ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇനി മുതല്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ച് പരിഗണിക്കും. ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ നിന്നും സമാന സ്വഭാവമുള്ള ഹര്‍ജികളെല്ലാം ദല്‍ഹിയിലേക്ക് മാറ്റാന്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് നിര്‍ദ്ദേശം നല്കി. ഹര്‍ജികള്‍ പരിഗണിക്കാന്‍ ചെന്നൈ ബഞ്ചിനാണ് അധികാരമെന്ന കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും വിഴിഞ്ഞം തുറമുഖ കമ്പനിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
ചെന്നൈ ബഞ്ചിന്റെയും ദല്‍ഹി ബഞ്ചിന്റെയും പരിഗണനയില്‍ ഹര്‍ജികള്‍ ഉളളതിനാല്‍ വ്യത്യസ്തമായ ഉത്തരവുകള്‍ ഒഴിവാക്കുന്നതിനാണ് ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിക്കുന്നതെന്നും ഹരിത ട്രിബ്യൂണല്‍ നിയമം ഇതിന് അധ്യക്ഷന്‍ അധികാരം നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് സ്വതന്ത്രകുമാര്‍ വ്യക്തമാക്കി. ഇരു ഹര്‍ജികളിലും ആഗസ്ത് 24ന് വാദം ആരംഭിക്കും.
പുതിയ തീരുമാനം വിഴിഞ്ഞം കേസിലെ കോടതി നടപടിക്രമങ്ങള്‍ വീണ്ടും വൈകിപ്പിക്കുന്നതിന് കാരണമാകും. ഇതോടെ പദ്ധതിയുടെ കാര്യത്തില്‍ തീരുമാനമാകാന്‍ കൂടുതല്‍ കാലതാമസം ഉണ്ടാകുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. പാരിസ്ഥിതിക വിഷയമായതിനാല്‍ സമാനമായ ഹര്‍ജികള്‍ ദല്‍ഹിയില്‍ പരിഗണിക്കുന്നുണ്ടെന്നും അതിനാല്‍ ഒരുമിച്ച് പരിഗണിച്ചാല്‍ മതിയെന്നും ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.
പരിസ്ഥിതി അനുമതിയും 1991ലെ തീരദേശ വിജ്ഞാപനത്തില്‍ 2011ല്‍ വരുത്തിയ ഭേദഗതിയും ചോദ്യംചെയ്തുള്ള ഹര്‍ജികളും ഒരുമിച്ചാണ് പ്രിന്‍സിപ്പല്‍ ബെഞ്ച് പരിഗണിക്കുക. തീരദേശ വിജ്ഞാപനത്തിലെ വ്യവസ്ഥയില്‍ നിന്ന് വിഴിഞ്ഞത്തെ ഒഴിവാക്കിയത് തീരമേഖലാ വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയിലുടെയാണ്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഇല്ലാതെ നിയമപരമായ വശങ്ങള് പുന:പരിശോധിക്കാന്‍ ട്രിബ്യുണലിന് കഴില്ലെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം തള്ളിയ കോടതി നിയമഭേദഗതികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാനും അധികാരമുണ്ടെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: