ബാലഗോകുലം 1974 ല്‍ സംഘടനാ രൂപം കൊണ്ടു. ഇന്ന് 40-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. വിനോദ് ഗണേശ് ബാലഗോകുലത്തിലെ ബാലമിത്രമാണ്. ബാലഗോകുലം തുടങ്ങിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. വിനോദ് അവരുടെ ഗോകുലത്തിലെ അനുഭവങ്ങള്‍ വിശദീകരിക്കുന്നു. പ്രവീണ്‍ പഠനത്തിലും വീട്ടിലെ സ്വഭാവത്തിലും പിന്നോക്കമായിരുന്നു. ഇപ്പോള്‍ കൃത്യമായി പഠിക്കുന്നു. വീട്ടില്‍ നല്ല പെരുമാറ്റമാണ്. പ്രവീണിന്റെ അമ്മ വളരെ സന്തുഷ്ടയാണ്. അതുപോലെതന്നെയാണ് വിവേക്. ഒരു മന്ദബുദ്ധിയുടെ സ്വഭാവമായിരുന്നു. ഇപ്പോള്‍ കൃത്യമായി പഠിക്കുന്നു. ക്ലാസില്‍ മിടുക്കനായിവരുന്നു. അധ്യാപകന്റെ അഭിപ്രായമാണിത്.
തുടക്കത്തില്‍ ഏതാനും കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. തികച്ചും പിന്നോക്കപ്രദേശമാണ്. സ്ഥലത്തെ ഗണപതിക്ഷേത്രമുറ്റത്താണ് ഗോകുലം തുടങ്ങിയത്. നാട്ടുകാരുടെ ഒരു സഹായവും ആദ്യം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ എന്തു സഹായവും നല്കാന് തയ്യാറാണ്. പുതിയ കുട്ടികളെ ഗോകുലത്തില്‍ കൊണ്ടുചേര്‍ക്കാന്‍ രക്ഷാകര്ത്താക്കള് തന്നെ താല്പര്യം കാണിക്കുന്നു.
സഹായം
ബാലഗോകുലത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ അച്ഛന് ഹൃദയസംബന്ധമായ അസുഖം ബാധിച്ചു. സാമ്പത്തികമായി പിന്നോക്കമായിരുന്നു. ഓപ്പറേഷന് ലക്ഷങ്ങള്‍ വേണ്ടിയിരുന്നു. ബുദ്ധിമുട്ടായപ്പോള്‍ ബാലമിത്രം, സ്ഥലത്തെ ചില വ്യവസായികളെയും ധര്‍മ്മസ്ഥാപനങ്ങളെയും കണ്ട് വിവരം പറഞ്ഞു. ചെറിയ തുകകള്‍ സമാഹരിച്ച് ആവശ്യത്തിന് പണം നല്കി. ഓപ്പറേഷനില്‍ രോഗം മാറി. ഇപ്പോള്‍ ആ കുടുംബം സന്തുഷ്ടമാണ്.
സ്വഭാവശുദ്ധി
കുട്ടികളുടെ വളര്‍ച്ചയിലും സ്വഭാവരൂപീകരണത്തിലും ശ്രദ്ധിക്കാന്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ ഗോകുലപ്രദേശത്തെ വീടുകളുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തുന്നതുകൊണ്ട്, നാട്ടില്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതായി കണ്ടാല്‍ ഉടനെ പരിഹരിക്കാന്‍ കഴിയുന്നു.
പെണ്‍കുട്ടികളാണെങ്കിലും ആണ്‍കുട്ടികളാണെങ്കിലും ചീത്ത കൂട്ടുകെട്ടില്‍ വരാന്‍ വളരെ സാധ്യതയുള്ള ഒരു സ്ഥലമാണ്. എന്നാല്‍ ഇതുവരെ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു വീട്ടില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാലോ അനിഷ്ടസംഭവമുണ്ടായാലോ ഞങ്ങള്‍ക്കറിയാന്‍ കഴിയുന്നു. വീട്ടുകാരുമായി സംസാരിച്ച് പരിഹരിക്കാന്‍ കഴിയുന്നു.
സാവകാശത്തില്‍ ഗോകുലത്തില്‍ സാംസ്കാരികകാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍, ഒരു ഹൈസ്കൂള്‍ അധ്യാപികയെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കാന്‍ കിട്ടി. ഡിഗ്രി കഴിഞ്ഞ, ബാലഗോകുലത്തിലെ ഒരു മുതിര്‍ന്ന ആണ്‍കുട്ടിയെ ബാലമിത്രമായി ലഭിച്ചിട്ടുണ്ട്. അയാള്‍, കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ബാലഗോകുലത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നതുകൊണ്ട്, പുതിയ കുട്ടികള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പെണ്‍കുട്ടികളോടൊപ്പം യാത്രചെയ്യാനും വീടുകള്‍ സന്ദര്‍ശിക്കാനും ഒരു മുതിര്‍ന്ന ചേച്ചിയെ കിട്ടിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്, ഇന്റര്‍നെറ്റ് വഴിയും മറ്റും സംഭവിക്കുന്ന തെറ്റായ കൂട്ടുകെട്ടുകളും അപകടസാധ്യതകളും ഒഴിവാക്കാന്‍ ഈ ചേച്ചിയുടെ സഹായം ഗുണം ചെയ്യുന്നുണ്ട്. അവരെ ഭഗിനീപ്രമുഖ എന്നാണ് പറയുന്നത്. ആണ്‍കുട്ടികളുടെ കൂട്ടായ്മക്ക് ബാലമിത്രത്തോടൊപ്പം യാത്രചെയ്യാന്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയെകൂടി ലഭിച്ചപ്പോള്‍ സഹബാലമിത്രമെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ അധ്യാപികയായ രക്ഷാധികാരി കഴിവുറ്റവരാണ്. എന്നാല്‍ ഇന്ന് നാട്ടില്‍ നടക്കുന്നതും സ്വന്തം വീട്ടിലെയും ഒരുപാട് ബാധ്യതകള്‍ അവര്‍ക്കുണ്ട്. ഒരു ദിവസം ഗോകുലം ക്ലാസ് മുടങ്ങിയാല്‍ കുട്ടികള്‍ നാനാവിധം പോകും. അത് സംഭവിക്കാതിരിക്കാന്‍ മറ്റൊരു അമ്മയെകണ്ടെത്തേണ്ടിവന്നു. വീട്ടില്‍ വലിയ ജോലിത്തിരക്കില്ലാത്ത ഒരമ്മ. അവരുടെ മകള്‍ വിദേശത്ത് ജോലിയിലാണ്. അവരെ പോയി കണ്ടു, ഗോകുലത്തില്‍ വരാന്‍ തയ്യാറായി. വിദ്യാസമ്പന്നയായ ആ സ്ത്രീ വളരെ വേഗം ഗോകുലത്തിലെ പാഠ്യവിഷയങ്ങള്‍ പഠിച്ചു മനസിലാക്കി. അവര്‍ സ്വാഭാവികമായി രക്ഷാധികാരിയെ സഹായിക്കുന്ന സഹരക്ഷാധികാരിയായി. അങ്ങനെ ഞങ്ങളുടെ ബാലഗോകുലം നടത്താന്‍ അഞ്ചുപേരുണ്ടായി. മാസത്തില്‍ ഒരു പ്രാവശ്യം രക്ഷാധികാരിയും സഹരക്ഷാധികാരിയും ബാലമിത്രവും സഹബാലമിത്രവും ഭഗനീപ്രമുഖയും ഒരുമിച്ചിരുന്ന് ഗോകുലം വഴി ചെയ്യേണ്ട കാര്യങ്ങളും കുട്ടികളുടെ നിലവാരവും ചര്‍ച്ച ചെയ്യും. അങ്ങനെ ആ ഗോകുലം കാര്യക്ഷമമായ ഒരു ഗോകുലമായി മാറാന്‍ തുടങ്ങി.
ഗോകുലം നന്നായി നടക്കുന്നുവെന്ന് മനസിലായപ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് താല്പര്യമായി. അവരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. ഗോകുലവുമായി ബന്ധപ്പെട്ട ബാഹ്യകാര്യങ്ങള്‍ ചെയ്യാനും നാട്ടിലെ പൊതുകാര്യങ്ങള്‍, പ്രകൃതിസംരക്ഷണം, കുട്ടികളുടെയും വലിയവരുടെയും ചില ദുര്‍നടപടികളില്‍ ഇടപെട്ട് നന്നാക്കുക, പ്രകൃതിസംരക്ഷണത്തിന് പ്രേരിപ്പിക്കുക ഇങ്ങനെ പലതും അവര്‍തന്നെ ചെയ്യാന്‍തുടങ്ങി. സ്വാഭാവികമായി, ആ ചെറിയ ഗ്രാമത്തില്‍ സമാധാനത്തിന്റെയും സ്വഭാവശുദ്ധിയുടെയും അന്തരീക്ഷം സംജാതമായി.
ബാലഗോകുലത്തിന്റെ പ്രധാന പ്രവര്‍ത്തകനായ ഒരു ബാലമിത്രവുമായുള്ള സംഭാഷണം ഇവിടെ രേഖപ്പെടുത്താന്‍ പ്രത്യേക കാരണമുണ്ട്. ബാലഗോകുലം എന്ന കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനം പ്രവര്‍ത്തനം തുടങ്ങി നാല്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 39-ാം വാര്‍ഷികം വളെര ആര്‍ഭാടമായി പന്തളത്ത് മൂന്ന് ദിവസമായി നടക്കുകയാണ്. വളരെയേറെ സാംസ്കാരികനായകന്മാര് അവിടെ പങ്കെടുക്കുന്നുണ്ട്. ഇന്ന് ബാലഗോകുലം േകരളത്തില് വ്യാപകമായി പ്രവര്‍ത്തിക്കുന്നു. കേരളത്തിന് പുറത്ത് രാജ്യാന്തരങ്ങളിലും വ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ കുട്ടികളെ നല്ല നിലയില്‍ വളര്ത്തണമെന്നാഗ്രഹിക്കുന്നവരാണ് ഇതിനുവേണ്ടി മുന്നോട്ടുവരുന്നത്. എന്നാല്‍ ഇതിന്റെ പിന്നില്‍ ശ്രദ്ധേയമായ നിരന്തര പ്രവര്‍ത്തനം ആവശ്യമാണെന്നും വളരെപേരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം വേണമെന്നും ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രമാണ് ഇത്രയും എഴുതിയത്. സമൂഹത്തിലെ മാലിന്യങ്ങള്‍ കഴുകിക്കളയാനാഗ്രഹിക്കുന്നവര് ബാലഗോകുലത്തെ വളര്‍ത്താന്‍ മുന്നോട്ടുവരണമെന്ന് മാത്രമാണ് പറയാനുള്ളത്.
എം.എ. കൃഷ്ണന് (ബാലഗോകുലം മാര്‍ഗദര്‍ശിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: