കൊച്ചി: 14 മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനു ശ്വാസനാളിയില്‍ സ്റ്റെന്റ് പിടിപ്പിച്ച് ശ്വാസതടസം മാറ്റി. ഇത്രയും പ്രായം കുറഞ്ഞ കുഞ്ഞിനു ശ്വാസപഥത്തില്‍ സ്റ്റെന്റ് പിടിപ്പിച്ച് ശ്വാസതടസം മാറ്റുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സിലെ മെഡിക്കല്‍ സംഘമാണ് ഈ പ്രക്രിയ വിജയകരമായി നടത്തിയത്.
ജന്മനാ ഹൃദ്രോഗം ഉണ്ടായിരുന്ന അമാന്‍ എന്ന കുഞ്ഞിന്റെ പ്രധാന ധമനികള്‍ തമ്മില്‍ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. ഹൃദയത്തിന്റെ പ്രധാന ധമനികളായ അയോര്‍ട്ട, പള്‍മനറി ആര്‍ട്ടറി എന്നിവ വിപരീത ദിശയിലായിരുന്നു. 2 മാസം പ്രായമായപ്പോള്‍ തന്നെ പ്രധാന ധമനികളുടെ സ്ഥാനം ശരിയാക്കുന്നതിനായി ശസ്ര്തക്രിയയ്ക്കു വിധേയനായി. എന്നാല്‍ ഇടതു ശ്വാസകോശത്തിനു കൂടെക്കൂടെയുണ്ടായ അണുബാധമൂലം സ്ഥിതി വഷളാകുകയും കുഞ്ഞിനു ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നു. ഇടതുഭാഗത്തെ ശ്വസന ശബ്ദം കുറഞ്ഞു വരികയും ചെയ്തു. രക്തക്കുഴലുകള്‍ക്കുണ്ടായ വീക്കം മൂലം ഇടതു ശ്വാസകോശത്തിലേക്ക് ശ്വാസം എത്തിക്കുന്ന പ്രധാന ശ്വാസനാളി സങ്കോചിച്ചു. ഇടതു ശ്വാസകോശം തളര്‍ന്നതു മൂലം കൃത്രിമ വെന്റിലേറ്ററിന്റെ സഹായം മാറ്റുവാനും അമാനു സാധിച്ചിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് 9-ാം ദിവസം ഡ്യൂമണ് സിലികണ്‍ സ്റ്റെന്റ്ഇടതു ശ്വാസനാളിയില്‍ പിടിപ്പിച്ചു. അമൃതയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി ചീഫ് ഡോ.അരുണ്‍ നായരാണ് സ്റ്റെന്റ് പ്രക്രിയ ചെയ്തത്. ഡോ. രാഖി ബാലചന്ദ്രന്, ഡോ. സുനില്‍ ജി.എസ്, ഡോ. ആര്.ക്യഷ്ണകുമാര്‍ എന്നിവര്‍ പങ്കാളികളായി. 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിനു ശ്വാസനാളിയില്‍ സ്റ്റെന്റ് പ്രക്രിയ ചെയ്യുന്നത് ഇന്ത്യയില്‍ ആദ്യമാണ്. കൃത്രിമ വെന്റിലേറ്റര്‍ മാറ്റി ഒരാഴ്ച്ചയ്ക്കു ശേഷം ഹോസ്പിറ്റല്‍ വിട്ടുപോകുവാനും കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: