ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണെടുത്തിട്ടുള്ളത്. 37 റണ്‍സുമായി അജിന്‍ക്യ രഹാനെയും ഏഴ് റണ്‍സുമായി ഭുവനേശ്വര്‍കുമാറുമാണ് ക്രീസില്‍. മുന്‍നിര ബാറ്റ്സ്മാന്മാരില് ഒരാള്‍ക്കും അര്‍ദ്ധസെഞ്ച്വറി പോലും നേടാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് നയിച്ചത്.
ആദ്യ ടെസ്റ്റിലെ പോലെ ശിഖര്‍ ധവാന് ഇന്നലെയും പരാജയപ്പെട്ടു. സ്കോര്‍ബോര്‍ഡില്‍ വെറും 11 റണ്‍സ് മാത്രമുള്ളപ്പോള്‍ ഏഴ് റണ്‍സെടുത്ത ധവാനെ ആന്‍ഡേഴ്സന്റെ പന്തില്‍ ബല്ലാന്സിന് ക്യാച്ച് നല്കി പുറത്തായി. പിന്നീട് ആദ്യ ടെസ്റ്റിലെ സെഞ്ച്വറി വീരന് മുരളി വിജയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ മുരളിക്ക് ഇന്നലെ പ്രതീക്ഷിച്ചപോലെ ഉയരാന്‍ കഴിഞ്ഞില്ല. സ്കോര്‍ ബോര്‍ഡില്‍ 48 റണ്‍സായപ്പോള്‍ 24 റണ്‍സെടുത്ത വിജയിനെ പ്ലന്കറ്റിന്റെ പന്തില്‍ ബല്ലാന്‍സ് കയ്യിലൊതുക്കി. തുടര്‍ന്ന് ചേതേശ്വര്‍ പൂജാരയും ഫോമിലല്ലാത്ത വിരാട് കോഹ്ലിയും ഒത്തുചേര്‍ന്നെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 86-ല്‍ എത്തിയപ്പോള്‍ 25 റണ്‍സെടുത്ത വിരാട് കോഹ്ലിയെ ആന്ഡേഴ്സണ് വിക്കറ്റ് കീപ്പര്‍ മാറ്റ് ്രപയറുടെ കൈകളിലെത്തിച്ചു. പിന്നീട് പൂജാരയും രഹാനെയും ചേര്‍ന്ന് സ്കോര്‍ മൂന്നക്കം കടത്തിവിട്ടെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 113-ല്‍ എത്തിയപ്പോള്‍ പൂജാര മടങ്ങി. 28 റണ്‍സെടുത്ത പൂജാരയെ സ്റ്റോക്ക്സ് ബൗള്‍ഡാക്കുകയായിരുന്നു.
തുടര്‍ന്ന് രഹാനെക്കൊപ്പം ഒത്തുചേര്‍ന്ന ധോണി ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിംഗ്സിന് ഏറെ ആയുസ്സുണ്ടായിരുന്നില്ല. സ്കോര്‍ 123-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സ് മാത്രമെടുത്ത ധോണിയെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ പ്രയര്‍ കയ്യിലൊതുക്കി. സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സ്കോര്‍ 128-ല്‍ നില്‍ക്കേ മൂന്ന് റണ്‍സെടുത്ത രവീന്ദ്ര ജഡേജയെ മൊയീന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ സ്റ്റുവര്‍ക്ക് ബിന്നിക്കും ഏറെ ആയുസ്സുണ്ടായില്ല. ആദ്യ ടെസ്റ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ ബിന്നി ഇന്നലെ 9 റണ്‍സ് മാത്രമെടുത്ത് ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്ഡേഴ്സണ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: