പള്ളുരുത്തി: വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് കോടികള്‍ തട്ടിയ കേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കേസ് എന്‍ഐഎയെ ഏല്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് ആലോചിക്കുന്നു.
ശ്രീലങ്കന്‍ സ്വദേശികളായ സുരേഷ് തേവദാസ്, ശിവസുധന്‍, സെന്തൂരാന്, കന്തസ്വാമി, കുഞ്ഞാലന്‍ എന്നിവരാണ് കുറ്റം ചുമത്തപ്പെട്ട് മട്ടാഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്നത്. പള്ളുരുത്തിയിലെ എടിഎമ്മില്‍നിന്നും പണം കവരാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായതെന്നാണ് പോലീസ് ഭാഷ്യമെങ്കിലും ഇവരെ മറ്റൊരു സ്ഥലത്തുനിന്നാണ് പിടികൂടിയതെന്നാണ് സൂചനകള്‍. പ്രതികളുടെ പക്കല്‍നിന്നും കണ്ടെടുത്ത ഫോണിലേക്ക് രാജ്യത്തിന് പുറമെനിന്നും പലതവണ വിളികള്‍ വന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതേപ്പറ്റി കാര്യമായ അന്വേഷണം ആദ്യഘട്ടത്തില്‍ നടന്നതുമില്ല. ഇവരെ ചോദ്യംചെയ്യാന്‍ ആദ്യഘട്ടത്തില്‍ ഭാഷാപ്രശ്നം പോലീസിനെ വലച്ചിരുന്നുവെങ്കിലും ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ലണ്ടന്‍, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും പ്രതികളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നിരുന്നു. എന്നാല്‍ സാങ്കേതികകാരണങ്ങളാല്‍ കേസന്വേഷണം തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലോക്കല്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചുകഴിഞ്ഞു. എന്നാല്‍ ക്രൈംബ്രാഞ്ചിനെ കേസ്ഏല്പ്പിക്കുവാന് ജില്ലാ പോലീസ് മേധാവികള്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ച് എന്‍ഐഎയെ കേസ് ഏല്‍പ്പിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് നിയമോപദേശം ലഭിച്ചതായും അറിയുന്നു. പോലീസ് അന്വേഷണത്തില്‍ 14 ലക്ഷം രൂപ കണ്ടെത്തിയെങ്കിലും ഇരുപതിലേറെ എടിഎമ്മുകളില്‍നിന്നായി കോടികളുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയെന്നും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: