കോട്ടയം: നാലാമത് അഖിലഭാരത ശ്രീമദ് രാമായണസത്രം കോട്ടയം ജില്ലയിലെ മേലമ്പാറ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നടത്തും. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അഖിലഭാരത ശ്രീമദ് രാമായണസത്രസമിതിയാണ് സത്രം സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് മൂന്ന് മുതല്‍ എട്ട് വരെ നടക്കുന്ന സത്രത്തിന് നീലംപേരൂര്‍ പുരുഷോത്തമദാസ് പ്രധാന ആചാര്യനായിരിക്കും. ആഗസ്റ്റ് മൂന്നിന് രാവിലെ 6.30 ന് സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സൂര്യകാലടി മഹാഗണപതിഹോമത്തോടെ സത്രത്തിന് തുടക്കമാകും. അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്, ഡോ. എന്‍. ഗോപാലകൃഷ്ണന്, പ്രൊഫ. വി.ടി രമ, സ്വാമി അയ്യപ്പദാസ്, സി.പി ഗോപാലകൃഷ്ണന്, കെ.എന്‍. ശങ്കരന്‍കുട്ടി, പ്രൊഫ. പി.വി വിശ്വനാഥന് നമ്പൂതിരി, ഡി. രാജപ്പന്, സ്വാമി ദര്‍ശനാനന്ദ സരസ്വതി, ശോഭാ സുരേന്ദ്രന്, വി.കെ വിശ്വനാഥന് തുടങ്ങിയ വര് വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. സത്രസമാരംഭസഭയില്‍ അര്‍ബ്ബുദ രോഗചികിത്സാ വിദഗ്ദ്ധനായ ഡോ. വി.പി ഗംഗാധരന് സത്രസമിതി മാനവരത്ന പുരസ്കാരം നല്കി ആദരിക്കും. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 9 വരെയാണ് സത്രചടങ്ങുകള്. എട്ടാം തീയതി രാവിലെ 11 ന് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും എത്തിക്കുന്ന തീര്‍ത്ഥങ്ങളാല്‍ ശ്രീരാമന് പട്ടാഭിഷേകവും തുടര്‍ന്ന് അഷ്ടാഭിഷേകവും നടക്കും.
മാരകരോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഈ വര്‍ഷത്തെ സത്രത്തോടനുബന്ധിച്ച് ചികിത്സാ സഹായം നല്‍കും. നിരാലംബരായ വൃദ്ധജനങ്ങള്‍ക്കുള്ള മാതൃസദനം നിര്‍മ്മിക്കാനുള്ള പദ്ധതിയും നടപ്പാക്കുമെന്നും സംഘാടകര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സത്രസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, വൈസ്പ്രസിഡന്റ് വി.കെ കൃഷ്ണന്‍കുട്ടി കുറുപ്പ്, ജനറല്‍ കണ്‍വീനര്‍ പി.എന്‍ സുരേഷ്ബാബു, ജോയിന്റ് കണ്‍വീനര്‍ വി.വി ബിനു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: