സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പോലും രംഗത്തെത്തിയതോടെ ഈ സര്‍ക്കാര്‍ എത്ര ജനദ്രോഹപരവും ജനകീയ പ്രശ്നങ്ങളോട് നിസംഗത പുലര്‍ത്തുന്നതുമാണെന്ന സത്യത്തിന് വേറെ തെളിവുകള്‍ വേണ്ടല്ലോ. സര്‍ക്കാരിനെ അനുകരിച്ച് കൊച്ചിന് കോര്‍പ്പറേഷനും പാരിസ്ഥിതിക നിയമം ലംഘിച്ച് ചിലവന്നൂരിലും മരടിലും കായല്‍ കയ്യേറി അനധികൃതമായ 24 നില കെട്ടിടം വരെ നിര്‍മ്മിക്കുന്ന വമ്പന്മാര്ക്ക് കൂട്ടുനില്‍ക്കുകയാണ്. പരിസ്ഥിതി ലോല മേഖലയായ കായല്‍നിലങ്ങളില്‍ നിര്‍മാണ നിരോധന നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നോട്ടത്തില്‍ പരിസ്ഥിതി എന്നത് ഒരു വിഷയംപോലുമല്ല എന്നാണ് തുടരെത്തുടരെ നടക്കുന്ന കയ്യേറ്റങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും തെളിയിക്കുന്നത്. ഇപ്പോള്‍ തീരമേഖലയിലെ കയ്യേറ്റങ്ങളുടെ പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ മുഴുവന്‍ പഠിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ‘സെസി’നെ ചുമതലപ്പെടുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വേമ്പനാട് കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേരളത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. തീരദേശസംരക്ഷണ സമിതി സമഗ്ര കര്‍മ്മ പദ്ധതി സമര്‍പ്പിക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ലെന്നും തീരദേശ കയ്യേറ്റങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെങ്കിലും അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിസംഗത പാലിക്കുന്നു. തീരദേശത്ത് നിര്‍മാണ അനുമതി നല്‍കും മുമ്പ് കേരള കോസ്റ്റല്‍ സോണ്‍ അതോറിറ്റി പദ്ധതിപ്രദേശം സന്ദര്‍ശിക്കണമെന്നും സംരക്ഷിത പ്രദേശമായ തീരമേഖലകള്‍ സര്‍വേ നടത്തി രേഖപ്പെടുത്തുന്ന ചുമതല ‘സെസി’ന് നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞിരിക്കുന്നു.
സംസ്ഥാനം ഭരിക്കുന്നത് പൂര്‍ണമായും ഭൂമാഫിയയോടും ക്വാറി മാഫിയയോടും വിധേയത്വം പുലര്‍ത്തുന്ന ഒരു സര്‍ക്കാരാണ്. പരിസ്ഥിതിലോല മേഖലയായ ഇടുക്കിയില്‍ 200 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ വേഗത പാവങ്ങള്‍ക്ക് പതിച്ചുനല്‍കിയ സ്ഥലത്ത് വീടുവെക്കുന്നവര്‍ക്ക് വീടിന് നമ്പറിടാനും മറ്റും കാണിക്കുന്നില്ല. ഇതെല്ലാം തെളിയിക്കുന്നത് ഭരണത്തില്‍ നടക്കുന്ന അഴിമതിതന്നെയാണ്. സംസ്ഥാനത്ത് കായല്‍ കയ്യേറ്റം മാത്രമല്ല നടക്കുന്നത് എന്ന് ആറന്മുള വിമാനത്താവള പദ്ധതി തെളിയിക്കുന്നു. സര്‍ക്കാര്‍ 10 ശതമാനം ഓഹരിയെടുത്ത പദ്ധതിയില്‍ നികത്തിയത് ആറന്മുളക്കാരുടെ കുടിവെള്ളസ്രോതസ്സും തണ്ണീര്‍ത്തടങ്ങളും വയലുകളും പമ്പാനദിയിലേക്ക് ജലം നല്കുന്ന തോടുകളുമാണ്. ഇവ കെജിഎസ് ഗ്രൂപ്പിന് യാതൊരാവശ്യവുമില്ലാത്ത ആറന്മുള വിമാനത്താവളം നിര്‍മ്മിക്കാന്‍ നല്‍കിയത് ഒരുതരത്തിലുള്ള പാരിസ്ഥിതിക അവബോധമോ മനസാക്ഷിക്കുത്തോ ഇല്ലാതെയാണ്. ചിലവന്നൂരിലെ കയ്യേറ്റത്തിന് കൊച്ചി നഗരസഭയും ഒത്താശ ചെയ്തുവെന്ന് സിഎജി കണ്ടെത്തിയിരിക്കുന്നു. ഈ സര്‍ക്കാരിന്റെ പ്രതിബദ്ധത ജനങ്ങളോടോ പരിസ്ഥിതിയോടോ അല്ല സമ്പന്നന്മാരോടാണെന്ന് വ്യക്തം.
സാധാരണ ജനങ്ങള്‍ക്ക് റോഡില്‍നിന്ന് ഏറെ മീറ്ററുകള്‍ അകലെ മാത്രം നിര്‍മാണാനുമതി നല്കുന്ന നഗരസഭ ഉന്നതര്‍ വെറും 10 മീറ്റര്‍ ദൂരത്തിലും 17 മീറ്റര്‍ ദൂരത്തിലും 18 മീറ്റര്‍ ദൂരത്തിലും മറ്റും 19 അനധികൃത കായല്‍ കയ്യേറ്റം നടത്തിയത് കണ്ടില്ലെന്ന് നടിച്ചു എന്നുമാത്രമല്ല ചിലവന്നൂരില്‍ എട്ട്മീറ്റര്‍ കായല്‍ കയ്യേറാന്‍ അനുമതിയും നല്കി. കേരള മുനിസിപ്പാലിറ്റി നിയമം ലംഘിച്ചാണ് ഈ അനുമതി. സിഎജി റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ വന്‍തോതില്‍ അഴിമതിയും നടന്നിട്ടുണ്ട്. കണ്ടല്‍ക്കാടിന്റെ സാന്നിധ്യമുള്‍പ്പെടെയുള്ള സ്ഥലത്താണ് നഗരസഭ കെട്ടിടനിര്‍മാണാനുമതി നല്‍കിയത്. ആറന്മുള വിമാനത്താവളം സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ ആവശ്യപ്രകാരമാണ്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുമ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 10 ശതമാനം ഓഹരി എടുത്തു. പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ നിര്‍മ്മാണം തുടങ്ങുന്നതും തടഞ്ഞില്ല. സെസ് റിപ്പോര്‍ട്ട് മാത്രമല്ല കായല്‍ കയ്യേറ്റങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തീരദേശനിര്മാണാനുമതി നല്‍കും മുമ്പ് കോസ്റ്റല്‍ സോണ്‍ അതോറിറ്റി സ്ഥലം സന്ദര്‍ശിക്കണമെന്നും നിയമമുണ്ട്. നിയമങ്ങളുടെ അഭാവമല്ല കയ്യേറ്റം തുടരുന്നതിന് കാരണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ച നടപടികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. സത്യവാങ്മൂലങ്ങളെക്കാള്‍ വില കറന്സിനോട്ടുകള്ക്കാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: