ജൂലൈ 14, 2014. തുടക്കത്തില്‍ ഈ തീയതി വായിക്കുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉയരാം. എന്താണിതിന്റെ പ്രത്യേകത? ഒരു പ്രത്യേകതയുമില്ലെന്ന് ഒറ്റനോട്ടത്തില്‍ പറയാം. അന്നേ ദിവസമുണ്ടായ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഉണ്ട്, പ്രത്യേകത ഉണ്ട് എന്നുതന്നെ കണ്ടെത്താം.
അന്നാണ് കൊടുംകുറ്റവാളിയും ഭാരതത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്ന ഹാഫിസ് മുഹമ്മദ് സെയ്ദുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത വന്നത്.
ലാഹോറില്‍ പോയ ഭാരതത്തിന്റെ പ്രതിനിധി സംഘത്തില്‍പെട്ട ഒരു മാധ്യമപ്രവര്ത്തകന് വേദപ്രതാപ് വൈദിക് ഹാഫിസുമായി കൂടിക്കാഴ്ച നടത്തി. ജൂലൈ രണ്ടിനാണിത്. ”വേദിക്ക് ബാബാ രാംദേവുമായി അടുത്ത ബന്ധമുള്ളയാളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വേദികിന് ബന്ധമുണ്ട്. എന്തിന് ഈ കൂടിക്കാഴ്ച? ചോദ്യം രാജ്യസഭയിലാണ്. രാജ്യരക്ഷാമന്ത്രിയും രാജ്യസഭയുടെ നേതാവുമായ അരുണ്‍ ജെയ്റ്റ്ലി മറുപടി നല്കി. ‘സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട്’ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചര്‍ച്ചയുടെ സ്വഭാവമെന്തായിരുന്നു എന്നറിയില്ല. ഈ ചര്‍ച്ചയുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ല.’
ലോക്സഭയിലും ഈ പ്രശ്നം വന്നു. കെ.സി.വേണുഗോപാല്‍, ഇ.അഹമ്മദ്, എന്‍.കെ.പ്രേമചന്ദ്രന് എന്നിവരാണ് സര്‍ക്കാരിന്റെ മറുപടിക്കായി മുറവിളികൂട്ടിയത്. പാര്‍ലമെന്റില്‍ മറുപടി ലഭിക്കേണ്ട പ്രശ്നം ഉന്നയിക്കുമ്പോള്‍ നടപടിചട്ടം പാലിക്കണം. രേഖാമൂലം എഴുതി നല്‍കിയാലേ ബന്ധപ്പെട്ട മന്ത്രിയുടെ സാന്നിധ്യം സഭയില്‍ ഉറപ്പുവരുത്താനും മറുപടിക്ക് തയ്യാറാകാനും കഴിയൂ. തെരുവിലെ ചോദ്യംചെയ്യല്‍ പോലെ വിളിച്ചുകൂവിയിട്ട് കാര്യമില്ലെന്നറിയാത്തവരല്ല സഭയില്‍ ബഹളംവച്ച മൂവരും. ”സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഒളിച്ചുകളിയുണ്ട്” എന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. സഭയ്ക്കകത്ത് ഒരക്ഷരം മിണ്ടാത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലന് പുറത്താണ് പ്രതികരിച്ചത്. ‘വേദ പ്രതാപ് വൈദിക്’ ആര്‍എസ്എസുകാരനാണ്. സര്‍ക്കാരിന്റെ ദൂതനായാണ് ഹാഫിസിനെ കാണാന്‍ പോയത്. ദുരൂഹത ഉണ്ടാക്കാന്‍ ഇത്രയും പോരെ? ആര്‍എസ്എസിന്റെ അംഗത്വപട്ടിക കോണ്‍ഗ്രസ് ആപ്പീസിലാണല്ലോ സൂക്ഷിക്കുന്നത്! മാധ്യമങ്ങള്‍ ആഘോഷിച്ചു. തലങ്ങും വിലങ്ങും ചാനല്‍ ചര്‍ച്ചകള്‍. രണ്ടുദിവസം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചു. കാളപെറ്റുവെന്ന് കേട്ട പാടേ കയറുമെടുത്ത് ഓടിയവര്‍ ഇപ്പോള്‍ നിശബ്ദരാണ്.
ആര്‍എസ്എസിന് വൈദിക്കുമായി ഒരു ബന്ധവുമില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നറിയിച്ച വേദിക്, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹ റാവു, അടല്‍ബിഹാരി വായ്പേയി എന്നിവരുമായി സൗഹൃദമുണ്ടായിരുന്നെന്നും വ്യക്തമാക്കി. മാത്രമല്ല, ആര്‍എസ്എസുമായി തനിക്കൊരു ബന്ധവുമില്ല. എന്നും വൈദിക് പറഞ്ഞു.
”ഹാഫിസിനെ കണ്ടത് ആരും പറഞ്ഞിട്ടില്ല. ഞാനാരുടെയും ദൂതനല്ല” എന്ന് വൈദിക് വ്യക്തമാക്കിയപ്പോള്‍ പാര്‍ലമെന്റിലാകട്ടെ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അസന്ദിഗ്ധമായി ഹാഫിസ്-വേദിക് കൂടിക്കാഴ്ചയെ തള്ളിക്കളഞ്ഞു. അത് വ്യക്തിപരമാണ്. ഏതെങ്കിലും തരത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് സര്‍ക്കാരുമായി ബന്ധമില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇടപെട്ടോ എന്ന് വിശദീകരണം തേടിയതായും സുഷമ അറിയിച്ചപ്പോള്‍ നിരാശരായത് പ്രതിപക്ഷം ഒന്നടങ്കമാണ്. പാര്‍ലമെന്റില്‍ റെയില്‍, പൊതുബജറ്റ് ചര്‍ച്ച നടക്കുന്ന ദിവസങ്ങളിലാണ് ബഹളമെന്നോര്ക്കണം. അതൊന്നുമല്ല പ്രധാനം. വേദികിനെ ലാഹോറിലേക്ക് എഴുന്നള്ളിച്ചതാരെന്നറിയേണ്ടെ? മുന്‍ വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദ്. അദ്ദേഹത്തോടൊപ്പം മണിശങ്കര്‍ അയ്യരും. പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് പിരിഞ്ഞ രണ്ടുപേരുള്‍പ്പെട്ട ‘റീജണല്‍ പീസ് സെന്റര്‍’ എന്ന സംഘടനയുടെ ക്ഷണപ്രകാരമാണ് ഖുര്‍ഷിദും ഒപ്പും അഞ്ചെട്ട് മാധ്യപ്രവര്‍ത്തകരും ലാഹോറിലേക്ക് പോയത്. രാഹുലന് പറയുന്നതുപോലെ വൈദിക് ആര്‍എസ്എസ് എങ്കില്‍ ഖുര്‍ഷിദ് എന്തിന് ഇയാളെ കൂട്ടിനുകൂട്ടി?
ബിജെപി സര്‍ക്കാരിനുവേണ്ടി ദൂതനായി പാര്‍ലമെന്റ് ആക്രമണ സംഭവത്തിന്റെയും മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരനെ കണ്ടെന്ന് പ്രചരിപ്പിച്ചാല്‍ ലഭിക്കുന്ന രാഷ്ട്രീയ നേട്ടം. അതിലായിരുന്നു ബിജെപി വിരുദ്ധരുടെ ശ്രദ്ധ. അത് പക്ഷേ എട്ടുനിലയ്ക്ക് പൊട്ടി. ഭീകരതയോട് ഒരുതരത്തിലുള്ള സന്ധിയുമുള്ള പാര്‍ട്ടിയല്ല ബിജെപി. ബിജെപിയെ മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന നിലപാടുകളില്‍ പ്രധാനപ്പെട്ടതാണത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്ക് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടതും ഭീകരതക്കെതിരെയുള്ള നീക്കത്തില്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നാണ്. ഹാഫിസ്-വേദിക് കൂടിക്കാഴ്ച വിവാദമാക്കിയ ജൂലായ് 14ന് രണ്ട് സംഭവങ്ങള്‍ കൂടിയുണ്ടായി.
ബംഗ്ലുരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായ അബ്ദുള്‍ നാസര്‍ മദനി ജാമ്യത്തിലിറങ്ങിയത് അന്നാണ്. മദനിയെ ഭാരതം അറിയുന്നത് ഭീകരനായാണ്. രാജ്യമെങ്ങും ഭീകരാക്രമണത്തിന് വിത്തിട്ടത് മദനിയാണ്. 1991 ഏപ്രിലില്‍ മദനിയുടെ ഐഎസ്എസ് ആറു ജില്ലകളിലായി 84 സ്ഥലങ്ങളില്‍ ആക്രമണമഴിച്ചുവിട്ടുകൊണ്ടാണ് സാന്നിധ്യമറിയിച്ചത്. തുടര്‍ന്ന് ഭീകരപരിശീലനവും അക്രമവും കേരളത്തില്‍ വാര്‍ഷിക പരിപാടിയാക്കി. ഭാരതത്തില്‍ എവിടെ അക്രമങ്ങള്‍ നടത്തുന്ന ഭീകരര്‍ക്കും കേരളവുമായി സജീവ ബന്ധമുണ്ടായിരുന്നു. പിടിക്കപ്പെട്ട പ്രതികളും മദനിയുമായുള്ള ബന്ധം തെളിയിക്കപ്പെട്ടതുമാണ്. 1999 ല്‍ കോയമ്പത്തൂരില്‍ എല്‍.കെ. അദ്വാനിയെ കൊലപ്പെടുത്തുവാന്‍ ആസൂത്രണം ചെയ്ത സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ മദനിയാണെങ്കിലും വിചാരണ കോടതിയില്‍ സര്‍ക്കാരുകള്‍ തോറ്റുകൊടുത്തത് കൊണ്ടുമാത്രം മദനി ശിക്ഷിക്കപ്പെട്ടില്ല. കോയമ്പത്തൂര്‍ കേസില്‍ മോചിതനായശേഷമാണ് ബംഗ്ലുരു കേസില്‍പ്പെട്ടത്.
മദനിയെ മോചിപ്പിക്കാന്‍ ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായിരുന്നു. മാനുഷികപരിഗണനവച്ചാണ് മദനിക്ക് വേണ്ടി വാദിക്കുന്നതെന്നാണ് ന്യായം. എന്നാല്‍ സ്ഫോടനത്തില്‍ മരിച്ച അറുപതോളം പേരുടെ മനുഷ്യാവകാശത്തെക്കുറിച്ചവര് നിശബ്ദരാണ്. മദനിക്കുവേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരേ നിലപാടിലായിരുന്നു. നിയമസഭ പ്രമേയം പാസാക്കി. മദനി ജാമ്യത്തിനുവേണ്ടി സുപ്രീം കോടതിയില്‍ നുണപറയുകയാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതാണ്. ജാമ്യത്തിലിറങ്ങിയാല്‍ സംഘര്‍ഷം ഉറപ്പെന്നും സുപ്രീംകോടതിയില്‍ പറഞ്ഞ പ്രോസിക്യൂഷന് പക്ഷേ ജാമ്യം നല്‍കാനുള്ള അന്തിമ നടപടിയിലെത്തിയപ്പോള് നിശബ്ദത പാലിച്ചു. മദനിക്ക് ജാമ്യം ലഭിച്ചപ്പോള്‍ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആഭ്യന്തരമന്ത്രിയും ആശ്വാസം പ്രകടിപ്പിച്ചു. ഇവര്‍ക്കെല്ലാം മദനി നന്ദിയും പറഞ്ഞു.
ഭീകരതയോടുള്ള കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖമാണ് ജൂലൈ 14 ന് തന്നെ കണ്ടത്. മാറാട് ഭീകരാക്രമണകേസിലെ 22 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം നല്കിയതും അന്നാണ്. മുംബൈ ഭീകരാക്രമണം പോലെ തന്നെ കൊടും ഭീകരകൃത്യമായിരുന്നല്ലൊ മാറാട് കൂട്ടക്കുരുതി. എല്ലാം തീരുമാനിച്ചുറപ്പിച്ച് പള്ളിയില്‍ തമ്പടിച്ച ഭീകരര്‍ മാറാട് കടപ്പുറത്ത് വിശ്രമിച്ച ഹിന്ദുക്കള്‍ക്കെതിരെ ആകസ്മികമായ അക്രമം നടത്തുകയായിരുന്നു. എട്ടുപേരെ വാഴവെട്ടുംപോലെ വെട്ടിനുറുക്കിക്കൊന്നു. നിരവധി പേര്‍ക്ക് വെട്ടേറ്റു. ഒന്നും സംഭവിക്കാത്തതുപോലെ പള്ളിയിലേക്ക് തന്നെ അക്രമികള്‍ മടങ്ങി. രക്തംപുരണ്ട ആയുധങ്ങള്‍ പള്ളിയില്‍ ഭദ്രമായി ഒളിപ്പിച്ചു. കേരളം നടുങ്ങിയ സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി എ.കെ.ആന്റണി. ഇരകള്‍ അന്ന് തിരിച്ചടിക്കാനൊരുങ്ങിയിട്ടില്ല. അതിന് കൈക്കരുത്തില്ലാത്തവരല്ല മാറാട്ടെ അരയന്മാര്. പക്ഷേ അടിക്കടി വേണ്ടെന്ന ഹിന്ദുസംഘടനകളുടെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങി. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വേട്ടയാടപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ അഞ്ചുമാസം സമരം നടത്തേണ്ടിവന്നു. ഒടുവില്‍ ഉണ്ടാക്കിയ ധാരണകളെല്ലാം പാലിക്കാന്‍ കഴിഞ്ഞില്ല.
ജുഡീഷ്യല്‍ കമ്മിഷനും റിപ്പോര്‍ട്ട് നല്കി. സിബിഐ അന്വേഷണം നിര്‍ദ്ദേശിച്ചു. സംഭവം കഴിഞ്ഞ് ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും അത് നടന്നില്ല. അതിനിടയിലാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയത്. മുസ്ലീം ലീഗും കോണ്‍ഗ്രസും സിപിഎമ്മുമെല്ലാം പ്രതികള്‍ക്കൊപ്പമാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് അപകടമാണെന്ന് സത്യവാങ്മൂലം നല്കിയ പ്രോസിക്യൂഷന് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് വ്യവസ്ഥകളോടെയാവാമെന്നേ നിര്ദ്ദേശിച്ചിട്ടുള്ളൂ. സുപ്രീം കോടതിക്ക് ജാമ്യം നല്കാതിരിക്കാന് മറ്റ് വഴികളൊന്നുമില്ല.
ഹാഫിസിനെ വേദിക് കണ്ടത് തികച്ചും വ്യക്തിപരമെന്ന് പാകിസ്ഥാനും ഭാരതവും വ്യക്തമാക്കിയിട്ടും ഭീകരതയോടുള്ള കോണ്‍ഗ്രസിന്റെയും അവരുടെ കൂട്ടാളികളുടെയും വേവലാതി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോക്കണക്കേടാണ്. മാറാട് ചോരക്കറ പുരണ്ട ആയുധം സൂക്ഷിച്ച പള്ളി ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. അത് ബലമായി തുറന്ന് ചോരക്കറ കഴുകിക്കളഞ്ഞ് തെളിവ് നശിപ്പിച്ച നേതാവാണ് ഇ.അഹമ്മദ്. മദനിയെ നിരുപാധികം വിട്ടയക്കാന്‍ വിയര്‍പ്പൊഴുക്കിയവരാണ് കെ.സി.വേണുഗോപാലും പ്രേമചന്ദ്രനും. ഇവരുടെ ഭീകരതയോടുള്ള വികാരപ്രകടനത്തെ മിതമായ ഭാഷയില്‍ ‘വേശ്യയുടെ ചാരിത്ര്യ പ്രസംഗം’ എന്നല്ലാതെന്താണ് പറയേണ്ടത്.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: