കൊച്ചി: സ്വര്‍ണം പൂശിയ വിഗ്രഹങ്ങള്‍ കാണിച്ച് പലരില്‍നിന്നും കോടികള്‍ തട്ടിയ കേസിലെ പ്രതി സിനിയുടെ കൂട്ടാളിയായ ഐഎന്‍ടിയുസി നേതാവ് ഒ.ടി. ഷാജിയെ( ഷാജി ജോസഫ്) സൗത്ത് പോലീസ് എസ്ഐ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. പള്ളുരുത്തിസ്വദേശി ഈശിയെന്നയാളില്നിന്നും 35 ലക്ഷം രൂപ തട്ടിയ കേസിലും കണ്ണമാലി സ്വദേശിനി ഫിലോമിനയില്‍നിന്നും പണം തട്ടിയ കേസിലും ഇയാളുടെ പങ്ക് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.ഐഎന്‍ടിയുസി ജോസഫ് വിഭാഗം കേരള ജനറല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് യൂണിയന്റെ മുന്‍ ജില്ലാ പ്രസിഡന്റും ഗാര്‍ഹിക തൊഴിലാളി യൂണിയന് (ഐന്‍ടിയുസി) ജില്ലാ സെക്രട്ടറിയും കോള്‍ടാക്സി ഡ്രൈവേഴ്സ്യൂണിയന് ജില്ലാ പ്രസിഡന്റുമാണ് ഷാജി.
തേവര ധനലക്ഷ്മി ജുവല്ലറിയില്‍ വനിതാ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ സിനി, ഷൈല എന്നിവരെ അറസ്റ്റുചെയ്തിരുന്നു. സിനിയുടെ പേരില്‍ പത്തോളം കേസുകളുണ്ട്. ഷാജി തന്റെ പേര് പുറത്തുവരാതിരിക്കാന്‍ കൂട്ടാളികളെ ജയിലിലയച്ച് പാലാരിവട്ടം സെക്സ്റാക്കറ്റ് കേസില്‍ ജയിലില്‍ കഴിയുന്ന ജലറാണി വഴി സിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷാജിയെ ഭയന്ന് സിനി സന്ദര്‍ശകരെ കാണുന്നതില്‍നിന്ന് പിന്തിരിഞ്ഞിരുന്നു.
തട്ടിപ്പിന്റെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും ചുക്കാന്‍ പിടിക്കുന്ന ഷാജി കുപ്രസിദ്ധ ഗുണ്ട ബായി നസീറിന്റെ അടുത്തയാളാണ്. നേരിട്ട് ഓപ്പറേഷനുകളില്‍ പങ്കെടുക്കാത്ത ഷാജി ഇവരുടെ പ്രധാന സാമ്പത്തികസ്രോതസുകള്‍ നിയന്ത്രിക്കുന്നയാളാണ്. 35 ലക്ഷം രൂപ തട്ടിയെടുത്ത ശേഷവും പള്ളുരുത്തി സ്വദേശിയായ ഈശിയെ സെറ്റില്‍മെന്റിനായി തമ്മനം സംസ്കാര ജംഗ്ഷനിലുള്ള തന്റെ ഓഫീസില്‍ വിളിച്ചുവരുത്തി സിനിമാ സ്റ്റൈലില്‍ വിരട്ടിവിട്ടു. സെറ്റില്‍മെന്റിന് തയ്യാറാകാതിരുന്ന ഈശിയോട് ‘വേണമെങ്കില്‍ ഏഴ് ലക്ഷം രൂപ മേടിച്ചുകൊണ്ടുപോടാ നായെ’ എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
കൊച്ചി സിറ്റി പോലീസിന്റെ ഗുണ്ടാവേട്ടയില്‍ ബായി നസീറും മരട് അനീഷും ഉള്‍പ്പെടെയുള്ള ഗുണ്ടാസംഘങ്ങളെ അറസ്റ്റ്ചെയ്തിരുന്നു. ഈ സമയം ഒ.ടി. ഷാജി ഒളിവിലായിരുന്നു.
തേവര ധനലക്ഷ്മി ജുവല്ലറിയില്‍നിന്നും വനിതാ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സിനി സ്വര്‍ണം വാങ്ങിയത് ഷൈലയുടെ മകള്ക്കുവേണ്ടിയാണെന്നായിരുന്നു ജുവല്ലറി ഉടമയോട് പറഞ്ഞിരുന്നത്. ഒടുവില്‍ പണം നല്കാതായതിനെതുടര്ന്ന് ജുവല്ലറി ഉടമ സദാനന്ദന് സിനിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഈ വവിവരം സിനി ഷാജിയോട് പറഞ്ഞു. പണം തിരികെ നല്കാന് സാവകാശം അനുവദിക്കാമെന്നും വിവരം സദാനന്ദനോട് പറഞ്ഞ് ധാരണയാക്കി നല്‍കാമെന്നും ഷാജി സിനിയെ അറിയിച്ചു. പ്രശ്നം സെറ്റില്‍ ചെയ്താല്‍ തനിക്കെന്ത് ലഭിക്കുമെന്ന് ഷാജി ഷൈലയോട് ചോദിച്ചു. എത്ര വേണമെങ്കിലും പണം തരാമെന്ന് പറഞ്ഞുവെങ്കിലും ഷാജിക്ക് വേണ്ടത് പണമായിരുന്നില്ല. അവിടെവെച്ച് ഷൈലയെ മാനഭംഗപ്പെടുത്തി.
സിനിയേയും ഷൈലയേയും കോടതിയിലെത്തിച്ചപ്പോള്‍ ഭീഷണിയുമായി ഷാജി കോടതിപരിസരത്തുണ്ടായിരുന്നു. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ ലഭിക്കുന്നതിന് മുമ്പ് ജാമ്യത്തിലെടുക്കാനായി രാത്രിതന്നെ ഷാജിയും കൂട്ടാളികളും വക്കീലന്മാരെ അറേഞ്ച് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ പ്രതികളെ അയച്ചാല്‍ തന്റെ റോള്‍ സിനി പോലീസിനോട് വെളിപ്പെടുത്തുമെന്ന് ഭയന്നായിരുന്നു ഇത്.ഷൈലയുടെ പരാതിയില്‍ ഷാജിക്കെതിരായി പോലീസ് ബലാല്‍സംഗത്തിന് കേസെടുത്തിട്ടുണ്ട്.വഞ്ചനാകുറ്റത്തിന് അറസ്റ്റ്ചെയ്ത ഷാജിയുടെ തമ്മനം പള്ളിനടയിലുള്ള വീട്ടിലും തേവരയിലുള്ള ഓഫീസിലും പോലീസ് പരിശോധന നടത്തി. ഇൗ പരിശോധനയില്‍ മുദ്രപ്പത്രങ്ങളും ബ്ലാങ്ക് ചെക്കുകളും ആര്‍സി ബുക്കുകളും പ്രമാണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ അമിതപലിശക്ക് പണം കടംകൊടുക്കുന്നയാളാണെന്ന് നേരത്തെതന്നെ പരാതി ലഭിച്ചിരുന്നു. പരിശോധനയില്‍ കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേരള മണി ലെന്‍ഡേഴ്സ് ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിശാന്തിനി, തൃക്കാക്കര അസി. കമ്മീഷണര്‍ സേവ്യര്‍ സെബാസ്ററ്യന്, എറണാകുളം ടൗണ്‍ സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബിടോം എന്നിവര്‍ കേസന്വേഷണത്തിന് നേതൃത്വം നല്കി. ഇയാളുടെ കൂട്ടാളികള്‍ക്കുവേണ്ടി പോലീസ് ഊര്‍ജിതമായി അന്വേഷണംാരംഭിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ ഉടന്‍ പിടിയിലായേക്കുമെന്നും പോലീസ് അറിയിച്ചു.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറിനെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ്ഓഫീസര്‍മാരായ റോബര്‍ട്ട്, ശിവന്‍കുട്ടി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, വിനു, ഷിനോജ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: