തിരുവനന്തപുരം: ചവറ കെഎംഎംഎല്ലിനായി ഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അടുത്തയാഴ്ച മന്ത്രിമാരും തൊഴിലാളി യൂണിയന് നേതാക്കളും ഉള്‍പ്പെടുന്ന യോഗം വിളിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. വ്യവസായമന്ത്രിയും തൊഴില്‍മന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. കെഎംഎംഎല്ലില്‍നിന്ന് മലിനീകരണമുണ്ടാവുന്നുവെന്നത് വസ്തുതയാണ്. അതിനാല്‍, പ്രദേശത്തെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നേരത്തെതന്നെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
സമീപപ്രദേശങ്ങളില്‍ ജലവൈദ്യുത പദ്ധതികള്‍ക്കും വൈദ്യസഹായത്തിനുമുള്ള തുക വര്‍ധിപ്പിക്കുന്നത് ആലോചിക്കും. കമ്പനി ലാഭമുണ്ടാക്കുന്നതിനോടൊപ്പംതന്നെ ജനങ്ങളോടുള്ള ഉത്തരവാദിത്തവും നിറവേറ്റണമെന്ന് നിര്‍ദേശം നല്‍കും. ഉടമകള്‍ അനുകൂലനിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ അവരുമായി ചര്‍ച്ച നടത്തിയശേഷം കാലതാമസമില്ലാതെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോവുമെന്നും സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
കെഎസ്ടിപിയുടെ റോഡ് വികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ മുന്‍മന്ത്രി കെ. ടി.ജേക്കബിന്റെ പ്രതിമയും രക്തസാക്ഷിമണ്ഡപവും മാറ്റിസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഇ-ഫയലിങ്ങിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ ഫയലുകള്‍ കെല്‍ട്രോണിന്റെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. കൊട്ടാരക്കര മൈലം താമരക്കുടി സര്‍വീസ് സഹകരണബാങ്കില്‍ നടന്ന എട്ടുകോടി രൂപയുടെ അഴിമതിയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന് അറിയിച്ചു.
ആലപ്പുഴ പി കൃഷ്ണുപിള്ള സ്മാരകം നശിപ്പിച്ചതിനെക്കുറിച്ച് എഡിജിപി അനന്തകൃഷ്ണനോട് നേരിട്ട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് കായികസര്‍വകലാശാല തുടങ്ങുന്നകാര്യം പരിശോധിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. പട്ടാമ്പി എസ്എന്‍ജിഎസ് കോളജ് ഗ്രൗണ്ടില്‍ സ്റ്റേഡിയം നിര്മിക്കുന്നകാര്യത്തില് വിശദമായ പദ്ധതി റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിലും ഹരിപ്പാടും കൂത്തുപറമ്പിലും വെറ്ററിനറി കോളജ് അനുവദിക്കുമെന്ന് മന്ത്രി കെ.പി. മോഹനന് അറിയിച്ചു.
പ്രകൃതിക്ഷോഭംമൂലം കൃഷിനാശം സംഭവിക്കുന്ന വിളകള്‍ക്ക് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍നിന്ന് നല്കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം റവന്യൂവകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: