ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരുവിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ആശയവിനിമയം നടത്തി. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പുറത്തുനിന്നും പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ഇവര്‍. എട്ടംഗ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പകുതിയിലധികം പേരാണ് ബിജെപി സര്‍ക്കാരുണ്ടാക്കണമെന്ന നിലപാട് സ്വീകരിച്ചത്.
നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടന്നാല്‍ കൈവശമുള്ള മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്ന ഭയത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തിയത്. ബിജെപിയുടെ സംസ്ഥാന-ദേശീയ നേതൃത്വവുമായി എംഎല്‍എമാര്‍ അനൗദ്യോഗിക സംഭാഷണം നടത്തിക്കഴിഞ്ഞു. ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ആയി സതീഷ് ഉപാധ്യായ ചുമതലയേറ്റെടുത്ത ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ ആരായുന്നതായി വ്യക്തമാക്കിയിരുന്നു.
ദല്‍ഹിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പാര്‍ട്ടി പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണം നടന്നില്ലെങ്കില്‍ ഗവര്‍ണ്ണര്‍ ഭരണം നീട്ടിക്കൊണ്ടുപോകാതെ ഉടന്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപി നിലപാട്. മെയില്‍ പുറത്തുവന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏഴു ലോക്സഭാ മണ്ഡലങ്ങളിലെ 60 നിയമസഭാ സീറ്റുകളിലും ബിജെപിക്കായിരുന്നു ഭൂരിപക്ഷം. ദല്‍ഹി നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി ബിജെപിയെ പിന്തുണയ്ക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആറുപേരും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇവരുടെ മണ്ഡലങ്ങളിലെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ദല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കൂടിയായ അര്‍വിന്ദര്‍സിങ് എംഎല്‍എ മാത്രമാണ് ഇത്തരം നീക്കങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നത്.
എംഎല്‍എമാരായ ആസിഫ് മുഹമ്മദ്, ഹസന് അഹമ്മദ്, മതീന് അഹമ്മദ്, ഷോയ്ബ് ഇക്ബാല്‍ എന്നീ എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ അതിനിടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി നേതൃത്വം ഇടവേളയ്ക്ക് ശേഷം രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: