മാഡ്രിഡ്: ലോകകപ്പ് ജേതാക്കളായ ജര്‍മ്മന്‍ ടീമിന്റെ മധ്യനിരയിലെ കരുത്തന് ടോണി ക്രൂസിനെ സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ആറ് വര്‍ഷത്തേക്കാണ് താരവുമായി റയല്‍ മാഡ്രിഡ് കരാര്‍ ഒപ്പിട്ടത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 24 മില്ല്യണ്‍ പൗണ്ടനാണ് താരത്തെ റയല്‍ സ്വന്തമാക്കിയതെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മ്മനിക്കായി എല്ലാ മത്സരങ്ങളിലും കളിച്ച ടോണി ക്രൂസ് രണ്ട് ഗോളുകളും സ്വന്തമാക്കി.
ജര്‍മ്മനിയുടെ ചാമ്പ്യന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് മിഡ്ഫീല്‍ഡിലെ ഈ കരുത്തനെ റയല്‍ സ്വന്തമാക്കിയത്. ബയേണ്‍ മ്യൂണിക്കിന് വേണ്ടി 130 മത്സരങ്ങളില്‍ കളിച്ച 24കാരനായ ക്രൂസ് 2009-10 സീസണില്‍ ബയേര്‍ ലെവര്ക്യൂസന് വേണ്ടി ലോണില്‍ കളിച്ചിരുന്നു. ലെവര്ക്യൂസന് വേണ്ടി 43 മത്സരങ്ങള്‍ കളിച്ച ക്രൂസ് 10 ഗോളുകളും നേടിയിട്ടുണ്ട്. അര്‍ജന്റീനന്‍ താരം ഏയ്ഞ്ചല്‍ ഡി മരിയക്കൊപ്പം റയലിന് വേണ്ടി കളിമെനയാനായി ക്രൂസും വരുന്നതോടെ റയലിന്റെ കരുത്ത് കൂടും. എട്ടാം നമ്പര്‍ ജേഴ്സിയാണ് റയല്‍ ക്രൂസിന് നല്‍കുക.
ഗ്രെയ്ഫ്സ്വാല്ഡര്, ഹാന്‍സ റോസ്റ്റോക്ക് എന്നിവയ്ക്കുവേണ്ടി കളിച്ചുതുടങ്ങിയ ക്രൂസ് 2007ലാണ് ബയറണ് മ്യൂണിക്കില്‍ ചേര്‍ന്ന്. ജര്‍മ്മനിക്കുവേണ്ടി 51 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
അതേസമയം അത്ലറ്റികോ മാഡ്രിഡിന്റെ പ്രതിരോധനിരയിലെ കരുത്തന് ഫിലിപ്പെ ലൂയിസിനെ ചെല്‍സി സ്വന്തം നിരയിലെത്തിച്ചു. നേരത്തെ 32 മില്ല്യണ്‍ പൗണ്ടിന് ഡീഗോ കോസ്റ്റയെ സ്വന്തം ക്യാമ്പിലെത്തിച്ച ചെല്‍സി ബ്രസീലിന്റെ ലെഫ്റ്റ് ബാക്കിനായി മുടക്കിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഏകദേശം 20 ദശലക്ഷം പൗണ്ടാണ് താരത്തിനായി മുടക്കിയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: