മാനിഷാദ
വാല്മീകി മഹര്‍ഷി ക്രൗഞ്ചപ്പക്ഷിയുടെ ദീനരോദനം കേട്ട് അതിന്റെ ഇണയെ എയ്തുകൊന്ന നിഷാദനെ ശപിക്കുന്നു.
വാല്മീകി മഹര്‍ഷി തന്റെ ശിഷ്യനായ ഭരദ്വാജ മഹര്‍ഷിയോടും മറ്റു ശിഷ്യരോടും കൂടെ തമസാ നദിയില്‍ കുളിച്ച് വരുമ്പോഴാണ് ഒരു പക്ഷിയുടെ അതിദീനമായ കരച്ചില് കേട്ടത്. ശ്രദ്ധിച്ചപ്പോള്‍ അതൊരു ക്രൗഞ്ചപ്പക്ഷിയാണെന്ന് മനസ്സിലായി. അതിന്റെ ഇണയെ ഒരു കാട്ടാളന് അമ്പെയ്ത് കൊന്നതാണെന്നും മനസ്സിലായി. ഇണചേര്‍ന്നിരുന്ന അവയിലൊന്നിന്റെ വിയോഗത്താല്‍ കരയുന്ന ഇണപ്പക്ഷിയെക്കണ്ട് മഹര്‍ഷിയുടെ മനസ്സില്‍ ദുഃഖവും ദ്വേഷവും നിറഞ്ഞു.
”മാ നിഷാദ! പ്രതിഷ്ഠാം
ത്വമഗഃ ശാശ്വതീഃ സമാഃ
യത് ക്രൗഞ്ച മിഥുനാദേക
മവദ്ധിഃ കാമമോഹിതം!”
പിന്നീട്, അദ്ദേഹം തന്നെ, കാട്ടാളനെ ശപിച്ചതില്‍ ദുഃഖിച്ചുകൊണ്ട് പറഞ്ഞു. ”ഞാന്‍ ശപിക്കരുതായിരുന്നു. പക്ഷേ, ശിഷ്യാ, എന്നില്‍നിന്നും പാദബദ്ധവും അക്ഷരസമവും തന്ത്രീലയസമന്വിതവുമായ ശ്ലോകമാണ് വന്നത്” എന്ന്.
ആശ്രമത്തില്‍ തിരിച്ചെത്തിയ മഹര്‍ഷി തപസ്വിയായ താന്‍ ക്രോധത്തിന് അടിമയായല്ലോയെന്ന് ദുഃഖിച്ചിരിക്കുമ്പോള്‍ ബ്രഹ്മാവ് കയറി വന്നു. ബ്രഹ്മാവിനെ കണ്ട വാല്മീകി മഹര്‍ഷി പറഞ്ഞു, ”പിതാമഹാ! മധുരകൂജനമുതിക്കുന്ന ക്രൗഞ്ചപക്ഷിയെ അകാരണമായി വധിച്ചതിനാലാണ് ഞാന്‍ ആ നിഷാദനെ ശപിച്ചത്” എന്ന്.
അതുകേട്ട ബ്രഹ്മാവ് പറഞ്ഞു- ”മഹര്‍ഷേ! ആ ക്രൗഞ്ചപക്ഷി കൊല്ലപ്പെട്ടത് വിധാതാവായ എന്നാല്‍ നിശ്ചയിക്കപ്പെട്ടതനുസരിച്ചാണ്. ആ നിഷാദനെ അങ്ങ് ശപിച്ചത് സരസ്വതീ ദേവിയാല്‍ പ്രേരിതനായിട്ടാണ്. ഇതിലൊന്നും അങ്ങേയ്ക്ക് യാതൊരു പങ്കുമില്ല! അതല്ല, അങ്ങേയ്ക്ക് അങ്ങനെ പറഞ്ഞുപോയതില്‍ ദുഃഖമുണ്ടെങ്കില്‍, ശ്രീ നാരദരാല്‍ പറയപ്പെട്ട രാമന്റെ കഥ അങ്ങ് പറയൂ. ധര്മാത്മാവായ രാമന്റെ കഥ ഭക്തിയുണ്ടാവാനും ദുഃഖങ്ങള്‍ ഇല്ലാതാകാനും ഉപകരിക്കുന്നതാണ്” എന്ന്.
”ആരുടെ കഥയാണോ ഭക്തിയേയും ബുദ്ധിയേയും തരുന്നത് ആ രാമന്റെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ കഥകളെ വിശദീകരിച്ചു പറയൂ! സുമിത്രാ പുത്രനായ ലക്ഷ്മണനെക്കുറിച്ചും ജനകപുത്രിയായ സീതയെക്കുറിച്ചും പറയൂ! മാത്രമല്ല, രാമനാല്‍ കൊല്ലപ്പെട്ട രാക്ഷസന്മാരുടെ ചരിത്രവും പറയൂ! രാമനോട് എതിര്ത്തുനില്ക്കാന് കെല്പ്പുള്ളവരായിരുന്നല്ലോ ആ രാക്ഷസന്മാരും! ശപിക്കാനാണെങ്കിലും അങ്ങിപ്പോള്‍ ചൊല്ലിയ ശ്ലോകം രാമന്റെ കഥ പറയുന്നതിനായി വരട്ടെ! മൂന്നു ലോകങ്ങളും മലകളും പുഴകളും ഉള്ളിടത്തോളം കാലം ഈ രാമന്റെ കഥ നിറഞ്ഞുനില്ക്കും! അങ്ങയുടെ പേരും അതോടൊപ്പം നിലനില്ക്കും,” എന്നു പറഞ്ഞ് ബ്രഹ്മദേവന് അപ്രത്യക്ഷനായി.
പിന്നീട്, താന്‍ ചൊല്ലിയ ശ്ലോകത്തെക്കുറിച്ചോര്ത്ത് വാല്മീകിക്ക് തോന്നി, ഇതു താന്‍ കാട്ടാളനെ ശപിച്ചതല്ല. മറിച്ച് രാമനെ സ്തുതിച്ചതാണ് എന്ന്! ഹേ, ലക്ഷ്മീനിവാസാ! രാക്ഷസന്മാരില്, കാമത്താല്‍ ബുദ്ധിയറ്റ ഒന്നിനെ അങ്ങ് വധിച്ചുവല്ലൊ. അതിനാല്‍ അങ്ങ് ജനഹൃദയങ്ങളില്‍ സ്ഥിരമായ പ്രതിഷ്ഠ നേടട്ടെ! എന്നും ഇതിനര്ത്ഥമുണ്ടാകാമല്ലൊ! എന്നു കരുതി അദ്ദേഹം ശ്രീ നാരദമഹര്‍ഷി പറഞ്ഞ കഥയിലെ രാമനേയും ലക്ഷ്മണനേയും സീതയേയും കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. ‘അറിയപ്പെടാത്ത കാര്യങ്ങള്‍ അങ്ങേയ്ക്കറിയാനാകും, എന്ന ബ്രഹ്മാവിന്റെ വാക്കുകള്‍ ഹൃദയത്തില്‍ പ്രതിഫലിച്ചപ്പോള്‍ എല്ലാം തന്റെ മനസ്സുകൊണ്ട് കാണുവാന്‍ വാല്മീകി മഹര്ഷിയ്ക്ക് സാധിച്ചു. അത് അദ്ദേഹം കാവ്യമാക്കി.
അങ്ങനെ രാമന്റെ കാവ്യം എന്നപോലെ ദശശിരസ്സുവധവും (രാവണ വധവും) രചിക്കപ്പെട്ടു!
(തുടരും)
വി.പി.ഭാനുമതി അമ്മ,
പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: