മാഡ്രിഡ്: ഇക്കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ മിന്നുംതാരമായി മാറിയ കൊളംബിയയുടെ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്ക്. ഏകദേശം 648 കോടിരൂപയ്ക്കാണ് (63 മില്ല്യണ്‍ പൗണ്ട്) റയല്‍ താരത്തെ സ്വന്തമാക്കാനൊരുങ്ങുന്നത്. ലോകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ റോഡ്രിഗസിനെ മൊണാക്കോയില്‍ നിന്നാണ് റയല്‍ സ്വന്തം നിരയിലേക്ക് എത്തിക്കുന്നത്. 63 മില്ല്യണ്‍ പൗണ്ടാണ് മൊണാക്കോയെ വില്‍ക്കുന്നതിനായി ആവശ്യപ്പെട്ടിരുന്നത്. ഈ തുക നല്‍കാമെന്ന് റയല്‍ സമ്മതിച്ചതോടെയാണ് താരത്തിന്റെ കൂടുമാറ്റം ഏറെക്കുറെ ഉറപ്പായത്.
മൊണാക്കോക്ക് വേണ്ടി 34 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകള്‍ നേടിയിട്ടുള്ള റോഡ്രിഗസിന്റെ കരുത്തിലാണ് ഇത്തവണത്തെ ലോകകപ്പില്‍ കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. സൂപ്പര്‍ താരം റദമല്‍ ഫാല്‍ക്കാവോയുടെ അഭാവത്തില്‍ യാതൊരു സാധ്യതയും കല്‍പ്പിക്കാതിരുന്ന കൊളംബിയയെ ഇക്കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നയിച്ചത് റോഡ്രിഗസിന്റെ കേളീമികവാണ്. പ്രീ ക്വാര്‍ട്ടറില്‍ ഉറുഗെ്വക്കെതിരെ നേടിയ ആദ്യ ഗോള്‍ ഇക്കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നുമായിരുന്നു. ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകളാണ് ഈ 23കാരന് നേടിയത്. റോഡ്രിഗസിനായി പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്തുണ്ടായിരുന്നു.
2013-ല്‍ 30 മില്ല്യണ്‍ പൗണ്ടിന് എഫ്സി പോര്‍ട്ടോയില്‍ നിന്നാണ് റോഡ്രിഗസിനെ മൊണാക്കോ സ്വന്തമാക്കിയത്. 2010 മുതല്‍ 13 വരെ മൊണാക്കോയില്‍ കളിച്ച റോഡ്രിഗസ് 63 മത്സരങ്ങളില്‍ നിന്നായി 25 ഗോളുകളും നേടിയിട്ടുണ്ട്.
റോഡ്രിഗസിന് പുറമെ മറ്റൊരു കൊളംബിയന്‍ സൂപ്പര്‍താരമായ റദമല്‍ ഫാല്ക്കോവോക്ക് വേണ്ടിയും റയല്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വെയ്ല്‍സ് താരം ഗരെത്ത് ബെയ്ലിനെ 77 മില്ല്യണ്‍ പൗണ്ടിന് റയല്‍ സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: