ന്യൂദല്‍ഹി: കേരളത്തിലെ തീരപ്രദേശങ്ങളില്‍ നടക്കുന്ന കയ്യേറ്റങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് വ്യക്തമാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വേമ്പനാട്ടു കായലിലെ കയ്യേറ്റങ്ങള്‍ മുഴുവന്‍ പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെസിനെ ചുമതലപ്പെടുത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വേമ്പനാട് കായല്സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രാലയത്തിന്റെ സത്യവാങ്മൂലം. തീരദേശ സംരക്ഷണത്തിനായി സമഗ്ര കര്‍മ്മപദ്ധതി സമര്‍പ്പിക്കണമെന്ന് പലതവണ കേരളത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.
തീരദേശ കയ്യേറ്റങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിനാണ്. അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അരംഭിക്കുന്ന അവസ്ഥയാണ്. ഇതു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
കായല്‍ കയ്യേറ്റം സംബന്ധിച്ച് സെസ് റപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ കയ്യേറ്റങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങളും സത്യവാങ്മൂലത്തോടൊപ്പം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിര്‍മ്മാണ അനുമതി നല്‍കും മുമ്പ് കേരള കോസ്റ്റല്‍ സോണ്‍ അതോറിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിക്കണമെന്നാണ് നിര്‍ദ്ദേശം. മൂന്നുമാസം കൂടുമ്പോള്‍ പദ്ധതി പ്രദേശത്ത് അതോറിറ്റി സന്ദര്‍ശനം നടത്തണം. സംരക്ഷിത പ്രദേശമായ തീരമേഖലകള്‍ സര്‍വ്വേ നടത്തി രേഖപ്പെടുത്തുന്ന ചുമതല സെസിന് നല്‍കും.
എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന കയ്യേറ്റങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ചെലവന്നൂരിലെ ഗാലക്സി ഡവലപ്പേഴ്സ്, മരടിലെ ക്രൗണ്‍ പഌസ, മറൈന്‍ െ്രെഡവിലെ പൂര്വ്വ് ഒഷ്യാന ഗ്രൂപ്പ് തുടങ്ങിവ നടത്തിയ നിരവധി കയ്യേറ്റങ്ങളിലെ കേസുകളില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ച നടപടികളും സത്യവാങ്മൂലത്തിലുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: