തിരുവനന്തപുരം: സംസ്ഥാനത്തെ 12 സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. ബാക്കി അംഗീകാരം ലഭിച്ച കെഎംസിറ്റി., ട്രാവന്‍കൂര്‍ മെഡിസിറ്റി എന്നീ കോളേജുകള്‍ ഉടന്‍ കരാറില്‍ ഏര്‍പ്പെടുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തുടര്‍ അംഗീകാരം ലഭിക്കാത്ത കോളേജുകളില്‍ ഗോകുലം, മലബാര്‍ മെഡിക്കല്‍ കോളേജുകള്‍ അംഗീകാരം ലഭിച്ചാലുടന്‍ കരാര്‍ ഒപ്പിടുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യന്‍ മാനേജ്മെന്റ് ഉള്‍പ്പെടെ ഇപ്പോള്‍ 19 സ്വാശ്രയ മെഡിക്കല്‍ കോളേജുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ കരുണ മെഡിക്കല്‍ കോളേജും സര്‍ക്കാരുമായുള്ള കേസ് നിലനില്ക്കുന്നു. ആരോഗ്യസര്‍വകലാശാലയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കണ്ണൂര്‍, ഗോകുലം, മലബാര്‍ എന്നീ മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ തുടര്‍ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
എംഇഎസിന് ന്യൂനപക്ഷപദവിയുള്ളതിനാല് സ്വയം പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 14 കോളേജുകളുമായിട്ടാണ് സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടേണ്ടത്.
ഇതില്‍ 12 കോളജുകളുമായാണ് ഇതിനകം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഡെന്റല്‍ കോളജുകളും സര്‍ക്കാരുമായി കരാര്‍ ഒപ്പിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളജുകളും സര്‍ക്കാരുമായി ധാരണയിലെത്തി. അംഗീകാരം ലഭിച്ച കോളജുകള്‍ സര്‍ക്കാരുമായി ധാരണയുണ്ടാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് ആരോഗ്യസര്‍വകലാശാല തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പഠനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കുന്ന സൗകര്യങ്ങള്‍ തുടരുന്നത് പുന:പരിശോധിക്കും. ഈവര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ 1,250 സീറ്റുകളും സ്വാശ്രയ മേഖലയില്‍ ഇതുവരെ ഒപ്പിട്ട 12 കോളേജുകളില്‍ 675 സീറ്റുകളും, പരിയാരം മെഡിക്കല്‍ കോളേജിലെ 50 സീറ്റുകളും ഉള്‍പ്പെടെ 1,975 സീറ്റുകള്‍ സര്‍ക്കാരിന് മെരിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നതിന് ലഭ്യമാണ്.
ഈവര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അധികമായി പ്രവേശനം നടത്താന്‍ കഴിയും.
മാനേജ്മെന്റിന്റെ 50 ശതമാനം സീറ്റില്‍ എപ്രകാരം പ്രവേശനം നടത്തണമെന്നതുസംബന്ധിച്ചു മാത്രമായിരുന്നു മാനേജ്മെന്റുകളുടെ പ്രശ്നം. സുപ്രികോടതി ഉത്തരവ് വന്നശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി.
ഈവര്‍ഷം ഇടുക്കിയിലെ മെഡിക്കല്‍ കോളേജും അടുത്തവര്‍ഷം തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജും പ്രവര്‍ത്തനം ആരംഭിക്കും. പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കല്‍ കോളേജും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: