ആലുവ: സുഹൃത്തിനെ കബളിപ്പിച്ച് വിദേശത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ അബുദാബിയിലായിരുന്ന മുഖ്യപ്രതി ആലുവ പുതുശേരി വീട്ടില്‍ സാരംഗ് ചാക്കോ (30) കോടതിയില്‍ കീഴടങ്ങി. പൊലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലെത്തി ഇന്നലെ ഉച്ചയോടെ ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ നേരത്തെ പിടിയിലായ ചേരാനല്ലൂര്‍ സ്വദേശി അമല്‍ (28), ആലുവ തോട്ടുംമുഖം സ്വദേശി അന്‍സാര്‍ (29)എന്നിവരുടെ ജാമ്യപേക്ഷ ഇന്നലെ കോടതി വീണ്ടും തള്ളിയിരുന്നു.
ഇടനിലക്കാരനായ രണ്ടാം പ്രതി പാനായിക്കുളം സ്വദേശി മുഹമ്മദ് സാദിന് കോടതി ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതി അമലും നാലാം പ്രതി സാരംഗും ആലുവ സ്വദേശികളായ സഹോദരിമാരുടെ മക്കളാണ്.
കടമക്കുടി പിഴല സ്വദേശി ഷിജു തോമസാണ് ചതിയില്‍പ്പെട്ട് കഴിഞ്ഞ മാസം 18ന് അബുദാബി ജയിലിലായത്. വഞ്ചി മുങ്ങിമരിച്ച പിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തി മടങ്ങിയ ഷിജുവിന്റെ കൈവശം പുസ്തകം എന്ന വ്യാജേനയാണ് പ്രതികള്‍ മയക്കുമരുന്ന് നല്‍കിയത്.
അന്‍സാറില്‍ നിന്ന് മുഹമ്മദ് സാദും പിന്നീട് അമലും വാങ്ങിയ മയക്കുമരുന്ന് ഷിജുവിനെ എല്പ്പിക്കുകയായിരുന്നു. അബുദാബി വിമാനത്താവളത്തിലെത്തി സാരംഗ് കൈപ്പറ്റുമെന്നാണ് ഷിജുവിനെ അമല്‍ അറിയിച്ചിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പ് ഷിജു കസ്റ്റംസിന്റെ പിടിയിലാവുകയായിരുന്നു.
ഇതേതുടര്‍ന്ന് സാരംഗിന്റെ പാസ്പോര്‍ട്ട് കണ്ടെത്തി ഇയാളെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടരുന്നതിനിടെയാണ് കീഴടങ്ങിയത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ വൈകിയതാണ് ഇയാള്‍ എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെടാതെ നാട്ടിലെത്താന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: