കൊച്ചി: ജ്ഞാന-ധര്‍മ്മ ശാസ്ത്രത്തില്‍ അധിഷ്ഠിതമാണ് നമ്മുടെ പുരാതന ഗ്രന്ഥങ്ങളെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ടിഡിഎം ഹാളില്‍ രാമായണമഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സമൂഹത്തിലെ എല്ലാ തരത്തിലും പെട്ടവര്‍ക്ക് ജ്ഞാനം പകരാനുള്ള കഴിവ് ഈ ഗ്രന്ഥങ്ങള്‍ക്കുണ്ട്. രാമായണത്തെ സ്തുതികള്‍, ഉപദേശങ്ങള്‍, കഥകള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. സമാജത്തിന്റെ നന്മക്കായാണ് ഇവയോരോന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മഹത്തായ പ്രാചീന സംസ്ക്കാരത്തില്‍ അഭിമാനമുള്ള ജനതയായി നാം മാറണം. ക്ഷേത്രങ്ങളിലും പുണ്യസങ്കേതങ്ങളിലും നടക്കുന്ന അനുഷ്ഠാനങ്ങള്‍ സമൂഹത്തിന്റെ ഉന്നതിയെ ലക്ഷ്യമിട്ടാവണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര മഹോത്സവം ഉദ്ഘാടനം ചെയ്തു. കേരളക്ഷേത്രസംരക്ഷണസമിതിയും എറണാകുളം കരയോഗവും സംയുക്തമായാണ് രാമായണമഹോത്സവം സംഘടിപ്പിച്ചത്. കെ.പി.സി.ഉണ്ണിത്താന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രന്, ജി.ബി. ദിനചന്ദ്രന്, കെ.പി.കെ. മേനോന്, സി.ജി. രാജഗോപാല്‍, സന്ദകുമാര്‍ പുത്തലത്ത് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: