവെച്ചിരിക്കുന്നു. പുരാവസ്തു കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് 100 കോടി രൂപ വേറെയും മാറ്റിവെച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തെക്കുറിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണണത്തിനിടെ ആത്മാര്‍ത്ഥതയോടും യാഥാര്ത്ഥ്യബോധത്തോടുംകൂടി സംസാരിച്ച നേതാവാണ് നരേന്ദ്ര മോദി. ഇതിന് ബജറ്റില്‍ പ്രാമുഖ്യം ലഭിച്ചത് സ്വാഭാവികം. വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഈ സാമ്പത്തികവര്‍ഷം 53,706 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ദേശീയപാത അതോറിറ്റിക്കായി വകയിരുത്തിയിട്ടുള്ള 37,800 കോടി രൂപയില്‍ 3000 കോടി രൂപ വടക്കുകിഴക്കന്‍ മേഖലയിലായിരിക്കും ചെലവഴിക്കുക. ഇതുകൂടാതെ ഈ സാമ്പത്തികവര്‍ഷത്തില്‍തന്നെ ഈ മേഖലയിലെ ജൈവകൃഷിക്കായി 100 കോടി രൂപയും നല്‍കും. വടക്കു കിഴക്കന്‍ മേഖലയിലെ റെയില്‍വെ വികസനത്തിനായി 1000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സാംസ്കാരികവും ഭാഷാപരവുമായ തനിമ നിലനിര്‍ത്താന്‍ ‘അരുണ്പ്രഭ’ എന്ന പേരില്‍ പുതിയൊരു ചാനലും ഈ മേഖലക്കായി ആരംഭിക്കും. വടക്ക് കിഴക്കന്‍ മേഖലയില്‍നിന്നുള്ള കിരണ്‍ റിജിജ്ജുവിന് ആഭ്യന്തരസഹമന്ത്രിസ്ഥാനം നല്‍കുകയും പരിചയസമ്പന്നനായ മുന്‍ കരസേനാ മേധാവി വി.കെ. സിംഗിനെ മേഖലയുടെ ചുമതലയുള്ള മന്ത്രിയാക്കുകയും ചെയ്ത പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ പ്രതിഫലനമാണ് ബജറ്റില്‍ കാണുന്നത്.
ഗ്രാമീണ മേഖലയുടെ വികസനത്തെക്കുറിച്ച് ഏറെ ചിന്തിക്കുന്ന നേതാവാണ് നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ സുവ്യക്തമായ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിനുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഗ്രാമങ്ങളില്‍ നഗരങ്ങളില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ‘റൂര്‍ബന്‍’ പദ്ധതികള്‍. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിവിധ പദ്ധതികളിലൂടെ ഇത് നടപ്പില്‍വരുത്താനാണ് ലക്ഷ്യമിടുന്നത്. ‘റൂര്‍ബന്‍’ വികസന മാതൃകയിലൂടെ ഗുജറാത്തിലെ ഗ്രാമങ്ങളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ സൗകര്യങ്ങളെക്കുറിച്ച് ബജറ്റില്‍ എടുത്തുപറയുന്നുണ്ട്.
ഗുജറാത്ത് വികസന മാതൃകയില്‍ നരേന്ദ്ര മോദിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത ഒന്നാണ് കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്കിയ പദ്ധതി. മണ്ണിന്റെ ജൈവഗുണം നഷ്ടമാകുന്നത് കര്‍ഷകര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സോയില്‍ ഹെല്‍ത്ത്കാര്‍ഡ് വഴി മണ്ണിന്റെ സ്വഭാവം മനസിലാക്കി അനുയോജ്യമായ വിളയിറക്കാന്‍ കഴിയും. ഈ പദ്ധതിയാണ് പൊതുബജറ്റിലും ഇടംപിടിച്ചിരിക്കുന്നത്. 100 കോടി രൂപ ഇതിനായി നീക്കിവെച്ചിരിക്കുന്നു. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍ക്കായി 56 കോടി രൂപ വേറെയും നീക്കിവെച്ചിട്ടുണ്ട്.
വനിതാക്ഷേമ പദ്ധതികളെക്കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് ഉറപ്പുവരുത്താനുമായി ‘ബേഠി ബചാവോ, ബേഠി പഠാവോ’ എന്നൊരു പുതിയ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനായി 100 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
വനിതകളുടെയും പെണ്‍കുട്ടികളുടെയും ആശങ്കകളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പ്രചാരണവും സര്‍ക്കാര്‍ നടത്തും. ഇതിനായി സ്കൂള്‍ പാഠ്യപദ്ധതിയില്‍ പ്രത്യേക പാഠങ്ങള്‍ ഉള്‍പ്പെടുത്തും. പൊതുഗതാഗതത്തില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് 50 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. വന്‍നഗരങ്ങളിലെ സ്ത്രീസുരക്ഷക്കായി ആഭ്യന്തര മന്ത്രാലയം 150 കോടി രൂപ ചെലവഴിക്കും.
ആറ് പതിറ്റാണ്ടിലേറെക്കാലം നീണ്ട കോണ്‍ഗ്രസിന്റെ കുടുംബാധിപത്യ ഭരണം അവഗണിച്ച ഭാരതത്തിന്റെ ഉരുക്കുമനുഷ്യനെ ആദരിക്കുന്നതിനായി ഗുജറാത്തില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായപ്രതിമ സ്ഥാപിക്കുന്നത് ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഉരുക്ക് ശേഖരിച്ച് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ലോകത്തെ ഏറ്റവും വലിയ പ്രതിമയാണ് നിര്‍മിക്കുന്നത്. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിലുള്ള ഈ പദ്ധതിക്കായി 200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് മോദിയുടെ സങ്കല്പത്തിലെ ഭാരതത്തെ മുന്‍നിര്‍ത്തിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മുരളി പാറപ്പുറം
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: