പള്ളുരുത്തി: ശശികുമാറിന്റെ വേര്‍പാട് ശരിക്കും എന്നെ തളര്‍ത്തി….എന്റെ സംഗീതജീവിതത്തിന് ഒരുകാലഘട്ടത്തില്‍ തണലായി നിന്ന ഉറ്റ സ്നേഹിതനാണ് വേര്‍പിരിഞ്ഞത്. സംഗീതചക്രവര്‍ത്തി എം.കെ. അര്ജുനന് മാസ്റ്ററുടെ കണ്ഠമിടറി.
1970 കാലഘട്ടത്തില്‍ ശശികുമാറിന്റെ റസ്റ്റ്ഹൗസ് എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഒന്നിക്കുന്നത്. ശ്രീകുമാരന്‍ തമ്പി രചിച്ച് ഈണമിട്ട ചിത്രത്തിലെ പാട്ടുകള്‍ പിന്നീട് വന്‍ഹിറ്റായി. അര്ജുനന്, ശ്രീകുമാരന്‍ തമ്പി, ശശികുമാര്‍ ടീമിന്റെ ചിത്രങ്ങള്‍ പാട്ടിന് പ്രാധാന്യമുള്ളവയായിരുന്നു. ഗാനം ചിട്ടപ്പെടുത്തിത്തുടങ്ങിയാല് ഒരു പാട്ട് തീരുംവരെ ശശികുമാര്‍ ഒപ്പമുണ്ടാകും. ഇടുന്ന ട്യൂണുകളൊന്നും ശശികുമാറിന് ഇഷ്ടപ്പെടാറില്ല. ഒരു പാട്ട് തീര്‍ക്കാന്‍ വേണ്ടി ദിവസങ്ങളും ആഴ്ചകളും എടുത്തിട്ടുണ്ട്. പലപ്പോഴും ഇക്കാര്യം പറഞ്ഞ് പിണങ്ങിയിട്ടുണ്ടെന്നും മാഷ് ഓര്‍ക്കുന്നു. സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോയ സംഭവങ്ങള്‍വരെയുണ്ടായിട്ടുണ്ട്. പക്ഷെ പിണക്കം താല്‍ക്കാലികമായിരിക്കും. ഞാന്‍ താമസിക്കുന്ന ലോഡ്ജിന്റെ താഴെ വന്ന് അര്ജുനന് വന്നാല്‍ ഒരു വാഹനവും പോകരുതെന്ന് മുന്‍കൂട്ടി പറഞ്ഞിട്ടാവും ശശികുമാര്‍ വരിക. ആഴത്തില്‍ ഹൃദയബന്ധമുള്ളവര്ക്കു മാത്രമേ പിണങ്ങാനും ഇണങ്ങാനും കഴിയൂവെന്ന് മാഷ് കൂട്ടിച്ചേര്‍ത്തു.
ശശികുമാറിന്റെ പിക്നിക്കിലെ കസ്തൂരി മണക്കുന്നല്ലോ എന്ന ഗാനവും അന്വേഷണം എന്ന ചിത്രത്തിലെ ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം എന്ന ഗാനവും ഇന്നും ജനങ്ങള്‍ നെഞ്ചിലേറ്റുന്നത് ഇത്തരം നല്ല കൂട്ടുകെട്ടുണ്ടായതുകൊണ്ടാണ്. ഒരുമിച്ച് അന്‍പതോളം ചിത്രങ്ങളില്‍ സഹകരിച്ചു. പഴയ ദീപക് കമ്പയിന്‍സിന്റെ നിര്‍മ്മാതാക്കള്‍ അവരുടെ ചില ചിത്രങ്ങളില്‍ സഹകരിച്ച സമയത്ത് തന്റെ ഗുരുവായ ദേവരാജന്‍ മാസ്റ്ററുടെ സഹായത്തോടെയാണ് താന്‍ ഗാനങ്ങള്‍ സംഗീതം ചെയ്യുന്നതെന്ന ആരോപണം ഉന്നയിച്ചു. അവരുടെ ഓഫീസില്‍വെച്ച് ഗാനങ്ങള്‍ ചിട്ടപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. അന്ന് അവരുടെ തീരുമാനത്തെ ശക്തിയുക്തം എതിര്‍ത്ത് രംഗത്തുവന്നത് ശശികുമാറായിരുന്നു. അര്ജുനന് എന്ന സംഗീതസംവിധായകനെ നിങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നേയുള്ളൂവെന്ന് ശശി അവരോട് വെല്ലുവിളിച്ചു. നിര്‍മാതാക്കള്‍ പിന്നീട് അയഞ്ഞെങ്കിലും തന്റെ തീരുമാനപ്രകാരം ശശികുമാറിന്റെ സാന്നിധ്യത്തില്‍ പാട്ടുകള്‍ തീര്‍ക്കുകയായിരുന്നു. ഓര്‍മ്മകള്‍ക്ക് മരണമില്ല. ശശികുമാറിന്റെ ഓര്‍മ്മകള്‍ അവസാനിക്കുകയുമില്ല. അര്ജുനന് മാസ്റ്റര്‍ തുടര്‍ന്നു.
കെ. കെ റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: