കൈക്കരുത്തല്ല ഭരണത്തില്‍ പ്രധാനം, പ്രത്യേകിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രത്തിന്റെ കാര്യമാകുമ്പോള്‍. ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന, അതിനു മുമ്പു ബിജെപിയുടെ ദേശീയതല ഭാരവാഹിയായിരുന്ന, ആര്‍എസ്എസ് പ്രചാരകനായിരുന്ന നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പരിശ്രമിക്കുന്നുവെന്നേ തെരഞ്ഞെടുപ്പുകാലത്ത് പലരും കരുതിയിരുന്നുള്ളു. ഉമ്മന്‍ ചാണ്ടിയുടെ കേരളത്തില്‍ മുതല്‍ ഒമര്‍ ഫറൂഖിന്റെ കാശ്മീര്വരെയുള്ളവര് അവരിലുണ്ടായിരുന്നു. ചെറുരാജ്യമായ റോം മുതല്‍ വമ്പന്മാരായ അമേരിക്ക വരെയും അക്കൂട്ടത്തിലായിരുന്നു. എന്നാല്‍, ബിജെപിയുടെ മുന്നണി പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നുവെന്ന സാഹചര്യം വന്നപ്പോള്‍ പലര്‍ക്കും അഭിപ്രായം മാറി. മോദി പ്രധാനമന്ത്രിയായാല്‍ ഭാരതവുമായി സഹകരിക്കുന്നതിനു തടസമൊന്നുമില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പ്രഖ്യാപിച്ചതാണ് തുടക്കം. പിന്നെയും മടിച്ചു നിന്നവര്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങോടെ ശേഷിച്ച സംശയവും നീങ്ങി.
സാര്‍ക്ക് രാജ്യങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയാകാന്‍ അതിഥിയാക്കിയ മോദിയുടെ ശ്രമം കേവലം വാര്‍ത്തയിലിടം പിടിക്കാനാണെന്നു പറഞ്ഞ് പിന്നെയും പലരും മോദി നയത്തിനെ തള്ളി. അവരില്‍ വലിയ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് മുതല്‍ നാമമാത്രമായി സാന്നിദ്ധ്യമുള്ള കമ്മ്യൂണിസ്റ്റുപാര്‍ട്ടികളില്‍ ദേശീയ പദവി പോകാനിടയുള്ള സിപിഐവരെ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു മോദിയുടെ തുടര്‍നടപടികള്‍.
ആഭ്യന്തര കാര്യങ്ങളില്‍ കൊടുക്കുന്ന ശ്രദ്ധക്കൊപ്പംതന്നെ അന്താരാഷ്ട്ര കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാധാന്യവും ശ്രദ്ധയും നല്കി. വന്‍കിട രാജ്യങ്ങൡലേക്കു മോദി ഇപ്പോള്‍ പറക്കുമെന്നും ആദ്യ സന്ദര്‍ശനം അമേരിക്കയായിരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നവര്‍ക്കു തെറ്റി. ബിജെപിയും മോദി സര്‍ക്കാരും അമേരിക്കന്‍ പ്രീണനവഴിയിലേക്കു പോകുന്നുവെന്ന പ്രസ്താവന എഴുതിയിരുന്ന പാര്‍ട്ടി കേന്ദ്രങ്ങളും വിമര്‍ശക ബുദ്ധീജീവികളും നിരാശിതരായി.
പാക്കിസ്ഥാനുമായി മോദിയുടെ ഭാരതം പോരിനിറങ്ങുമെന്നും ചോരകുടിക്കാമെന്നും കാത്തിരുന്ന കുറുക്കന്മാര്ക്ക് ഇച്ഛാഭംഗമായി. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈകൊടുത്തു നിന്നപ്പോള്‍ അവിടെ തീരുന്നുവെന്നു സമാധാനിച്ചവര്‍ അതിര്‍ത്തിയിലെ വെടിയൊച്ചകള്‍ വെടിക്കെട്ടു പോലെ ആഘോഷിക്കാന്‍ കാത്തിരുന്നു ഹതാശരായി. പ്രധാനമന്ത്രിയുടെ പ്രഥമ വിദേശ സന്ദര്‍ശനത്തിനു ഭൂട്ടാനെ തിരഞ്ഞെടുത്തപ്പോള്‍ അവരുടെ ആശയക്കുഴപ്പം ആഴത്തിലായി.
തുടര്‍ന്നുള്ള ചെറിയ ഇടവേളയില്‍ വരത്തുപോക്കുകള്‍ ഏറെയുണ്ടായി. ബംഗ്ലാദേശിലേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ചൈനയില്‍നിന്ന് ഇങ്ങോട്ട് പ്രത്യേക ദൂതന്, ഇറാഖില്‍നിന്നുള്ള ഇന്ത്യക്കാരുടെ മോചനത്തിന് ഗള്‍ഫ് രാജ്യങ്ങളുമായുണ്ടാക്കിയ ബന്ധങ്ങള്‍ എല്ലാം അയലത്തും അകലത്തുമുള്ള രാജ്യങ്ങളുടെ വമ്പിച്ച പിന്തുണ ഭാരതത്തിനുറപ്പിക്കുന്നതായിരുന്നു. ഇതിനെല്ലാം മേലേയാണ് ബ്രിക്സ് എന്ന പ്രമുഖ രാജ്യങ്ങളുടെ കൂട്ടുകെട്ടും ഉച്ചകോടിയും.
വമ്പന്‍ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍. റഷ്യയും ചൈനയും ഭാരതവും ബ്രസീലും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന് ലോക ജനസംഖ്യയുടെ 40 ശതമാനം വരുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് വലിയ ആഗോള മാറ്റമാണ്. മാന്ദ്യവും വിവിധ പ്രതിസന്ധികളും ആഗോള സാമ്പത്തിക സ്ഥിതിയെ ബാധിച്ചിരിക്കെ സാമ്പത്തിക ഭദ്രതയ്ക്കുള്ള ബദലായി മാറുന്നു ബ്രിക്സ് പദ്ധതികള്‍ എന്നതുതന്നെയാണ് അടിസ്ഥാന വിജയം. അതിലെ ഭാരത പങ്കാണ് ഏറെ പ്രധാനം. ബ്രിക്സ് ഡവലപ്മെന്റ് ബാങ്കിന്റെ അദ്ധ്യക്ഷ സ്ഥാനം ഭാരതം നേടിയെന്നതാണ് ലോകരാഷ്ട്രീയ-സാമ്പത്തിക രംഗത്ത് ഏറ്റവും ശ്രദ്ധേയം.
ലോകരാജ്യങ്ങള്‍ മോദിയെ അവരവരുടെ രാജ്യങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവയില്‍ എന്തുകൊണ്ടും ശ്രദ്ധേയം ഒരിക്കല്‍ മോദിയെ വിലക്കിയ അമേരിക്കയുടെ ക്ഷണമാണ്. ഈ വര്‍ഷം സെപ്തംബറില്‍ മോദിയുടെ യുഎസ് സന്ദര്‍ശനം ഉണ്ടായേക്കുമെന്നാണ് ഏകദേശ ധാരണ. ആ സന്ദര്‍ശനം, ലോക പ്രസിഡന്റെന്ന സ്വയം ധാരണയിലുള്ള ബറാക് ഓബാമയുടെ മുന്നില്‍ സമശീര്‍ഷനായ ലോക നേതാവെന്ന നിലയിലായിരിക്കുമെന്നതാണ് പ്രത്യേകത. ഐടി യുഗത്തില്‍ ജനപിന്തുണയുടെ അളവു കോലാണ് സോഷ്യല്‍ മീഡിയകളെങ്കില് ഒബാമയും മാര്‍പ്പാപ്പയും കഴിഞ്ഞാല്‍ മോദി മൂന്നാമനാണ്. ലോകത്തിനാകെ സാമ്പത്തിക സഹായം നല്കുന്ന വേള്‍ഡ് ബാങ്കും ഐഎംഎഫും നിയന്ത്രിക്കുന്ന അമേരിക്കയുടെ മുന്നില്‍ ബ്രിക്സ് ഡവലപ്മെന്റ്ബാങ്കിന്റെ അദധ്യക്ഷനായാണ് മോദി പരിഗണിക്കപ്പെടുക. റഷ്യയും ചൈനയും സഹകരിക്കുന്ന ഒരു രാജ്യത്തിന്റെ തലവനെന്ന പരിഗണനയില്‍ മോദിയുടെ സാമൂഹ്യ- രാഷ്ട്രീയ സ്ഥാനവും ഏറെ കരുത്തേറിയതാണ്. അമേരിക്കയിലേക്കുള്ള യാത്രക്കു മുമ്പ് ഇനിയും ഏറെ കരുത്താര്‍ജ്ജിക്കാനുള്ള മോദി പദ്ധതികള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളുവെന്നാണ് നയതന്ത്ര വിശകലനക്കാര്‍ വിലയിരുത്തുന്നത്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: