1952മുതല്‍ മലയാള സിനിമയ്ക്കൊപ്പമുണ്ടായിരുന്നു ജെ.ശശികുമാര്‍. ഇക്കാലത്തിനിടയില്‍ നിരവധി ഹിറ്റ് സിനിമകള്‍ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. പല നടീനടന്മാരെയും താരപരിവേഷത്തിലേക്കുയര്‍ത്താന്‍ ശശികുമാറിന്റെ സിനിമകള്‍ക്കായി.
ഒരിക്കല്‍ മലയാള സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയതും പരിപോഷിപ്പിച്ചതും ശശികുമാറിന്റെ ചലച്ചിത്രങ്ങളായിരുന്നു. അന്നൊന്നും അദ്ദേഹത്തെ ആരും തിരിച്ചറിയുകയോ അര്‍ഹമായ അംഗീകാരം നല്‍കുകയോ ഉണ്ടായില്ല. കാരണം, അന്ന് സിനിമ അറിയപ്പെട്ടിരുന്നത് താരങ്ങളുടെ പേരിലായിരുന്നു. നല്ല ചലച്ചിത്രങ്ങള്‍ക്കു പിന്നില്‍ സംവിധായകന്റെ മിടുക്കുണ്ടെന്ന് കേരളത്തിലെ ശരാശരി സിനിമാ പ്രേക്ഷകര്‍ മനസ്സിലാക്കിയില്ല. അവര്‍ക്ക് സിനിമ സത്യന്റെയും പ്രേംനസീറിന്റെയും ജയന്റെയും ഷീലയുടെയും ജയഭാരതിയുടെയുമായിരുന്നു.സംവിധായകന് അപ്രസക്തനായി. അതിനാലാകണം പുരസ്കാരങ്ങളിലൊന്നും ശശികുമാറിനെ ആരും പങ്കു ചേര്‍ത്തില്ല.
ഹിറ്റ് മേക്കര്‍ പദവി അദ്ദേഹത്തിനു നല്കിയപ്പോഴും പുരസ്കാരങ്ങള്‍ അദ്ദേഹത്തിലേക്കെത്തിയില്ല. ഒരുപാടു കാലം കഴിഞ്ഞാണ് ശശികുമാറിനെ സര്‍ക്കാര്‍ പോലും പരിഗണിച്ചത്. മലയാള ചലച്ചിത്ര ശാഖയ്ക്കു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം, ജെ.സി.ഡാനിയേല്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ശശികുമാറിനു നല്‍കാനുള്ള തീരുമാനം സര്‍ക്കാരിനുണ്ടായ വൈകിയ വിവേകവും അദ്ദേഹത്തിനു ലഭിച്ച വളരെ വൈകിയുള്ള അംഗീകാരവുമായിരുന്നു.
ഒരു കാലത്ത് സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയിരുന്നത് ശശികുമാറിന്റെ സിനിമകളായിരുന്നു. അദ്ദേഹം സംവിധാനംചെയ്ത ചിത്രങ്ങളില്‍ കൂടുതലും പണംവാരി ചിത്രങ്ങളായിരുന്നു. എഴുപതുകളിലെയും എണ്‍പതുകളിലെയും നല്ല സിനിമകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നവരുടെ വാക്കുകളിലേക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കടന്നു വരും.
ആലപ്പുഴക്കാരന് വര്‍ക്കിജോണ്‍ സിനിമയ്ക്കു വേണ്ടിയാണ് ശശികുമാറായത്. 1927 ഒക്ടോബര്‍ 14ന് ആലപ്പുഴയില്‍ പൂന്തോപ്പില്‍ വീട്ടില്‍ മില്ലുടമ എന്‍.എല്‍. വര്‍ക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ മൂന്നാമനായാണ് അദ്ദേഹം ജനിച്ചത്. നാടകക്കമ്പമായിരുന്നു ആദ്യം. സ്കൂളില്‍ പഠിക്കുമ്പോള്‍ ‘ജീവാര്‍പ്പണം’ എന്ന നാടകം എഴുതി. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പ്രഫഷനല്‍ നാടകരംഗത്തും സജീവമായി. അടൂര്‍ പങ്കജത്തിന്റെയും മറ്റും ചുമതലയിലുള്ള അടൂര്‍ പാര്‍ഥസാരഥി തിയറ്റേഴ്സില്‍ ജഗതി എന്‍.കെ. ആചാരിയുടെ നാടകത്തില്‍ വേഷമിട്ടതാണ് വഴിത്തിരിവായത്. നാടകക്കമ്പക്കാലത്താണ് ആലപ്പുഴയിലെ ഉദയാ സ്ററുഡിയോ ഉടമ കുഞ്ചാക്കോയാണ് അഭിനയിക്കാനുള്ള അവസരം നല്‍കുന്നത്. കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുതുകുളം രാഘവന്‍പിള്ള തിരക്കഥയെഴുതി പ്രേംനസീര്‍ നായകനായ ‘വിശപ്പിന്റെവിളി’യായിരുന്നു ചിത്രം. അബ്ദുല്‍ ഖാദര്‍ എന്നായിരുന്നു അന്ന് പ്രേംനസീറിന്റെ പേര്. ജോണ്‍ വില്ലനും. തിക്കുറിശ്ശിയാണ് അബ്ദുല്ഖാദറിന്റെയും ജോണിന്റെയും പേരുമാറ്റുന്നത്. അങ്ങനെ പ്രേംനസീറും ശശികുമാറും ഉണ്ടായി. തിരമാല, ആശാദീപം, വേലക്കാരന് എന്നീ ചിത്രങ്ങളിലും ശശികുമാര്‍ അഭിനയിച്ചു.
കുഞ്ചാക്കോയുടെ സംവിധാന സഹായിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. അഭിനയത്തെക്കാള്‍ ശശികുമാറിന് വഴങ്ങുന്നത് സംവിധാനമാണെന്ന് തിരിച്ചറിഞ്ഞതും കുഞ്ചാക്കോയാണ്. ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് സിനിമ രാമരാജ്യം മലയാളത്തിലെടുക്കാന്‍ ‘ഉദയ’ തീരുമാനിച്ചപ്പോള്‍ അതിന്റെ എഴുത്തുപണികള്‍ ശശികുമാറിനെ ഏല്‍പ്പിച്ചു. സീത എന്നപേരിലിറങ്ങിയ ആ ചലച്ചിത്രം വലിയ വിജയമായിരുന്നു. ഇക്കാലത്തെല്ലാം സുഹൃത്തായിരുന്നു പ്രേംനസീര്‍. നസീര്‍ വഴിയാണ് മെരിലാന്‍ഡ് സുബ്രഹ്മണ്യത്തെ പരിചയപ്പെടുന്നത്. മെരിലാന്‍ഡില്‍നിന്ന് ചെന്നൈയിലെത്തി. ചെന്നൈയില്‍ തോമസ് പിക്ചേഴ്സിന്റെ ‘ഒരാള്‍കൂടി കള്ളനായി’ എന്ന ചിത്രത്തിന്റെ സ്വതന്ത്ര സംവിധായകനായിട്ടായിരുന്നു തുടക്കം. എന്നാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് രണ്ടാമത്തെ ചിത്രമായ ‘കുടുംബിനി’യാണ്. കവിയൂര്‍ പൊന്നമ്മയുടെ ആദ്യ ചിത്രമായിരുന്നു അത്. തുടര്‍ന്ന് ഒട്ടേറെ ഹിറ്റുകള്‍ ശശികുമാറില്‍നിന്ന് മലയാളത്തിനു ലഭിച്ചു.
ഒരു വര്‍ഷം 13 സിനിമകള്‍വരെ സംവിധാനംചെയ്ത് അദ്ദേഹം അത്ഭുതം കാട്ടിയിട്ടുണ്ട്. 1980ലായിരുന്നു ഇത്. 141 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനംചെയ്തു. ഇതില്‍ 84ലും നസീര്‍ നായകനായി. 47 സിനിമകളില്‍ ഷീല നായികയും. ഇതെല്ലാം ലോക സിനിമാ ചരിത്രത്തിലെ റിക്കോര്‍ഡുകളായിരുന്നു.
നിരവധി കൂട്ടുകെട്ടുകളും ശശികുമാറിന്റെ സിനിമകളിലൂടെ ഉണ്ടായി. മലയാളത്തിന് എക്കാലത്തേയും മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ശ്രീകുമാരന്‍ തമ്പി-എം. കെ. അര്ജുനന് സഖ്യത്തിനു തുടക്കമായത് ശശികുമാറിന്റെ സൂപ്പര്‍ സിനിമയായ ‘റസ്റ്റ്ഹൗസി’ലെ ഗാനങ്ങളിലൂടെയാണ്. വില്ലനായി ജോസ് പ്രകാശിനെ അവതരിപ്പിച്ചതും ശശികുമാറാണ്. 1966ല്‍ പുറത്തിറങ്ങിയ ലൗ ഇന്‍ കേരളയിലായിരുന്നു ജോസ്പ്രകാശിന്റെ രംഗപ്രവേശം. അതേ വര്‍ഷം ‘പെണ്മക്കളി’ല്‍ ഷീലയുടെ അനുജത്തിയുടെ റോളില്‍ ജയഭാരതിയുമെത്തി. 1979ല്‍ ചൂള എന്ന ശശികുമാര്‍ ചിത്രത്തിലൂടെ കുളത്തൂപ്പുഴ രവി എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകന് രവീന്ദ്രനായി. ശശികുമാറിനെക്കുറിച്ചു പറയാന്‍ നിരവധി കാര്യങ്ങള്‍. ഇത്രയൊക്കെയുണ്ടായിട്ടും അദ്ദേഹത്തിലെ സിനിമാ സംവിധായകന്റെ കഴിവും മഹത്വവും തിരിച്ചറിയാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. പ്രഗത്ഭനായ ആ സംവിധായകന് പുതുതലമുറയ്ക്ക് അന്യനാകുന്നത് അതിനാലാണ്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: