കൊച്ചി: എറണാകുളം ജില്ലയില്‍ കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
സംഭവത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് അനുമതി തേടിയിട്ടുണ്ട്. വന്‍ അഴിമതി നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പത്തു നഗരസഭകളിലാണ് പരിശോധന നടന്നത്. മരടില്‍ 19 നിലയുള്ള ഫഌറ്റ് അനുമതി നേടിയെടുത്തത് വഴിവിട്ട മാര്‍ഗങ്ങളിലൂടെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
തൃക്കാക്കര നഗരസഭയില്‍ വിജിലന്‍സ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ബുധനാഴ്ച രാവിലെ 11 ന് മുന്‍സിപ്പല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് നാലംഗ സംഘം പരിശോധനയ്ക്കെത്തിയത്.
തൃക്കാക്കര ഭാരത്മാതാ കോളേജിനു സമീപമുള്ള കെട്ടിടസമുച്ചയത്തില്‍ ഒരു ബ്ലോക്കിന് മാത്രമാണ് അനുമതി നഗരസഭ നല്‍കിയത്. എന്നാല്‍ വിജിലന്‍സ് പരിശോധനയില്‍ മൂന്നോളം ബ്ലോക്കുകള്‍ അനധികൃതമായി നിര്‍മ്മിച്ചത് കണ്ടെത്തി. ചെമ്പ്മുക്ക്, വാഴക്കാല മുതല്‍ കാക്കനാട് വരെയുള്ള റോഡ് കയ്യേറിയുള്ള അനധികൃത കെട്ടിടനിര്‍മാണങ്ങളും വിജിലന്‍സ് കണ്ടെത്തി. എന്നാല്‍ നഗരസഭയും റവന്യു അധികൃതരുമുള്പ്പെട്ട വിവാദമായ ഡിഎല്‍എഫ് കമ്പനി വയല്‍ നികത്തിയും തോടും സര്‍വീസ് റോഡും കയ്യേറിയുള്ള അനധികൃത കെട്ടിട നിര്‍മാണത്തിന്റെ രേഖകള്‍ വിജിലന്‍സ് പരിശോധിച്ചതായി അറിവായിട്ടില്ല.
എഞ്ചിനിയറിംഗ് വിഭാഗത്തിലെ ഒട്ടുമിക്ക ഫയലുകളും പരിശോധനയ്ക്കായി പിടിച്ചെടുത്തു. കെട്ടിടനിര്‍മാണ മേഖലയിലെ ചില ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി ആറോളം കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിച്ചതിന്റെ രേഖകള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തൊട്ടാകെ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു തൃക്കാക്കരയിലും വിജിലന്‍സ് സംഘം എത്തിയത്. നഗരസഭയിലെ ചില കച്ചവട സ്ഥാപനങ്ങള്‍ റവന്യൂ പുറമ്പോക്ക് കയ്യേറി നടത്തിയ നിര്‍മാണം പൊളിച്ചു മാറ്റാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതായി മുന്‍സിപ്പല്‍ എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: